Latest News

രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി വന്‍പോരാട്ടം; സച്ചിന്‍ പൈലറ്റ്-അശോക് ഗെഹ്‌ലോട്ട് കൂടിക്കാഴ്ച ഉടന്‍

രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി വന്‍പോരാട്ടം; സച്ചിന്‍ പൈലറ്റ്-അശോക് ഗെഹ്‌ലോട്ട് കൂടിക്കാഴ്ച ഉടന്‍
X

ജയ്പൂര്‍: രാജസ്ഥാനിലെ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും തമ്മിലുള്ള കൂടിക്കാഴ്ച ഉടന്‍. അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് യോഗം നടക്കാനിരിക്കെയാണ് രണ്ട് നേതാക്കളും ഒരു സമവായത്തിനുവേണ്ടി ശ്രമിക്കുന്നത്. അശോക് ഗെഹ്‌ലോട്ടിന്റെ വസതിയിലേക്ക് പൈലറ്റ് പുറപ്പെട്ടതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ദേശീയ അധ്യക്ഷപദവിയിലേക്ക് മല്‍സരിക്കാന്‍ പോകുന്ന ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നേക്കുമെന്ന അവസ്ഥയില്‍ തന്റെ വിശ്വസ്തനെ ആ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്.

2020ല്‍ പൈലറ്റും അദ്ദേഹത്തിന്റെ 18 വിശ്വസ്തരും ചേര്‍ന്ന് നേതൃത്വത്തിനെതിരേ കലാപം നടത്തിയപ്പോള്‍ സര്‍ക്കാരിനെ പിന്തുണച്ച 102 എംഎല്‍എമാരില്‍ ഒരാളാണ് മുഖ്യമന്ത്രിയാവേണ്ടതെന്ന് ഗെഹ്‌ലോട്ടിനെ പിന്തുണച്ചവര്‍ അഭിപ്രായപ്പെട്ടതായാണ് വാര്‍ത്ത. ഇന്ന് ചേര്‍ന്ന യോഗത്തില്‍ 56 എംഎല്‍എമാര്‍ പങ്കെടുത്തു. ഗെഹ്‌ലോട്ടിന്റെ അനുയായിയായി ശാന്തി ധരിവാളിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ 16 മന്ത്രിമാരും പങ്കെടുത്തു.

'എംഎല്‍എമാരുടെ ഇഷ്ടത്തിനനുസരിച്ച് തീരുമാനമെടുത്തില്ലെങ്കില്‍, സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കും? സര്‍ക്കാര്‍ വീഴും' എന്ന് യോഗത്തില്‍ പങ്കെടുത്ത സ്വതന്ത്ര എംഎല്‍എ സന്യം ലോധ പറഞ്ഞു.

കേന്ദ്ര നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംസ്ഥാന ചുമതലയുള്ള അജയ് മാക്കന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള യോഗം നടക്കുന്നത്. പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

രാജസ്ഥാനില്‍ 13 സ്വതന്ത്ര എംഎല്‍എമാരുണ്ട്. അതില്‍ 12 പേരും ഗെലോട്ടിനൊപ്പമാണ്. 200 സീറ്റുകളുള്ള സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസിന് 100 എംഎല്‍എമാരുണ്ട്, കൂടാതെ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മാറിയ ആറ് പേരും. ഈ സാഹചര്യത്തില്‍, കോണ്‍ഗ്രസിന് സ്വതന്ത്രരുടെ പിന്തുണ ആവശ്യമാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജയശില്പിയെന്ന് പലരും വിശേഷിപ്പിക്കുന്ന സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് വാദമുയര്‍ന്നെങ്കിലും വിട്ടുകൊടുക്കാന്‍ ഗെഹ്‌ലോട്ട് തയ്യാറായില്ല. അദ്ദേഹത്തിന് ഉപമുഖ്യമന്ത്രിയാവേണ്ടിവന്നു. പിന്നീട് രാജിവച്ചു. രാഹുലും പ്രിയങ്കയും ഇടപെട്ടാണ് ഇരുവരുടെയും തര്‍ക്കം താല്‍ക്കാലികമായി പരിഹരിച്ചത്.

Next Story

RELATED STORIES

Share it