Latest News

പഞ്ചാബില്‍ എഎപി മുന്നേറ്റം; കാരണങ്ങള്‍ എന്തൊക്കെ?

പഞ്ചാബില്‍ എഎപി മുന്നേറ്റം; കാരണങ്ങള്‍ എന്തൊക്കെ?
X

രാഷ്ട്രീയ പാരമ്പര്യമുള്ള രണ്ട് പാര്‍ട്ടികളെ പിന്നിലാക്കി പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറുകയാണ്. കോണ്‍ഗ്രസ്സിനുള്ളിലെ പടലപിണക്കവും അകാലിദളിന്റെ പിന്നോട്ടുപോക്കും ആം ആദ്മി പാര്‍ട്ടിയുടെ വിജയം എളുപ്പമാക്കി. ഏഴ് ദശകങ്ങളായുള്ള ഒരു പാരമ്പര്യത്തിനാണ് എഎപി അവസാനം കുറിക്കുന്നത്.

എഎപിയുടെ മുന്നേറ്റത്തിന് കാരണങ്ങള്‍ നിരവധിയാണ്. മാറ്റത്തിനുവേണ്ടിയുള്ള ജനങ്ങളുടെ ആഗ്രഹം മുതല്‍ ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള മതിപ്പുവരെ കാരണമായെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.

സാധാരണയായി അകാലിദളും കോണ്‍ഗ്രസ്സും മാറിമാറിയാണ് പഞ്ചാബ് ഭരിക്കുന്നത്. 1997 മുതല്‍ 2001 വരെ ബിജെപി പിന്തുണയോടെ സമാജ് വാദി പാര്‍ട്ടി ഭരിച്ചു. 2007ലും 2012ലും കോണ്‍ഗ്രസ് ജയിച്ചു.

അകാലിദളിലെ ചില പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ് കോണ്‍ഗ്രസ്സിലെത്തുന്നത്. ആ അര്‍ത്ഥത്തില്‍ അകാലികളും കോണ്‍ഗ്രസ്സും തത്ത്വത്തില്‍ ഒരു പാര്‍ട്ടിയാണ്. 70 വര്‍ഷമായി ഇവരെത്തന്നെയാണ് ജനങ്ങള്‍ കാണുന്നത്. അതിനൊരു മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അടുത്ത സാധ്യത എഎപിയാണ് അതാണ് ഇത്തവണ സംഭവിച്ചത്.

ആം ആദ്മിയുടെ മുദ്രാവാക്യവും അതുതന്നെയായിരുന്നു: ഇത്തവണ വിഡ്ഢികളാവില്ല. ഭഗവന്ത് മാനും കെജ്രിവാളിനും അവസരം നല്‍കും. ഭരണകക്ഷി വിരുദ്ധവികാരവും സംസ്ഥാനത്ത് ശക്തമായിരുന്നു.

എഎപി ഇത്തവണ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വലിയ പ്രാതിനിധ്യം നല്‍കി. അഴിമതിയില്ലാത്ത ഭരണമെന്ന എഎപിയുടെ മുദ്രാവാക്യം ശ്രദ്ധപിടിച്ചുപറ്റി.

സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനം സ്ത്രീകളെ സ്വാധീനിച്ചിരിക്കുമെന്ന് ഉറപ്പാണ്. ഇത് ഫലപ്രദമല്ലെന്നാണ് പലരും അഭിപ്രായപ്പെട്ടിരുന്നതെങ്കിലും മറിച്ചാണ് ഫലം സൂചുപ്പിക്കുന്നത്. സ്ത്രീകളെ എഎപി പ്രത്യേക വോട്ട് ബാങ്കായി പരിഗണിച്ചു. തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ അതുള്‍പ്പെടുത്തുകയും ചെയ്തു.

ഡല്‍ഹിയിലെ ഭരണരീതി പഞ്ചാബിലും നടപ്പാക്കുമെന്നായിരുന്നു ആപ്പിന്റെ പ്രചാരണം. ഡല്‍ഹിയിലെ ഭരണനിര്‍വഹണ രീതിയോട് ജനങ്ങള്‍ക്ക് വലിയ ആവേശമുണ്ടെന്ന് ഈ ഫലം തെളിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം പോലുള്ള മേഖലയില്‍ പഞ്ചാബിന്റെ സ്ഥിതി ഗുരുതരമാണ്. പല മേഖലയും സ്വകാര്യവല്‍ക്കരിച്ചുകഴിഞ്ഞു. എന്നാല്‍ ഡല്‍ഹിയില്‍ ആപ്പ് ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അത് വോട്ടര്‍മാരെ സ്വാധീനിച്ചു.

ഭഗവന്ത് മാന്‍ ആയിരുന്നു എഎപിയുടെ മുഖ്യമന്ത്രി മുഖം. പഞ്ചാബിലെ അറിയപ്പെടുന്ന കൊമേഡിയനായ മാന്‍ പഞ്ചാബികളുടെ രാഷ്ട്രീയവിമര്‍ശനത്തിന്റെ പ്രതിരൂപമാണ്. പാരമ്പര്യ രാഷ്ട്രീയക്കാരുടെ രാഷ്ട്രീയ നെറികേടുകളെ അദ്ദേഹം തന്റെ പരിപാടിയിലൂടെ തുറന്നുകാട്ടി. മണ്ണിന്റെ മകന്‍ എന്ന ഇമേജും വേണ്ടുവോളമുണ്ട്. ഇപ്പോഴും അദ്ദേഹം ഒരു വാടകവീട്ടിലാണ് കഴിയുന്നത്. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും സമ്പാദ്യം കുറയുകയാണ്. ഇതൊക്കെ എഎപി വേണ്ട വിധത്തില്‍ ഉപയോഗിക്കുകയും വോട്ടാക്കി മാറ്റുകയും ചെയ്തു.

ഒരു വര്‍ഷം നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭത്തിനൊടുവിലാണ് കേന്ദ്രത്തിന് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടിവന്നത്. മാര്‍വ മേഖലയില്‍ ബികെയു നേതാവ് ജോഗിന്ദര്‍ സിങ് ഉഗ്രഹാന്‍ വമ്പന്‍ പാര്‍ട്ടികള്‍ക്കു മുന്നില്‍ വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തിയത്. ഈ മേഖലയില്‍ 69 മണ്ഡലങ്ങളുണ്ട്. കര്‍ഷകര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ആപ്പിന് സഹായകമായി.

Next Story

RELATED STORIES

Share it