Latest News

സി ജെ റോയിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിര്‍മല സീതാരാമന് കത്തെഴുതി മുഖ്യമന്ത്രി

'രാജ്യത്തിന്റെ നികുതി സംവിധാനത്തിനേറ്റ കളങ്കം' എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്

സി ജെ റോയിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിര്‍മല സീതാരാമന് കത്തെഴുതി മുഖ്യമന്ത്രി
X

തിരുവനന്തപുരം: ആദായനികുതി വകുപ്പ് റെയ്ഡിനിടെ ആത്മഹത്യ ചെയ്ത കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി ജെ റോയിയുടെ അസ്വാഭാവിക മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന് കത്തയച്ചു. റെയ്ഡിനിടെ തോക്കെടുത്ത് സ്വയം വെടിവയ്ക്കാന്‍ ഇടയായത് ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചയാണെന്ന് നിര്‍മലാ സീതാരാമന് അയച്ച കത്തില്‍ പിണറായി വിജയന്‍ പറഞ്ഞു. ഇന്‍കം ടാക്‌സ് പരിശോധനയില്‍ പ്രോട്ടോക്കോള്‍ പാലിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. റോയിയുടെ മരണത്തെ 'രാജ്യത്തിന്റെ നികുതി സംവിധാനത്തിനേറ്റ കളങ്കം' എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

റെയ്ഡില്‍ പാലിക്കേണ്ട മര്യാദകള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന കുടുംബത്തിന്റെ ആരോപണം ഗൗരവത്തോടെ കാണണം. ഇക്കാര്യങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം വേണം. ചോദ്യം ചെയ്യുന്നതിനിടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സി ജെ റോയിയെ മുകളിലേക്ക് പോകാന്‍ അനുവദിച്ചത് ഏത് സാഹചര്യത്തിലാണെന്നതുള്‍പ്പടെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കണമെന്നും ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ റെയ്ഡ് നടത്തുന്നതിനായി ചട്ടങ്ങള്‍ ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

റിട്ട. ഹൈക്കോടതി ജസ്റ്റിസ് സ്ഥാനത്തുള്ളയാളെ ജുഡീഷ്യല്‍ കമ്മീഷനായി പ്രഖ്യാപിക്കണമെന്നാണ് കത്തിലെ ആവശ്യം. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരേ കുടുംബം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ സമഗ്രമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരു മുറിയില്‍ പരിശോധന നടക്കുമ്പോള്‍ മറ്റൊരു മുറിയില്‍ പോയി സ്വയം നിറയൊഴിക്കാന്‍ ആകുന്നതെങ്ങനെയെന്നും റോയിയുടെ മരണം ബിസിനസ് ലോകത്തും പൊതുസമൂഹത്തിലും വലിയ ഞെട്ടല്‍ ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

അതേസമയം, സി ജെ റോയിയുടെ മരണത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. ആത്മഹത്യാക്കുറിപ്പിന് സമാനമായ ചില വിവരങ്ങളാണ് റോയിയുടെ ഡയറിയിലുള്ളതെന്നാണ് പോലിസ് നല്‍കുന്ന സൂചന. ഒന്‍പതു പേജുകളുള്ള അത്മഹത്യാക്കുറിപ്പാണ് കുടുംബാംഗങ്ങള്‍ക്ക് കിട്ടിയത്. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാന്‍ തീരുമാനിച്ച ശേഷമാണെന്നും ആദായനികുതി വകുപ്പിന്റെ നിരന്തര ഇടപെടല്‍ സമ്മര്‍ദത്തിലാക്കിയെന്നുമാണ് വിവരം.

Next Story

RELATED STORIES

Share it