Latest News

അട്ടപ്പാടി മധു വധക്കേസ്; 17ാം സാക്ഷിയും കൂറുമാറി

അട്ടപ്പാടി മധു വധക്കേസ്; 17ാം സാക്ഷിയും കൂറുമാറി
X

പാലക്കാട്: ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടി ആദിവാസി യുവാവ് മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം. കേസിലെ 17ാം സാക്ഷി കെ സി ജോളിയാണ് കൂറുമാറിയത്. മണ്ണാര്‍ക്കാട് കോടതിയിലാണ് ജോളി മൊഴി മാറ്റിയത്. സംഭവസമയത്ത് മുക്കാലിയില്‍ പെട്ടിക്കട നടത്തുകയായിരുന്ന ജോളി മധുവിനെ കണ്ടില്ലെന്നും പ്രതികളെ തിരിച്ചറിയാനാവുന്നില്ലെന്നുമാണ് മൊഴി നല്‍കിയത്. പോലിസ് ഭീഷണിപ്പെടുത്തിയാണ് മുമ്പ് മൊഴി രേഖപ്പെടുത്തിയതെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു.

കോടതിയില്‍ സെക്ഷന്‍ 164 പ്രകാരം രഹസ്യമൊഴി നല്‍കിയ സാക്ഷിയാണ് ജോളി. ഇതോടെ മധു കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഏഴായി. 10 മുതല്‍ 16 വരെ സാക്ഷികളെ വിസ്തതരിച്ചതില്‍ ആറുപേര്‍ നേരത്തെ തന്നെ കൂറുമാറിയിരുന്നു. മൊഴിമാറ്റിയ രണ്ട് വനം വകുപ്പ് വാച്ചര്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കേസില്‍ ആകെ 122 സാക്ഷികളാണുളളത്. വെള്ളിയാഴ്ച വിസ്തരിച്ച 13ാം സാക്ഷി സുരേഷിനെയും 17ാം സാക്ഷി ജോളിയെയുമാണ് ഇന്ന് വീണ്ടും വിസ്തരിച്ചത്.

മധുവിനെ പ്രതികള്‍ മര്‍ദ്ദിക്കുന്നത് കണ്ടെന്ന നിര്‍ണായക മൊഴി സുരേഷ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. അദ്ദേഹം മൊഴിയില്‍ ഉറച്ചുനിന്നു. രഹസ്യ മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് വിസ്താരത്തിനിടെ ആവര്‍ത്തിച്ചതിന്റെ ആശ്വാസത്തിലായിരുന്നു പ്രോസിക്യൂഷന്‍. എന്നാല്‍, ജോളി മൊഴി മാറ്റിയത് പ്രോസിക്യൂഷന് തിരിച്ചടിയായി. പ്രതികള്‍ മധുവിനെ പിടിക്കാന്‍ മലയിലേക്ക് പോവുന്നത് കണ്ടെന്നായിരുന്നു ജോളിയുടെ രഹസ്യമൊഴി.

Next Story

RELATED STORIES

Share it