Latest News

ചെന്നൈ ഐഐടിയിലെ ഫാത്വിമ ലത്തീഫിന്റെ മരണം: സിബിഐ അന്വേഷണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പിതാവ്

മതപരമായ വേര്‍തിരിവ് അടക്കം കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ചാണ് ഐഐടി ഡയറക്ടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തിയുടെ റിപോര്‍ട്ട്. ഫാത്വിമയുടെ മരണത്തില്‍ ആരോപണവിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന് ക്ലീന്‍ ചിറ്റ് നല്‍കിയാണ് മദ്രാസ് ഐഐടി അഭ്യന്തര സമിതി റിപോര്‍ട്ട് നല്‍കിയത്.

ചെന്നൈ ഐഐടിയിലെ ഫാത്വിമ ലത്തീഫിന്റെ മരണം: സിബിഐ അന്വേഷണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പിതാവ്
X

കൊല്ലം: ചെന്നൈ ഐഐടിയിലെ വിദ്യാര്‍ത്ഥിനി ഫാത്വിമ ലത്തീഫിന്റെ മരണത്തില്‍ നീതി തേടി കുടുംബം. ഫാത്വിമ മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സിബിഐ അന്വേഷണം എങ്ങുമെത്താതെ പോയതിലെ വേദനയിലാണ് കുടുംബം. ഫാത്വിമയുടെ മരണത്തില്‍ നീതി തേടിയുള്ള യാത്രയില്‍ ഒപ്പം നിന്നത് കൊല്ലത്തെ മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണെന്നും തങ്ങള്‍ ഇപ്പോഴും ഇരുട്ടിലാണെന്നും പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

ഫാത്വിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങി 21 മാസം കഴിഞ്ഞു. മകളുടെ മരണവുമായി ബന്ധപ്പെട്ട് ഒരു വിവരവും അറിയുന്നില്ല. ഇനി എന്താണ് ചെയ്യേണ്ടതെന്നറിയില്ല. അന്വേഷണം എവിടെയെത്തി എന്ന് അറിയില്ല. സിബിഐ ഉദ്യോഗസ്ഥര്‍ തങ്ങളെ ബന്ധപ്പെടുന്നില്ല. ചെന്നൈ ഐ.ഐ.ടിയില്‍ നിന്ന് 3 മാസം മുന്‍പ് രാജി വെച്ച അധ്യാപകന്റെ രാജിക്കത്തില്‍ മകളുടെ പേരുണ്ട്. എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ അറിയില്ല. വിഷയത്തില്‍ ഇടപെടല്‍ തേടി മുഖ്യമന്ത്രിയേയും ഗവര്‍ണറേയും കാണും. പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും വീണ്ടും കത്തയക്കും. തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉടനെ ചെന്നൈയിലെത്തി കാണുമെന്നും അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

കേസന്വേഷണം ഏറ്റെടുത്ത് മാസങ്ങള്‍ കഴിഞ്ഞായിരുന്നു സിബിഐ സംഘം കുടുംബത്തിന്റെ മൊഴിയെടുക്കാന്‍ കൊല്ലത്തെ വീട്ടിലെത്തിയത്. മാതാപിതാക്കളുടെ മൊഴിരേഖപ്പെടുത്തിയശേഷം അവര്‍ മടങ്ങി. ഫോണ്‍ രേഖകള്‍ സംബന്ധിച്ച ഫോറന്‍സിക് പരിശോധനാഫലം കിട്ടാന്‍ വൈകുമെന്നാണ് ഉദ്യോഗസ്ഥര്‍ ഫാത്വിമയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് അന്വേഷണ പുരോഗതിയുമായി ബന്ധപ്പെട്ട് യാതൊരു വിവരവും കുടുംബത്തിന് ലഭിച്ചില്ല.

ഫാത്വിമ ആത്മഹത്യ ചെയ്യില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍. തമിഴ്‌നാട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടായിരുന്നു. കേസ് ഉന്നതതല സംഘത്തിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഫാത്വിമയുടെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയാണ് മദ്രാസ് ഐഐടി അഭ്യന്തര സമിതി റിപോര്‍ട്ട് നല്‍കിയത്. മാര്‍ക്ക് കുറഞ്ഞതിലെ മനോവിഷമം ആത്മഹത്യക്ക് കാരണമായെന്നാണ് ആഭ്യന്തര അന്വേഷണ റിപോര്‍ട്ട്. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന് ഐഐടി ഈ റിപോര്‍ട്ട് നല്‍കി. അധ്യാപകരെ കുറ്റവിമുക്തരാക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു അതെന്നാണ് ഫാത്വിമയുടെ കുടുംബം ആരോപിക്കുന്നത്.

മതപരമായ വേര്‍തിരിവ് അടക്കം കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ കൂടി നിഷേധിച്ചാണ് ഐഐടി ഡയറ്കടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തിയുടെ റിപോര്‍ട്ട്. ഐഐടിയില്‍ നേരത്തെ സംഭവിച്ച ആത്മഹത്യകളും വ്യക്തിപരമായ മനോവിഷമം കാരണമെന്നാണ് ആ റിപോര്‍ട്ടിലെ വിശദീകരണം.

ഐഐടിയിലെ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് കാരണമെന്ന മൊബൈലിലെ ആത്മഹത്യാകുറിപ്പ് ഫോറന്‍സിക് സംഘം സ്ഥിരീകരിച്ചിരുന്നു. രോഹിത്ത് വെമുലയുടേതും മനോവിഷമം കാരണമുള്ള ആത്മഹത്യയെന്നായിരുന്നു അന്ന് ഹൈദരാബാദ് സര്‍വകലാശാല റിപോര്‍ട്ട്.

Next Story

RELATED STORIES

Share it