Latest News

ടൂറിസം പദ്ധതികളില്‍ സോളാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

ടൂറിസം പദ്ധതികളില്‍ സോളാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
X

തൃശൂര്‍: സംസ്ഥാനത്തെ ടൂറിസം പദ്ധതികളില്‍ സോളാര്‍ സംവിധാനങ്ങളെ പരമാവധി ഉപയോഗിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ജലടൂറിസം പോലുള്ള പദ്ധതികളില്‍ സോളാര്‍ ബോട്ടുകളും സോളാര്‍ സംവിധാനങ്ങളും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഗൗരവമായി കണ്ട് ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പൈതൃക പദ്ധതിയുടെ കീഴില്‍ 'മുസിരിസ് വേവ്‌സ് 2022' എന്ന് നാമകരണം ചെയ്ത വാര്‍ഷിക പരിപാടികളുടെ ആരംഭവും വിവിധ വിനോദ സഞ്ചാര അനൗപചാരിക വിദ്യാഭ്യാസ പരിപാടികളുടെ ഉദ്ഘാടനവും 'എന്റെ പൈതൃകം' സംസ്ഥാനതല ചിത്രരചന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി സ്റ്റുഡന്റ്‌സ് ഹെറിറ്റേജ് വാക്ക് സംസ്ഥാനതല ഉദ്ഘാടനവും കൊച്ചി വിമാനത്താവളം(സിയാല്‍) മുസിരിസ് പൈതൃക പദ്ധതിയിലേക്ക് സംയുക്തമായി സര്‍വീസ് നടത്തുന്നതിന് കൈമാറിയ സൗരോര്‍ജ്ജ ബോട്ടിന്റെ ലോഞ്ചിങ്ങും, കെഎസ്‌ഐഎന്‍സി നിര്‍മിച്ച അത്യാധുനിക സൗകര്യങ്ങളടങ്ങിയ ബോട്ട് ഏറ്റുവാങ്ങലും അദ്ദേഹം നിര്‍വഹിച്ചു.

ചേരമാന്‍ പള്ളിയുടെ പുനരുദ്ധാരണം, ഹോളിക്രോസ് ചര്‍ച്ച് പുനരുദ്ധാരണം, കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം മ്യൂസിയം, പി എ സെയ്ത് മുഹമ്മദ് കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസിരിസ് പദ്ധതിക്കൊപ്പം മുന്നോട്ടു പോകുന്ന വിവിധ പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇവയെ കൂട്ടിയിണക്കി കേരളത്തില്‍ ഒരു ഹെറിറ്റേജ് കോറിഡോര്‍ രൂപപ്പെടുത്തും. ദേശീയജലഗതാഗത പാത പൂര്‍ത്തിയാകുന്നതോടെ ഹെറിറ്റേജ് കോറിഡോര്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ സാധിക്കും. ഇതിനൊപ്പം ടൂറിസം കേന്ദ്രങ്ങളും വികസിപ്പിക്കുന്നതിലൂടെ ടൂറിസത്തിന് കൂടുതല്‍ ഉണര്‍വ് ലഭിക്കും. പൈതൃക ടൂറിസം പദ്ധതികളെ ബന്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. സംസ്ഥാനമൊട്ടാകെ ടൂറിസം ഡെസ്റ്റിനേഷനുകളാക്കിക്കി മാറ്റുക എന്നതാണ് ലക്ഷ്യം. എല്ലാ ജില്ലകളും ഒന്നിനൊന്ന് മികച്ചതാണ്. സംസ്ഥാനത്ത് തിരിച്ചറിയപ്പെടാതെ കിടക്കുന്ന ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളെ വികസിപ്പിക്കുക എന്നതാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം.

പൗരാണികവും ചരിത്രപ്രാധാന്യവുമുള്ള പ്രദേശങ്ങളെ ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ നടപ്പിലാക്കിയ പദ്ധതി എന്ന നിലയില്‍ മുസിരിസ് ഏറെ മുന്നോട്ടു പോയിട്ടുണ്ട്. കാലത്തോട് നീതി പുലര്‍ത്തിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ നടപ്പാക്കുന്നത്. ഹെറിറ്റേജ് വാക്ക് ആ ലക്ഷ്യത്തോടെയാണ് നടക്കുന്നത്. പുസ്തകങ്ങളിലൂടെ പഠിക്കുന്ന കാര്യങ്ങള്‍ നേരിട്ടറിയാന്‍ ഒരു അവസരമാണ് കുട്ടികള്‍ക്ക് ഇതിലൂടെയെല്ലാം ലഭിക്കുന്നതെന്നും ഇതൊരു തുടര്‍പ്രക്രിയയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റുഡന്റ്‌സ് ഹെറിറ്റേജ് വാക്കില്‍ പങ്കെടുത്ത കോഴിക്കോട് ജില്ലയിലെ ജി എച്ച് എസ് എസ് നീലേശ്വരം സ്‌കൂളിലെ കുട്ടിപോലീസുകാരുമായും മന്ത്രി സംവദിച്ചു.

കോട്ടപ്പുറം മുസിരിസ് ആംഫി തീയേറ്ററില്‍ നടന്ന ചടങ്ങില്‍ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് സ്വാഗതം പറഞ്ഞു. മുസിരിസ് പൈതൃക പദ്ധതി എം ഡി പി എം നൗഷാദ് പദ്ധതി വിശദീകരിച്ചു. കെ എസ് ഐ എന്‍ സി മെക്കാനിക്കല്‍ എഞ്ചിനീയര്‍ പ്രശോഭ് എസ് ബോട്ട് കൈമാറി. കൊടുങ്ങല്ലൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍, മുസിരിസ് പൈതൃക പദ്ധതി മാര്‍ക്കറ്റിംഗ് മാനേജര്‍ ഇബ്രാഹിം സബിന്‍, വിവിധ ജനപ്രതിനിധികള്‍ പങ്കെടുത്തു.

ചിത്രരചനയില്‍ സൂര്യനാഥ് എസ് എന്‍ ട്രസ്റ്റ് ഹൈസ്‌കൂള്‍ കൊല്ലം ഒന്നാം സ്ഥാനവും, ജഗന്നാഥ് കടമ്പൂര്‍ ഹൈസ്‌കൂള്‍ എടക്കാട് കണ്ണൂര്‍ രണ്ടാം സ്ഥാനവും, അഭിനവ് സി, നെന്മാറ ഹൈസ്‌കൂള്‍ പാലക്കാട് മൂന്നാം സ്ഥാനവും നേടി.

Next Story

RELATED STORIES

Share it