Latest News

പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33% സംവരണം; സീറ്റുകൾ വർധിപ്പിക്കുന്ന ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി

പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33% സംവരണം; സീറ്റുകൾ വർധിപ്പിക്കുന്ന ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി
X

ന്യൂഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനുള്ള വനിതാസംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം.
ഏപ്രിൽ 16 മുതൽ ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ തുടർഘട്ടത്തിൽ ‘നാരീശക്തി വന്ദൻ അഭിയാൻ’ ഭേദഗതി ബില്ല് പാർലമെന്റിൽ അവതരിപ്പിക്കും. മണ്ഡല പുനർനിർണയ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള മറ്റൊരു ബില്ലും ഇതോടൊപ്പം അവതരിപ്പിക്കാനാണ് നീക്കം.

ഭേദഗതി പ്രകാരം ലോക്സഭയിലെ സീറ്റുകളുടെ എണ്ണം നിലവിലെ 543ൽ നിന്ന് 816 ആയി ഉയരും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യാനാണ് തീരുമാനം. 2029ലെ പൊതുതിരഞ്ഞെടുപ്പോടെ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.

2011ലെ ജനസംഖ്യാ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം പൂർത്തിയാക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ആദ്യം 2027ലെ സെൻസസ് പൂർത്തിയാക്കിയ ശേഷമെന്നായിരുന്നു ആലോചന, എന്നാൽ അത് നടപ്പാക്കുന്നതിൽ വൈകിപ്പോകുമെന്ന ആശങ്കയെ തുടർന്നാണ് പഴയ സെൻസസ് അടിസ്ഥാനമാക്കാൻ തീരുമാനിച്ചത്.

സ്ത്രീകൾക്കുള്ള സംവരണം വർധിപ്പിക്കുമ്പോഴും എസ്സി, എസ്ടി വിഭാഗങ്ങൾക്കുള്ള നിലവിലെ സംവരണം തുടരുമെന്ന് സർക്കാർ വ്യക്തമാക്കി. നിയമസഭകളിലും സമാന രീതിയിൽ സീറ്റുകൾ വർധിപ്പിച്ച് അനുപാതികമായി വനിതകൾക്ക് സംവരണം നൽകും.

സ്ത്രീസംവരണ ബിൽ 2023 സെപ്റ്റംബറിലാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം നേടിയിരുന്നത്. നിലവിലെ ഭേദഗതിയിലൂടെ ആ നിയമത്തിൽ മാറ്റം വരുത്തി സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

Next Story

RELATED STORIES

Share it