Latest News

എംപിമാരെ കയ്യേറ്റം ചെയ്ത നടപടി; വിശദീകരണം തേടുമെന്ന് ലോക്‌സഭാ സ്പീക്കര്‍

എംപിമാരെ കയ്യേറ്റം ചെയ്ത നടപടി; വിശദീകരണം തേടുമെന്ന് ലോക്‌സഭാ സ്പീക്കര്‍
X

ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതിക്കെതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാര്‍ക്കെതിരേ ഡല്‍ഹി പോലിസ് നടത്തിയ കൈയേറ്റം അംഗീകരിക്കാനാവില്ലെന്നും ഇതേകുറിച്ച് സേനയോട് വിശദീകരണം തേടുമെന്നും ലോക്‌സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള. ഡല്‍ഹി പോലിസ് കമ്മീഷ്ണര്‍ രാജേഷ് അസ്താനയെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് സ്പീക്കര്‍ തന്നെ സന്ദര്‍ശിച്ച എംപിമാര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.

സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിന്റെ ഭാഗമായി പോലിസ് തങ്ങളെ കൈകാര്യം ചെയ്‌തെന്ന് എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് അവകാശലംഘന നോട്ടിസ് നല്‍കാനും പദ്ധതിയുണ്ട്.

ഹൈബി ഈഡന്‍ അടക്കമുള്ള എംപിമാര്‍ക്കാണ് ഡല്‍ഹി പോലിസിന്റെ മര്‍ദ്ദനമേറ്റത്. പോലിസ് ഉദ്യോഗസ്ഥന്‍ ഹൈബി ഈഡന്റെയും ഡീന്‍ കുര്യാക്കോസിന്റെയും മുഖത്തടിച്ചു. ടിഎന്‍ പ്രതാപനെ പോലിസ് പിടിച്ചുതള്ളി. രമ്യ ഹരിദാസ് എംപിക്ക് നേരെയും കയ്യേറ്റമുണ്ടായി. കെ മുരളീധരന്‍ എംപിയെയും പോലിസ് പിടിച്ചു തള്ളി.

സുരക്ഷാ കാരണങ്ങള്‍ കാരണം മാര്‍ച്ച് നടത്താന്‍ കഴിയില്ലെന്ന് പോലിസ് അറിയിക്കുകയായിരുന്നു. എംപിമാരാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും കടത്തിവിട്ടില്ല. ബാരിക്കേഡ് വച്ച് തടഞ്ഞെങ്കിലും അതു മറികടന്ന് എംപിമാര്‍ പാര്‍ലമെന്റിലേക്ക് പോകുകയായിരുന്നു. ഇതിനിടെ എംപിമാരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയായിരുന്നു.

കേരളത്തിലെ എംപിമാര്‍ മാത്രം പങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് ഡല്‍ഹി പോലിസ് അതിക്രമം ഉണ്ടായത്. സമാധാനപരമായി സമരം ചെയ്ത് പാര്‍ലമെന്റിലേക്ക് മടങ്ങുന്ന യുഡിഎഫ് എംപിമാരെ പോലിസ് ബലം പ്രയോഗിച്ച തടയുകയായിരുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ആരോപിച്ചു.

രമ്യ ഹരിദാസ് എംപിയെ ഡല്‍ഹി പോലിസിലെ പുരുഷന്‍മാര്‍ മര്‍ദ്ദിച്ചുവെന്നും പരാതിയുണ്ട്. വനിതാ പോലിസുകാരൊന്നും സംഘത്തിലുണ്ടായിരുന്നില്ലെന്നും രമ്യ ഹരിദാസ് ആരോപിച്ചു.

Next Story

RELATED STORIES

Share it