Latest News

അസമില്‍ അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനെ പാതിരാത്രിയില്‍ അറസ്റ്റ് ചെയ്തു; പോലിസ് നടപടിയില്‍ ഭയന്ന പിതാവ് ഹൃദയസ്തംഭനം വന്ന് മരിച്ചു

അസമില്‍ അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനെ പാതിരാത്രിയില്‍ അറസ്റ്റ് ചെയ്തു; പോലിസ് നടപടിയില്‍ ഭയന്ന പിതാവ്  ഹൃദയസ്തംഭനം വന്ന്   മരിച്ചു
X

ദുബ്രി: അസമിലെ നിരവധി അഴിമതിക്കേസുകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ പാതിരാത്രിയിലെത്തിയ പോലിസ് സംഘം വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. മകന്റെ അറസ്റ്റിലും റെയ്ഡിലും ഭയന്ന പിതാവ് ഹൃദയസ്തംഭനം വന്ന് മരിച്ചു.

അസമിലെ സ്വകാര്യ ടിവി ചാനലില്‍ റിപോര്‍ട്ടറായ രാജീവ് ശര്‍മയ്ക്കാണ് ദാരുണമായ അനുഭവമുണ്ടായത്. ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചുവെന്ന കേസിലാണ് രാജീവ് ശര്‍മയെ പോലിസ് അറസ്റ്റ് ചെയ്തത്. പോലിസ് വീട്ടിലെത്തുമ്പോള്‍ രാജീവും 64 വയസ്സുള്ള പിതാവ് സുധിന്‍ ശര്‍മ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രാത്രിയില്‍ തന്നെ രാജീവിനെ പോലിസ് കൊണ്ടുപോയി. പോലിസ് നടപടിയില്‍ ഭയന്നുപോയ പിതാവിന് അതിനിടയില്‍ ഹൃദയസ്തംഭനമുണ്ടായി. രാജീവല്ലാതെ മറ്റാരും വീട്ടിലില്ലാതിരുന്നതിനാല്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം അവിടെ കിടന്ന് മരിച്ചു.

കേസില്‍ ജാമ്യം കിട്ടി വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് പിതാവ് മരിച്ചവിവരം മകന്‍ അറിഞ്ഞത്. അദ്ദേഹം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു. ദുബ്രി പ്രസ് ക്ലബ്ബ് ജനറല്‍ സെക്രട്ടറിയാണ് രാജീവ്.

സംഭവം നിര്‍ഭാഗ്യകരമാണെന്ന് ഗുവാഹത്തി പ്രസ് ക്ലബ്ബ് പ്രസ്താവനയില്‍ പറഞ്ഞു. അന്വേഷണത്തിന്റെ പേരില്‍ രാജീവിനെ ഇനിയും പീഡിപ്പിക്കരുതെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

രാജീവ് പുറത്തുവിട്ട അനധികൃത കന്നുകാലിക്കടത്തിനെതിരേയുള്ള റിപോര്‍ട്ട് വലിയ വിവാദമുണ്ടാക്കിയിരുന്നു.

ദുബ്രി ഡിഎഫ്ഒ ബിശ്വാസ് റോയിയുടെ പരാതിയിലാണ് രാജീവിനെതിരേ പോലിസ് കേസെടുത്തത്. ഡിഎഫ്ഒ അനധികൃത കന്നുകാലി കടത്തില്‍ ഇടപെട്ടുവെന്നതിന് തന്റെ കൈയില്‍ തെളിവുണ്ടെന്നും അത് പുറത്തുവരാതിരിക്കണമെങ്കില്‍ 8 ലക്ഷം രൂപ തരണമെന്നും രാജീവ് ആവശ്യപ്പെട്ടുവെന്നാണ് ഡിഎഫ്ഒ പറയുന്നത്.

പാതിരാത്രിയില്‍ അറസ്റ്റിന് ഉത്തരവിട്ട പോലിസ് ദുബ്രി ജില്ലാ പോലിസ് മേധാവി യുവ്‌രാജിനെ സ്ഥലം മാറ്റി.

Next Story

RELATED STORIES

Share it