Latest News

പുരി ജഗന്നാഥ രഥയാത്ര അനുവദിക്കണം: കേന്ദ്രവും ഒഡീഷ സര്‍ക്കാരും സുപ്രിംകോടതിയെ സമീപിച്ചു

പുരി ജഗന്നാഥ രഥയാത്ര അനുവദിക്കണം: കേന്ദ്രവും ഒഡീഷ സര്‍ക്കാരും സുപ്രിംകോടതിയെ സമീപിച്ചു
X

ന്യൂഡല്‍ഹി: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും ഒഡീഷ സര്‍ക്കാരും സുപ്രിംകോടതിയെ സമീപിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത രഥയാത്രയുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ഹരജി പരിഗണിക്കുന്ന ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിനു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.

''രഥയാത്രയ്ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ഇത് കോടിക്കണക്കിനു പേരുടെ വിശ്വാസത്തിന്റെ പ്രശ്‌നമാണ്. ജഗന്നാഥ ഭഗവാന്‍ ഇന്നു വന്നില്ലെങ്കില്‍ ഇനി 12 വര്‍ഷത്തേക്ക് വരില്ലെന്നാണ് പാരമ്പര്യ വിശ്വാസം-സോളിസിറ്റര്‍ ജനറല്‍ വിശദീകരിച്ചു.

ആഘോഷങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളുടെ നീണ്ട ഒരു ലിസ്റ്റ് തുഷാര്‍ മേത്ത കോടതിയുടെ പരിഗണനയ്ക്ക് വച്ചിട്ടുണ്ട്. ജനങ്ങള്‍ തിങ്ങിക്കൂടാതെ തന്നെ ആചാരങ്ങള്‍ നടപ്പാക്കാനും കൊവിഡ് നെഗറ്റീവ് ആയ ആളുകളെ മാത്രം ക്ഷേത്രാചാരങ്ങളില്‍ പങ്കെടുപ്പിക്കാനുമാണ് നിര്‍ദേശം. പകര്‍ച്ചവ്യാധി പകരാതെ നോക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. ജനങ്ങള്‍ക്ക് ടിവി വഴി അനുഗ്രഹം തേടാന്‍ കഴിയും. പുരിയിലെ ക്ഷേത്ര കമ്മിറ്റി മേല്‍നോട്ടം വഹിക്കണം- തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

ഒഡീഷ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ ഹാരിഷ് സാല്‍വ സോളിസിറ്റര്‍ ജനറലിന്റെ നിര്‍ദേശങ്ങളോട് യോജിക്കുന്നതായി അറിയിച്ചു.

ജൂണ്‍ 23ന് നടക്കേണ്ട രഥ യാത്രയ്ക്ക് ജൂണ്‍ 18ന് സുപ്രിംകോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. കൊവിഡ് ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിലക്ക്. സാധാരണ വര്‍ഷാവര്‍ഷം നടക്കുന്ന രഥയാത്രയില്‍ 10 ലക്ഷം പേരാണ് പങ്കെടുക്കുക.

ഒഡീഷയിലെ എന്‍ജിഒ ആയ ഒഡീഷ വികാസ് പരിഷത്ത് ആണ് കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ രഥയാത്ര വിലക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചത്. മാസങ്ങളായി രാജ്യത്ത് ലോക്ക് ഡൗണ്‍ നിലവിലുണ്ടെന്നും ഈ സാഹചര്യത്തില്‍ രഥയാത്ര അനുവദിക്കരുതെന്നുമായിരുന്നു ആവശ്യം.

Next Story

RELATED STORIES

Share it