Latest News

വംശീയകാലത്ത് സാമൂഹ്യനീതിയുടെ കാവലാളാവുക: ഹമീദ് വാണിയമ്പലം

വംശീയകാലത്ത് സാമൂഹ്യനീതിയുടെ കാവലാളാവുക: ഹമീദ് വാണിയമ്പലം
X

തിരുവനന്തപുരം: സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവുമായ ജനാധിപത്യത്തെ അഭിമുഖീകരിക്കാതിരിക്കുകയും അധികാരത്തിന് വേണ്ടി രാഷ്ട്രീയ ജനാധിപത്യത്തെ മാത്രം ഉപയോഗപ്പെടുത്തുകയും ചെയ്തതാണ് ഫാഷിസ്റ്റുകള്‍ക്ക് അധികാരത്തിലേക്കുള്ള വഴിയൊരുക്കിയതെന്ന് വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. വെറുപ്പിന്റെ പൊതുബോധ നിര്‍മ്മിതിയും സാമൂഹ്യസംഘാടനവും നിര്‍വഹിച്ചാണ് ഫാഷിസം അധികാരത്തിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു. 'വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കാവലാളുക' എന്ന മുദ്രാവാക്യമുയര്‍ത്തി വെല്‍ഫെയര്‍പാര്‍ട്ടി സംഘടിപ്പിച്ച പൗരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അസമത്വത്തിന്റെ സാമൂഹ്യഘടനയെ തിരുത്തുന്നതില്‍ മതേതര ഇന്ത്യ കാട്ടിയ നിസ്സംഗതയും അസമത്വത്തിന്റെ രാഷ്ട്രീയഘടനയെ ചോദ്യം ചെയ്യാന്‍ മറ്റ് പാര്‍ട്ടികള്‍ തയ്യാറാകാതിരുന്നതുമാണ് ഫാഷിസത്തിന് വഴികള്‍ സുഗമമാക്കിയത്. അധികാരത്തിലില്ലാതിരുന്ന കാലത്തും ഇത്തരം ശക്തികള്‍ വര്‍ഗീയധ്രുവീകരണത്തിനുള്ള ചുവടുവെയ്പുകള്‍ നടത്തിയിരുന്നു.

ഫാഷിസത്തിന് വേരൂന്നാന്‍ പാകത്തിലുള്ള സവര്‍ണ്ണ രാഷ്ട്രീയ ഘടനയാണ് ഇന്ത്യയിലുള്ളത്. ജാതിവ്യവസ്ഥയില്‍ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള അധികാര മനോഭാവത്തിലാണ് ഇന്ത്യന്‍ ഫാഷിസം വേരാഴ്ത്തിയിരിക്കുന്നത്. വര്‍ഗീയതയുടെയും ജാതീയതയുടെയും സാമൂഹ്യഘടനയെ അഴിച്ചുപണിയാതെ ഫാഷിസത്തെ പിഴുതെറിയാനാവില്ല. എന്നാല്‍ അസമത്വത്തിന്റെ സാമൂഹ്യഘടനയെ തിരുത്തുന്നതിനുള്ള സോഷ്യല്‍ എഞ്ചിനിയറിങ്ങിന് ആരും തയ്യാറാകുന്നില്ല. വിദ്യാഭ്യാസ പുരോഗതിയോ സാമ്പത്തിക ഉന്നമനമോ കൊണ്ട് ജാതിവ്യവസ്ഥയെ ഇല്ലാതാക്കാനാകില്ല. അതിന് മനോഭാവങ്ങളിലാണ് മാറ്റം വരേണ്ടത്. വികസനത്തിന്റെ കെട്ടുകാഴ്ചകള്‍ക്കിടയില്‍ ദളിതരും ആദിവാസികളും പുഴുക്കളെ പോലെ ജീവിക്കുകയാണ്. സൗഹാദ്ദത്തിന്റെ സ്‌നേഹച്ചരടുകള്‍ മുറിച്ചുമാറ്റപ്പെടുകയാണ്- അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എന്‍എം അന്‍സാരി അധ്യക്ഷത വഹിച്ചു. മാഗ്‌ളിന്‍ ഫിലോമിന, അഡ്വ. നൗഫല്‍ കരമന, കല്ലറ ഗോപാലകൃഷ്ണന്‍ നായര്‍, റജു ഡിഎച്ച്ആര്‍എം, കരകുളം സത്യകുമാര്‍, കല്ലറ ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.

ഫാത്തിമ നവാസ് സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it