Latest News

ബിജെപി നേതാവ് ഫഡ്‌നാവിസിനെതിരേ നവാബ് മാലിക് ഉന്നയിച്ച കള്ളനോട്ട് ആരോപണം എന്താണ്?

ബിജെപി നേതാവ് ഫഡ്‌നാവിസിനെതിരേ നവാബ് മാലിക് ഉന്നയിച്ച കള്ളനോട്ട് ആരോപണം എന്താണ്?
X

മുംബൈ: മഹാരാഷ്ട്രയിലെ ആരോപണ പ്രത്യാരോപണങ്ങളില്‍ കള്ളനോട്ട് കേസാണ് ഏറ്റവും പുതിയത്. മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് കള്ളനോട്ട് റാക്കറ്റുമായി ബന്ധമുണ്ടെന്നും വാങ്കഡെയുടെ സഹായത്തോടെ കേസ് ഒതുക്കിത്തീര്‍ത്തെന്നും മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആരോപിക്കുന്നു.

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരേ ലഹരിക്കേസ് ചുമത്തിയതു മുതലാണ് നവാബ് മാലിക് അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയുമായി കൊമ്പു കോര്‍ക്കാന്‍ തുടങ്ങിയത്. സമീര്‍ വാങ്കഡെ ആര്യന്‍ ഖാനെ തട്ടിക്കൊണ്ടുപോയി പണം പിടുങ്ങാന്‍ ശ്രമിച്ചെന്നും മുഖ്യ സാക്ഷി വഴി അമ്പതു ലക്ഷത്തോളം രൂപ കൈക്കൂലി ഇനത്തില്‍ കൈമാറിയതായും നവാബ് മാലിക് ആരോപിച്ചു. ബിജെപിയുടെ താല്‍പ്പര്യപ്രകാരമാണ് കേസെടുത്തതെന്നതിനുള്ള തെളിവുകളും പുറത്തുവിട്ടു. തുടര്‍ന്നാണ് ആരോപണം ഫഡ്‌നാവിസിനെതിരേ തിരിഞ്ഞത്. ഫഡ്‌നാവിസ് മയക്കുമരുന്ന് മാഫിയയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു, ചില തെളിവുകളും പുറത്തുവിട്ടു. പകരം ഫഡ്‌നാവിസ് നവാബ് മാലിക്കിന് മുംബൈ സ്‌ഫോടനത്തില്‍ പങ്കുള്ള ചിലരുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു. തുടര്‍ന്നാണ് ഇപ്പോള്‍ ഫഡ്‌നാവിസിനെതിരേ കള്ളനോട്ട് ആരോപണം നവാബ് മാലിക് ഉന്നയിച്ചിരിക്കുന്നത്.

നവാബ് മാലിക് പറയുന്നതനുസരിച്ച് 2016ലെ നോട്ട് നിരോധനത്തെത്തുടര്‍ന്ന് 2017 ഒക്ടോബറില്‍ ഫഡ്‌നാവിസും അന്ന് റവന്യു ഇന്റലിജന്‍സില്‍ ഡയറക്ടറായിരുന്ന സമീര്‍ വാങ്കഡെയുമായി ചേര്‍ന്ന് കള്ളനോട്ട് കേസ് ഒതുക്കിത്തീര്‍ത്തു. അന്ന് 14.56 കോടി രൂപയുടെ കള്ളനോട്ടാണ് മുംബൈയില്‍ നിന്ന് പിടികൂടിയത്. പിന്നീട് റിപോര്‍ട്ട് ചെയ്തപ്പോള്‍ അത് 8 ലക്ഷമായി കുറഞ്ഞു. അന്ന് അറസ്റ്റിലായ ഹാജി ഇമ്രാന്‍ അലം ഷെയ്ഖിന്റെ സഹോദരന്‍ ഹാജി അറാഫത്ത് ഷേക്ക് പിന്നീട് ഫഡ്‌നാവിസ് സര്‍ക്കാരില്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗമായി.

റവന്യു ഇന്റലിജന്‍സിന്റെ കണക്കില്‍ 2017 ഒക്ടോബര്‍ 7ാം തിയ്യതി 10 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. അറസ്റ്റിലായത് ഹാജി ഇമ്രാന്‍ അലം ഷേക്ക്. അയാള്‍ അന്ന് നോര്‍ത്ത് സെന്‍ട്രല്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ്. അയാളുടെ അമ്മാവന്‍ ഷാഹിദ് ഷേക്ക്, വസ്തുക്കച്ചവടക്കാരന്‍ മഹേഷ് അലിംഛന്ദാനി, പൂനെക്കാരന്‍ ശിവജിറാവു ഖേഡ്കര്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. 2,000, 500 രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നാണ് നോട്ട് എത്തിയത്. 2,000ത്തിന്റെ നോട്ടുകളില്‍ 20 സുരക്ഷാഫീച്ചറുകള്‍ അതേപടിയുണ്ടായിരുന്നു.

ഈ കേസില്‍ പിന്നീട് ഡിആര്‍ഐ റേഹന്‍ ഖാനെ അറസ്റ്റ് ചെയ്തു. ഇയാള്‍ മഹാരാഷ്ട്രക്കാരനാണ്. ഇയാളില്‍ നിന്ന് 9.75 ലക്ഷം നോട്ടുകള്‍ പിടികൂടി. ആ നോട്ടുകളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നല്ല, പകരം ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

കള്ളനോട്ട് കേസുകള്‍ എന്‍ഐഎക്ക് കൈമാറുന്ന രീതിയാണ് രാജ്യത്തുള്ളത്. കൂടാതെ സിബിഐക്കും കൈമാറും. ഡിആര്‍ഐ പറയുന്നത് അവര്‍ ഈ കേസിന്റെ വിവരം എന്‍ഐഎ, ആര്‍ബിഐ, സിബിഐ എന്നിവരെ അറിയിച്ചുവെന്നാണ്.

നവാബ് മാലിക് പറയുന്നത് ശരിയല്ലെന്നും വാങ്കഡെ ജോയിന്റ് ഡയറക്ടറായിരുന്നുവെന്നും അന്ന് ഹാജി ഇമ്രാന്‍ ഷേക്കിന്റെ കയ്യില്‍ നിന്് 10 ലക്ഷം മാത്രമേ പിടികൂടിയുള്ളൂവെന്നുമാണ് അവര്‍ അവകാശപ്പെടുന്നത്.

ഈ കേസിപ്പോള്‍ കോടതിയില്‍ നടക്കുന്നുണ്ട്. എല്ലാ പ്രതികളും ജാമ്യത്തില്‍ ഇറങ്ങി.

Next Story

RELATED STORIES

Share it