Latest News

കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് പിണറായി വിജയന്‍

പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിച്ചെന്നും മുഖ്യമന്ത്രി

കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് പിണറായി വിജയന്‍
X

തിരുവനന്തപുരം: കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി ആസ്ഥാനത്തെ റെയ്ഡ് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. കിഫ്ബിയെ എന്തോ ചെയ്തുകളയുമെന്ന മട്ടിലാണ് ഇപ്പോള്‍ കേന്ദ്രഏജന്‍സികളുടെ വരവ്. കിഫ്ബി അതിന്റെ അടിസ്ഥാനനിലപാടില്‍ ഉറച്ചുനിന്നു. ലോകത്തിന്റെ അംഗീകാരം നേടിയ വിദഗ്ധരാണ് കിഫ്ബിയുടെ ബോര്‍ഡിലുള്ളത്. അതിന്റെ ഓഡിറ്റ് നടത്തുന്നതും അതിപ്രശസ്തരായ സാമ്പത്തിക വിദഗ്ധരടങ്ങുന്നതാണ്. അത്തരമൊരു പ്രൊഫഷണല്‍ സ്ഥാപനത്തെ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താന്‍ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബി ആരെങ്കിലും ഒരുദിവസം പെട്ടെന്ന് തട്ടിക്കൂട്ടി ഉണ്ടാക്കിയ കാര്യമല്ല, നിയമസഭയുടെ ഉല്‍പന്നമാണ്. ഒരു സാമ്പത്തിക സ്ഥാപനം എന്ന നിലയ്ക്ക് അതിന് അനുമതി വേണ്ടത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നാണ്. ആര്‍ബിഐയാണ് കിഫ്ബിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്. ആര്‍ബിഐ അനുമതിയോടെയാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്ന് പാര്‍ലമെന്റില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചതാണ്. കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം തകര്‍ന്നുവീഴുന്ന അവസ്ഥയാണ് കണ്ടത്. അതില്‍ സ്വാഭാവികമായും കോണ്‍ഗ്രസിനും ബിജെപിക്കും വിഷമമുണ്ടാകും. എന്നാലും തങ്ങള്‍ വിടില്ല എന്ന നിലയില്‍ ഈ ശക്തികളെല്ലാം യോജിച്ച് ഇന്‍കംടാക്‌സുകാരെ പറഞ്ഞയച്ചിരിക്കുകയാണ്. സാധാരണ നിലയില്‍ കിഫ്ബി പോലുള്ള സംവിധാനങ്ങളില്‍ നിന്ന് വിവരങ്ങള്‍ അറിയണമെങ്കില്‍ ഇന്‍കംടാക്‌സിന് അതിന്റേതായ മാര്‍ഗങ്ങളുണ്ട്. അവര്‍ക്കത് ചോദിക്കാം. ആ ചോദ്യത്തിന് സ്വാഭാവികമായുള്ള മറുപടി കിഫ്ബിയില്‍ നിന്നുണ്ടാകുകയും ചെയ്യും. പിന്നെ എന്തിനാണ് ഓഫീസില്‍ ചെന്നുകയറിയുള്ള പരിശോധന. ഫെഡറല്‍ തത്വം മാനിക്കുന്ന നിലയുണ്ടെങ്കില്‍ ഇത്തരമൊരു സ്ഥിതിയുണ്ടാകില്ല.

അപമാനിതമാകുന്നത് കേന്ദ്രസര്‍ക്കാരും അവരുടെ വകുപ്പുകളുമാണ്. കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. നാട്ടില്‍ ഉയര്‍ന്ന സ്‌കൂളുകള്‍, ആശുപത്രികള്‍ ഒട്ടേറെ പദ്ധതികള്‍ കിഫ്ബി മുഖേനെയാണ് നടപ്പാക്കിയത്. നാടിന്റെ വികസനം തകര്‍ക്കാനുള്ള നീക്കത്തെ ഒരുരത്തിലും അംഗീകരിക്കില്ല. കൃത്യമായ മറുപടി തെരഞ്ഞെടുപ്പിലൂടെ തന്നെ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it