Latest News

പെണ്‍കുട്ടികളെ സൗഹൃദം സൃഷ്ടിച്ച് പീഡനത്തിനിരയാക്കിയ 21കാരന്‍ പിടിയില്‍ ; കെണിയില്‍ കുടുങ്ങിയത് 14ഓളം പെണ്‍കുട്ടികള്‍

16 വയസ്സുള്ള അനാഥ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ ചുവടുപിടിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടികളെ സൗഹൃദം സൃഷ്ടിച്ച് പീഡനത്തിനിരയാക്കിയ 21കാരന്‍ പിടിയില്‍ ; കെണിയില്‍ കുടുങ്ങിയത് 14ഓളം പെണ്‍കുട്ടികള്‍
X

മലപ്പുറം: സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പെണ്‍കുട്ടികളുമായി സൗഹൃദം ഉണ്ടാക്കി പിന്നീട് പീഡനത്തിരയാക്കിയ 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശി ടി ബി ആശുപത്രി ബീച്ചില്‍ മാറാപ്പിന്റകത്ത് വീട്ടില്‍ ജാബിര്‍ ആണ് പിടിയിലായത്. പതിനാലോളം പെണ്‍കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചത്. ഇവരുടെ നഗ്‌നഫോട്ടോയും വീഡിയോയും പ്രതിയുടെ ഫോണില്‍ നിന്നും കണ്ടെടുത്തു. രണ്ട് പെണ്‍കുട്ടികള്‍ ജാബിര്‍ ലൈംഗിക പീഡനത്തിനിരയാക്കിയതായും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ജാബിര്‍ കെണിയില്‍ കുരുക്കിയ പെണ്‍കുട്ടികള്‍ എല്ലാം പതിനാലിനും പതിനേഴിനും ഇടയില്‍ പ്രായം ഉള്ളവരാണ്. പെണ്‍കുട്ടികളില്‍ നിന്നും പണവും സ്വര്‍ണവും അപഹരിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.


16 വയസ്സുള്ള അനാഥ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ ചുവടുപിടിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു. ഡിസംബര്‍ ആറാം തീയതി വൈകുന്നേരമാണ് 16കാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചത്. പെണ്‍കുട്ടി ചങ്കുവെട്ടി ജംങ്ഷനില്‍ ആണെന്ന് അറിഞ്ഞ പൊലീസ് അവിടെയെത്തി കുട്ടിയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കാമുകനായ ജാബിറാണ് അവിടെ ഇറക്കിയതെന്ന് പറഞ്ഞത്. മലപ്പുറം കോട്ടക്കുന്നില്‍ ജാബിറിനൊപ്പം പോയതാണ് എന്നും പിന്നീട് കുറ്റിപ്പുറം ഓവര്‍ ബ്രിഡ്ജിനു സമീപത്തേക്ക് പോയി എന്നും പെണ്‍കുട്ടി പറഞ്ഞു. അവിടെ കുറേസമയം ചെലവഴിച്ചു. പിന്നെയാണ് ചങ്കുവെട്ടിയിലെത്തിയത്.


മൊബൈല്‍ ഫോണ്‍ വഴിയാണ് ജാബിറുമായി സൗഹൃദത്തിലായതെന്നും പെണ്‍കുട്ടി പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലെ 'ടീം കളിമയം' എന്ന ഗ്രൂപ്പില്‍ ചേര്‍ന്ന പെണ്‍കുട്ടിയെ ജാബിര്‍ തുടര്‍ച്ചയായി ചാറ്റ് ചെയ്ത് സൗഹൃദം ശക്തമാക്കി. അനാഥയായ തന്നെ സംരക്ഷിക്കാമെന്ന ഉറപ്പിലാണ് ജാബിറിനെ വിശ്വസിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. സ്പാനിഷ് കമ്പനിയിലാണ് ജോലി എന്നായിരുന്നു പ്രതി പറഞ്ഞത്. ഇന്റര്‍നെറ്റില്‍ നഗ്‌ന വീഡിയോകള്‍് അപ്‌ലോഡ് ചെയ്താല്‍ കമ്മീഷനായി ലക്ഷങ്ങള്‍ ലഭിക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ കളും വീഡിയോയും കൈക്കലാക്കി. നാലഞ്ചു മാസങ്ങളായി മിക്ക ദിവസവും ഇത്തരത്തില്‍ നിരവധി ഫോട്ടോകളും വീഡിയോകളും ജാബിര്‍ ആവശ്യപ്പെട്ട പ്രകാരം അയച്ചു കൊടുത്തു. ഇയാളുടെ ഭിഷണിക്കു മുന്നില്‍ വഴങ്ങി കുടുംബത്തിലെ പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറും നല്‍കിയിരുന്നു ഇതിനിടെ ജോലി വാഗ്ദാനം ചെയ്ത് പ്രതി കമ്മലും മോതിരവും കൈക്കലാക്കി


പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി വൈ എസ് പി ഹരിദാസിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി സിഐ കെ.എം. ബിജു, എസ് ഐ വിനോദ് വലിയാട്ടൂര്‍, സതീഷ് നാഥ്, അബ്ദുല്‍ അസീസ്, മുസ്തഫ, രതീഷ്, സ്മിത എന്നിവര്‍ അടങ്ങുന്ന സംഘം ആണ് പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്. പത്തു മണിക്കൂറോളം നീണ്ട ഓപ്പറേഷനൊടുവില്‍ പൊന്നാനി ബീച്ചില്‍ വച്ചാണ് പ്രതി പിടിയിലായത്.


ജാബിറിന്റെ ഫോണില്‍ നിന്നും സൈബര്‍ സെല്‍ മറ്റു നിരവധി പെണ്‍കുട്ടികളുടെ നഗ്‌നഫോട്ടോകളും വീഡിയോകളും കണ്ടെത്തി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കാര്യം പ്രതി സമ്മതിച്ചു. കൊണ്ടോട്ടി സ്വദേശിനിയായ 14കാരിയെ അര്‍ദ്ധരാത്രി വീടിന്റെ സമീപത്തുള്ള ഒഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു


ഈ പെണ്‍കുട്ടിയെയും മൊബൈല്‍ ഫോണ്‍ ബന്ധത്തിലൂടെയാണ് ഇരയാക്കിയത്. ഈ പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോകളും വീഡിയോകളും പ്രതി ശേഖരിച്ചിരുന്നു. മൊബൈല്‍ ഫോണിലെ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് ഗ്രൂപ്പുകളിലെ ഡിപിയില്‍ സ്വന്തം ചിത്രങ്ങള്‍ ഇട്ട പെണ്‍കുട്ടികളെ പ്രത്യേകം നോക്കിയാണ് ഇയാള്‍ സൗഹൃദമുണ്ടാക്കിയിരുന്നത്. വിദേശത്ത് ഉയര്‍ന്ന ജോലിയുള്ള സമ്പന്നനാണെന്നും വിവാഹം ചെയ്യാമെന്നും തെറ്റിദ്ധരിപ്പിച്ചാണ് സൗഹൃദം ദൃഡമാക്കിയിരുന്നതെന്നും പോലീസ് പറഞ്ഞു. പ്രതിക്ക് എതിരെ ഐടി, പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് പൊന്നാനി ജയിലിലേക്ക് മാറ്റി.




Next Story

RELATED STORIES

Share it