Latest News

ഒറ്റക്ക് മത്സരിച്ച് എസ്ഡിപിഐ ശക്തിതെളിയിക്കുമെന്ന് അബ്ദുല്‍ മജീദ് ഫൈസി

ഒറ്റക്ക് മത്സരിച്ച് എസ്ഡിപിഐ ശക്തിതെളിയിക്കുമെന്ന് അബ്ദുല്‍ മജീദ് ഫൈസി
X

മലപ്പുറം: മുന്നണികള്‍ക്കെതിരെ ഒറ്റയ്ക്ക് മത്സരിച്ച് ശക്തി തെളിയിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് രണ്ടായിരത്തില്‍ ഏറെ സീറ്റുകളില്‍ ഒറ്റയ്ക്ക് പാര്‍ട്ടി മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ 48 സീറ്റുകളിലാണ് ജയിച്ചത്. ഇത്തവണ സീറ്റുകളുടെ എണ്ണം പത്തിരട്ടിയായി വര്‍ധിക്കും. പാര്‍ട്ടി വിജയിച്ച വാര്‍ഡുകളിലെ വികസന നേര്‍സാക്ഷ്യങ്ങള്‍ വലിയ വിജയപ്രതീക്ഷയാണ് നല്‍കുന്നത്. രാഷ്ട്രീയ വ്യക്തിത്വം ഉയര്‍ത്തിപിടിച്ച് ഒറ്റയ്ക്ക് മത്സരിക്കാനാണു പാര്‍ട്ടി ആദ്യം മുതല്‍ ശ്രമിച്ചിട്ടുള്ളത്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ വലിയ പ്രതിസന്ധിയിലാണ്. അഴിമതിയില്‍ നാള്‍ക്കുനാള്‍ ഇരുക്കൂട്ടര്‍ക്കുമെതിരെ പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്നു. അഴിമതി ആരോപണം വരുമ്പോള്‍ മാറി നിന്ന് അന്വേഷണത്തെ നേരിടുക എന്ന മുന്‍കാല നേതാക്കളുടെ പതിവ് പുതിയ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നു. പുതിയ തലമുറ ഇക്കാര്യത്തില്‍ സാമ്പ്രദായിക പാര്‍ട്ടികളോട് വലിയ അമര്‍ഷത്തിലാണ് അത് വോട്ടെടുപ്പില്‍ പ്രതിഫലിക്കും- അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇരുമുന്നണികളും രാക്ഷ്ട്രീയ കാപട്യമാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പയറ്റുന്നത്. കാസര്‍കോട്ട് യുഡിഎഫ് പ്രത്യക്ഷത്തില്‍ തന്നെ ബിജെപിയുമായി സഹകരിക്കുകയാണ്. വംശീയതയും വര്‍ഗീയതതും ഉയര്‍ത്തിപ്പിടിക്കുന്ന ബിജെപിയെ തടയുന്നതില്‍ ഇരുമുന്നണികള്‍ക്കും ആത്മാര്‍ത്ഥതയില്ലെന്ന് ആവര്‍ത്തിച്ച് തെളിയിക്കുകയാണ്. മുന്നാക്ക സംവരണ വിഷയത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ഒരേ നിലപാടാണുള്ളത്. ന്യൂനപക്ഷങ്ങള്‍ നേരിടാന്‍ പോകുന്ന കടുത്ത വെല്ലുവിളിയാണ് സംവരണ അട്ടിമറി. ഇതിനെതിരെ പാര്‍ട്ടി അടുത്ത മാസം മുതല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. സംവരണ അട്ടിമറി അവസാനിക്കുന്നത് വരെ പ്രക്ഷോഭം തുടരും. പാര്‍ലമെന്റില്‍ ബിജിപിക്കെതിരെ പൊരുതാന്‍ പോലും കഴിയാത്ത രൂപത്തില്‍ പ്രതിപക്ഷം ദുര്‍ബലമായിരിക്കുന്നു. രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുള്ള കര്‍ഷകപ്രക്ഷോഭം വിജയത്തിലേക്ക് മുന്നേറുകയാണ്. വരാനിരിക്കുന്ന പൗരത്വപ്രക്ഷോഭ വിരുദ്ധസമരങ്ങള്‍ക്ക് വലിയ ഊര്‍ജമാണ് ഈ സമരം നല്‍കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വികസനം ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. മുഖ്യധാരാ പാര്‍ട്ടികള്‍ വാര്‍ഡ് ഗ്രാമസഭകള്‍ ഇനിയും യാഥാര്‍ഥ്യമാക്കിയിട്ടില്ല. അതിനാല്‍ത്തന്നെ വികസനപ്രവര്‍ത്തനങ്ങള്‍ അര്‍ഹരിലേക്ക് എത്തിയിട്ടുമില്ലെന്നും മജീദ് ഫൈസി പറഞ്ഞു.

ബിജെപിക്ക് ഗുണം ചെയ്യുന്ന ഒരു നിലപാടും എസ്ഡിപിഐ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ചിട്ടില്ല. പാര്‍ട്ടിക്ക് സാന്നിധ്യമുള്ള എല്ലായിടങ്ങളിലും മത്സരിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാപഞ്ചായത്ത് സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുണ്ട്. സ്വന്തമായി സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് മനഃസാക്ഷി വോട്ടുകള്‍ ചെയ്യാം. എല്‍ഡിഎഫ്, യുഡിഎഫ് എന്നിവയില്‍ ഏതു മെച്ചം എന്നതിന് പ്രസക്തിയില്ല. എസ്ഡിപിഐ മത്സരിക്കുന്നത് ജയിക്കാന്‍ ആണ്. രണ്ടു മുന്നണികളും അഴിമതിയില്‍ തുല്യരാണ്. ഇബ്രാഹീം കുഞ്ഞിനെ ജയിലില്‍ അടച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞത് ഞങ്ങള്‍ ഭരിച്ചപ്പോള്‍ ഇങ്ങനെയൊന്നും ചെയ്തിട്ടില്ലല്ലോ എന്നാണ്. പാലം പണിയില്‍ നടന്ന അഴിമതി ആര്‍ക്കും വിഷയമാകുന്നില്ല. മോദി ഭരണകാലത്തും പൗരത്വവിരുദ്ധ നിയമകാലത്തും എസ്ഡിപിഐ മുന്നോട്ടുവെച്ച ആശയങ്ങള്‍ കൂടുതല്‍ പ്രസക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം പ്രസ് ക്ലബ് പ്രസിഡണ്ട് കെ ശംസുദ്ധീന്‍ മുബാറക്ക് സ്വാഗതവും ജില്ലാ സെക്രട്ടറി കെ പി എം റിയാസ് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it