Latest News

എസ്ഡിപിഐക്കെതിരായ വിമര്‍ശനം; മുഖ്യമന്ത്രി ആര്‍എസ്എസ്സിനെ വെള്ളപൂശാന്‍ ശ്രമിക്കുന്നുവെന്ന് എകെ സലാഹുദ്ദീന്‍

രാജ്യത്ത് മതനിരപേക്ഷ കക്ഷികളെന്ന് അവകാശപ്പെടുന്ന ഇടതു ചേരി ആര്‍എസ്എസ്സിനെതിരേ നട്ടെല്ലു നിവര്‍ത്തി എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത വിധം ദുര്‍ബലമാണ്. കേരളാ പോലിസ് ആര്‍എസ്എസ് തിട്ടൂരങ്ങള്‍ക്കനുസരിച്ച് നിയമവാഴ്ചയെ അട്ടിമറിക്കുമ്പോള്‍ അതിനെതിരേ ചെറുവിരലനക്കാന്‍ ആര്‍ജ്ജവമില്ലാത്ത പിണറായിയുടെ ജല്‍പ്പനങ്ങളെ പ്രബുദ്ധ കേരളം പുച്ഛിച്ചുതള്ളും

എസ്ഡിപിഐക്കെതിരായ വിമര്‍ശനം; മുഖ്യമന്ത്രി ആര്‍എസ്എസ്സിനെ വെള്ളപൂശാന്‍ ശ്രമിക്കുന്നുവെന്ന് എകെ സലാഹുദ്ദീന്‍
X

തിരുവനന്തപുരം: 1925ല്‍ രൂപീകരിക്കപ്പെട്ടതും നിരന്തരം കലാപങ്ങളും ഹിന്ദുരാഷ്ട്ര വാദങ്ങളുമുയര്‍ത്തി ന്യൂനപക്ഷങ്ങളെയും ദലിതുകളെയും കമ്യൂണിസ്റ്റുകളെയും ശത്രുവായി പ്രഖ്യാപിച്ചു പ്രവര്‍ത്തിക്കുന്നതുമായ ആര്‍എസ്എസ്സിനെ മറ്റു സംഘടനകളുമായി സമീകരിച്ച് വെള്ളപൂശാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ഖജാന്‍ജി എകെ സലാഹുദ്ദീന്‍. സംഘപരിവാര ആക്രമണങ്ങളെ വിമിര്‍ശിക്കുമ്പോഴെല്ലാം ഏതെങ്കിലും പ്രസ്ഥാനങ്ങളെകൂടി പ്രതിക്കൂട്ടില്‍ നിര്‍ത്തി എതിര്‍ക്കേണ്ട ഗതികേടിലേക്ക് സിപിഎം എത്തിപ്പെട്ടിരിക്കുന്നു.

എസ്ഡിപിഐ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ആര്‍എസ്എസ് വളരുന്നതെന്ന കണ്ടെത്തല്‍ വിചിത്രമാണ്. രാജ്യത്തിന്റെ സമസ്ത മേഖലകളെയും നിയന്ത്രിക്കുമാറ് സംഘപരിവാരം വളര്‍ന്നു പന്തലിച്ചതിന്റെ ഉത്തരവാദിത്വം 12 വര്‍ഷം മാത്രം പ്രവര്‍ത്തന പാരമ്പര്യമുള്ള എസ്ഡിപിഐയുടെ മേല്‍ കെട്ടിവെച്ച് മുഖ്യമന്ത്രി സ്വയം പരിഹാസ്യനാവുകയാണ്. വര്‍ഗീയ കലാപങ്ങളും കൂട്ടക്കൊലകളുമായി രാജ്യത്ത് സംഹാര താണ്ഡവമാടുന്ന ആര്‍എസ്എസ് ഭീകരതയില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേട്ടക്കാരെയും ഇരകളെയും സമീകരിക്കുന്നത് അക്രമികള്‍ക്ക് ന്യായീകരണമാവുകയാണ്. രാജ്യത്ത് മതനിരപേക്ഷ കക്ഷികളെന്ന് അവകാശപ്പെടുന്ന ഇടതു ചേരി ആര്‍എസ്എസ്സിനെതിരേ നട്ടെല്ലു നിവര്‍ത്തി എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത വിധം ദുര്‍ബലമാണ്. ഇന്ത്യയെന്നാല്‍ കേരളമല്ലെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും തിരിച്ചറിയണം. ന്യൂനപക്ഷ പീഢിത ജനവിഭാഗത്തിന്റെ പ്രശ്‌നത്തില്‍ നീതിപൂര്‍വം ഇടപെടാന്‍ സിപിഎമ്മിനോ ഇടതുപക്ഷത്തിനോ സാധിക്കുന്നില്ല എന്നതാണ് വര്‍ത്തമാനകാല യഥാര്‍ത്ഥ്യം. വന്ദ്യവയോധികരും മതപണ്ഡിതരുമായ നിരപരാധികളെ ആര്‍എസ്എസ് അരുംകൊല ചെയ്തപ്പോഴൊന്നും അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ മതനിരപേക്ഷ ഭരണകൂടത്തിനായില്ല. റിയാസ് മൗലവി, കൊടിഞ്ഞി ഫൈസല്‍, ഫഹദ് മോന്‍, ആമിനക്കുട്ടി, തേവലക്കര അലവിക്കുഞ്ഞ് മൗലവി, കാട്ടൂര്‍ അലി മുസലിയാര്‍ ഉള്‍പ്പെടെയുള്ളവരെ അരുംകൊല ചെയ്തത് അവര്‍ ഏതെങ്കിലും പാര്‍ട്ടിയിലോ സംഘടനയിലോ പ്രവര്‍ത്തിച്ചതിന്റെ പേരിലല്ല. ഈ കേസുകളിലെല്ലാം ആര്‍എസ്എസ്സുകാരായ പ്രതികള്‍ക്കെതിരേ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അക്രമികള്‍ക്ക് രക്ഷപെടാന്‍ പഴുതൊരുക്കുന്ന തരത്തിലായിരുന്നു.

കൊലവിളി നടത്തി വംശീയ ഉന്മൂലനത്തിന് ആഹ്വാനം ചെയ്യുന്ന ആര്‍എസ്എസ്സിനെതിരേ യാതൊരു നിയമനടപടിയും സ്വീകരിക്കാതെ അതിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ കേസെടുക്കുന്ന പോലിസാണ് കേരളത്തിലുള്ളത്. കേരളാ പോലിസ് ആര്‍എസ്എസ് തിട്ടൂരങ്ങള്‍ക്കനുസരിച്ച് നിയമവാഴ്ചയെ അട്ടിമറിക്കുമ്പോള്‍ അതിനെതിരേ ചെറുവിരലനക്കാന്‍ ആര്‍ജ്ജവമില്ലാത്ത പിണറായിയുടെ ജല്‍പ്പനങ്ങളെ പ്രബുദ്ധ കേരളം പുച്ഛിച്ചുതള്ളുമെന്നും സലാഹുദ്ദീന്‍ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it