Latest News

വിഷം കലര്‍ത്തിയ ഐസ്‌ക്രീം കഴിച്ച് 16കാരിയുടെ മരണം: സഹോദരന്‍ അറസ്റ്റില്‍

കുടുംബത്തിലെ എല്ലാവരെയും കൊന്ന് സ്വത്ത് കൈക്കലാക്കാനായിരുന്നു ശ്രമം

വിഷം കലര്‍ത്തിയ ഐസ്‌ക്രീം കഴിച്ച് 16കാരിയുടെ മരണം: സഹോദരന്‍ അറസ്റ്റില്‍
X
കാസര്‍ഗോഡ്: ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെ മകള്‍ ആന്‍മേരി(16)യുടെ മരണം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തില്‍ സഹോദരനെ അറസ്റ്റു ചെയ്തു. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കുടുംബത്തെ മുഴുവന്‍ കൊല്ലാന്‍ ശ്രമിച്ച മൂത്ത സഹോദരന്‍ ആല്‍ബിന്‍ ബെന്നി(22)യെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റു ചെയ്തു. വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് പിതാവും മാതാവും ആശുപത്രിയില്‍ ചികില്‍സയിലാണ്. പിതാവ് ബെന്നി അതീവ ഗുരുതരനിലയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും മാതാവ് ബെസി കണ്ണൂര്‍ മിംസിലുമാണ് ചികിത്സയില്‍ കഴിയുന്നത്. മദ്യത്തിനും കഞ്ചാവിനും അടിമയായ ആല്‍ബിന്‍ സ്വത്തെല്ലാം കൈക്കലാക്കി തന്നിഷ്ടപ്രകാരം ജീവിക്കാനാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. ബെന്നിയുടെ ആന്‍മേരിയുടെ മറ്റൊരു മകന്‍ ബിബിന്‍ ബെന്നി താമരശ്ശേരി സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥിയാണ്.

ഐസ്‌ക്രീം കഴിച്ച തനിക്കും ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് ആല്‍ബിന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാല്‍, ആല്‍ബിന് വിഷം അകത്തു ചെന്നതിന്റെ ലക്ഷണങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് മൂന്നിന് വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം അന്നുതന്നെ ആന്‍മേരിയും പിതാവ് ബെന്നിയും ധാരാളം കഴിച്ചിരുന്നു. എന്നാല്‍, ആല്‍ബിനും മാതാവ് ബെസിയും ഫ്രിഡ്ജില്‍ വെച്ചശേഷം അടുത്ത ദിവസമാണ് കഴിച്ചത്. ഐസ്‌ക്രീം കഴിച്ച അന്നുമുതല്‍ തന്നെ ആന്‍മേരിക്ക് ഛര്‍ദ്ദിയും വയറിളക്കവും തുടങ്ങിയിരുന്നു. എന്നാല്‍, അത് ഐസ്‌ക്രീം കഴിച്ചതു കൊണ്ടാണെന്ന് മനസിലായില്ല. കട്ടന്‍ചായയും ചെറുനാരാങ്ങാനീരുമായി രണ്ടുദിവസം നാടന്‍ചികിത്സ നടത്തി. എന്നാല്‍, ആന്‍മേരിയുടെ ഛര്‍ദ്ദിയും വയറിളക്കവും കലശലായി തുടര്‍ന്നതോടെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടയില്‍ ആന്‍മേരിക്ക് മഞ്ഞപ്പിത്തം പിടിപെടുകയും ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം അഞ്ചു മണിയോടെ മരണപ്പെടുകയുമായിരുന്നു.

പിതാവ് ബെന്നിയെ കണ്ണൂര്‍ ചാലയിലെ മിംസ് ആശുപത്രിയിലും അവിടെനിന്നും കോഴിക്കോട് മിംസിലേക്കും മാറ്റിയിരുന്നു. അപ്പോഴേക്കും കിഡ്നിയുടെ പ്രവര്‍ത്തനം തകരാറിലായി. വഴിവിട്ട ജീവിതം നയിക്കുന്ന ആല്‍ബിന്റെ പല രഹസ്യബന്ധങ്ങും സഹോദരി ആന്‍മേരിക്ക് അറിയാമായിരുന്നുവെന്നും പൊലിസ് പറയുന്നു. കൂടാതെ, ആന്‍മേരിയോടും ആല്‍ബിന്‍ മോശമായി പെരുമാറിയിരുന്നു. ആല്‍ബിനെ ഇന്നലെ രാത്രി തന്നെ വീട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ നാളെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.


Next Story

RELATED STORIES

Share it