Emedia

ദേശീയപാത നിര്‍മാണോദ്ഘാടനം അഴിമതിക്ക് കളമൊരുക്കാനോ?

നോബിള്‍ പൈകട(കണ്‍വീനര്‍, കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യ സമിതി)

ദേശീയപാത നിര്‍മാണോദ്ഘാടനം അഴിമതിക്ക് കളമൊരുക്കാനോ?
X

കോഴിക്കോട്: വയല്‍ക്കിളി പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് കീഴാറ്റൂര്‍ ബൈപാസ് നിര്‍മാണം. പാര്‍ട്ടി ഗ്രാമത്തിലെ ഏക്കര്‍ കണക്കിനു നെല്‍വയല്‍ കീറിമുറിച്ച്, നശിപ്പിച്ച് ബൈപാസ് നിര്‍മിക്കുന്നതിനെതിരേ ഉയര്‍ന്നുവന്ന പ്രതിഷേധം ഒരുവേള സിപിഎമ്മിനെ വല്ലാതെ അലട്ടിയിരുന്നു. എന്നാല്‍ വികസനവിരോധികളെന്ന മുദ്രമാറാന്‍ പാടുപെടുന്ന സിപിഎം പിണറായി വിജയന്‍ മുഖ്യമന്ത്രി പദത്തിലിരിക്കുമ്പോള്‍ തന്നെ, ജില്ലാ നേതൃത്വത്തിന്റെ മര്‍ക്കട മുഷ്ടിയില്‍ കാര്യങ്ങള്‍ അനുകൂലമാക്കിയെടുത്തു. സെന്റിനു മോഹവില നല്‍കി പ്രതിഷേധക്കാരെയെല്ലാം വരുതിയിലാക്കി ഇപ്പോള്‍ ഉദ്ഘാടനമാമാങ്കം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചിരിക്കുകയാണ്. യുഡിഎഫും ബിജെപിയുമാവട്ടെ രാഷ്ട്രീയ മുതലെടുപ്പ് മാത്രം മുന്നില്‍ക്കണ്ട് കരുക്കള്‍ നീക്കി. ഈ പശ്ചാത്തലത്തില്‍ ബൈപാസ് നിര്‍മാണത്തിനു പിന്നിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉള്ളുകള്ളികളെ കുറിച്ച് കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍നോബിള്‍ പൈകട ഏഴുതുന്നു.

നോബിള്‍ പൈകടയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

12692 കോടി രൂപ ചെലവുള്ള, 204 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 8 ദേശീയപാത പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങ് 13.10.2020ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നിര്‍വഹിക്കുകയുണ്ടായി. കേരളത്തിലങ്ങോളമിങ്ങോളം സ്ഥലം നഷ്ടപ്പെടുന്നവരുടെയും വീട് നഷ്ടപ്പെടുന്നവരുടെയും പ്രതിഷേധത്തിന് നടുവിലായിരുന്നു ആഘോഷമായ ഈ ചടങ്ങ് നടന്നത്. വന്‍ പരസ്യ കോലാഹലങ്ങളുടെയും അവകാശവാദങ്ങളുടെയും അകമ്പടിയോടെ നടന്ന ഈ ആഘോഷം മറച്ചുവയ്ക്കുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്.

വികസനത്തിന്റെ ഇരകളുടെ വിലാപങ്ങളെ അവഗണിക്കാന്‍ അധികാരികളെ പ്രേരിപ്പിക്കും വിധമുള്ള വന്‍ അഴിമതികളുടെ കളമൊരുക്കല്‍ കൂടിയായിരുന്നു ഈ ചടങ്ങ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള പല പദ്ധതികളും, വന്‍ അഴിമതിക്ക് അവസരമൊരുക്കിക്കൊണ്ട് വീണ്ടും ഉദ്ഘാടനം ചെയ്യുന്ന 'തറ കോമഡി'ക്കപ്പുറം ദേശീയപാത നിര്‍മാണത്തിന്റെ മറവില്‍ നടക്കുന്ന നഗ്‌നമായ തീവെട്ടിക്കൊള്ളയുടെയും കെടുകാര്യസ്ഥതയുടെയും പ്രകാശനമായിക്കൂടിയും ഇതിനെ സമീപിക്കേണ്ടതുണ്ട്.

ദേശീയപാത വികസനത്തെ ചൊല്ലിയുള്ള നിരവധി പഠനങ്ങള്‍ക്കും സ്ഥലമേറ്റെടുപ്പിനെച്ചൊല്ലിയുള്ള നിരവധി തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കും ശേഷം ദേശീയപാതയിലെ നീലേശ്വരം മുതല്‍ തളിപ്പറമ്പ് വരെയുള്ള 40.11 കിലോമീറ്റര്‍ സെക്ഷന്റെ ടെന്‍ഡര്‍ വിജ്ഞാപനം (വീണ്ടും) പുറപ്പെടുവിച്ചത് 31/12/2019 നാണ്. കീഴാറ്റൂര്‍ ഉള്‍പ്പെടെയുള്ള ദേശീയപാത വികസനം ഈ സെക്ഷനിലാണ് വരുന്നത്. 31/12/2019 നു പുറപ്പെടുവിച്ച ടെന്‍ഡര്‍ നോട്ടീസില്‍ പദ്ധതി തുക (estimated project cots) 1568.59 കോടി രൂപയായിരുന്നു. അതായത് ഈ 40.11 കിലോമീറ്റര്‍ ദൂരം ദേശീയപാത വികസിപ്പിക്കുന്നതിന് വിശദമായ പദ്ധതി റിപോര്‍ട്ട് (detailed project report ) തയ്യാറാക്കിയ കമ്പനി(M/s Aecom India Ltd ) കണക്കാക്കിയ തുക 1568.59 കോടി രൂപയായിരുന്നു. അതായത് കിലോ മീറ്ററിന് എകദേശം 39.10 കോടി രൂപ. എന്നാല്‍ 13/10/2020 നു (അതായത് ടെന്‍ഡര്‍ നോട്ടീസ് പ്രസിദ്ധീകരിച്ച് എകദേശം 9 മാസങ്ങള്‍ കഴിഞ്ഞപ്പോള്‍) പ്രസിദ്ധീകരിച്ച പദ്ധതിയുടെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട പത്ര പരസ്യ പ്രകാരം പദ്ധതി തുക 3042 കോടി രൂപയാണ് ! അതായത് കിലോ മീറ്ററിന് എകദേശം 75.84 കോടി രൂപ.

Megha Engineering & Infrastructure Ltd (MEIL) എന്ന കമ്പനിയാണ് ഈ പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തതായി അറിയുന്നത്. ഈ കമ്പനിയും കേരളത്തിലെ സര്‍ക്കാരുമായി വളരെ അടുത്ത ബന്ധമാണുള്ളത്. തെലുങ്കിലെ സിപിഎം ചാനല്‍ ആയിരുന്ന 10Tv ഏറ്റെടുത്ത് ഈ കമ്പനിക്ക് ഉടമസ്ഥാവകാശം ഉള്ള Alanda Media Private Limited എന്ന കമ്പനിയാണ്. കൂടാതെ കഴിഞ്ഞ വര്‍ഷം KSRTC, 10 ഇലക്ട്രിക്ക് ബസുകള്‍ ഹൈദരാബാദിലെ Olectra Greentech എന്ന കമ്പനിയില്‍ നിന്നും വാടകക്ക് എടുത്തു പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ചിരുന്നു. തുടര്‍ന്ന് KSRTC, 250 ബസുകള്‍ വാടകക്ക് എടുത്തു ഓടിക്കാനുള്ള ഒരു ടെന്‍ഡര്‍ 07/09/2019 നു പുറപ്പെടുവിച്ചിരുന്നു.(അന്നേ വിവാദങ്ങള്‍ ഉയര്‍ന്നിരുന്ന ഈ പദ്ധതിയില്‍ ഇലക്ട്രിക്ക് ബസുകള്‍ വാടകക്ക് നല്‍കിയത് Olectra Greentech എന്ന കമ്പനിയായിരുന്നു). KSRTCയുടെ ടെന്‍ഡര്‍ ഇവര്‍ക്ക് മാത്രം പങ്കെടുക്കാവുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നവയായിരുന്നു. ഈ Olectra Greentech എന്ന കമ്പനിയുടെ ഉടമസ്ഥാവകാശവും ഇതേ Megha Engineering & Infrastructure Ltd എന്ന ഹോള്‍ഡിങ് കമ്പനിക്കാണ്.

ഇതേ സെക്ഷന്റെ തുടര്‍ച്ചയായ തളിപ്പറമ്പ്-മുഴപ്പിലങ്ങാട് വരെയുള്ള 29.948 കിലോമീറ്റര്‍ ദൂരത്തിന്റെ 03/ 01/2020 ലെ ടെന്‍ഡര്‍ നോട്ടീസിലെ പദ്ധതി തുക (estimated project cost) 1518.39 കോടി രൂപയായിരുന്നു. ഈ സെക്ഷനിലാണ് എതാണ്ട് 40 കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ദnിത് കോളനി ഇല്ലാതാക്കിക്കൊണ്ട് 'തുരുത്തി ബൈപാസ്' ഉള്‍പ്പെടുന്നത്. അതായത് കിലോ മീറ്ററിന് എകദേശം 50.7 കോടി രൂപ. എന്നാല്‍ ഇപ്പോള്‍ ആ പദ്ധതി തുക 2715 കോടി രൂപയാണെന്നd പത്ര പരസ്യം വ്യക്തമാക്കുന്നു. അതായത് കിലോ മീറ്ററിന് എകദേശം 90.66 കോടി രൂപ. എതാണ്ട് ഇരട്ടി!. ഈ സെക്ഷന്റെ ടെന്‍ഡര്‍ നേടിയത് അദാനി കമ്പനിയാണ്.

ടെന്‍ഡര്‍ നോട്ടീസ് പ്രസിദ്ധീകരിച്ചതിന് ശേഷം എതാണ്ട് 12 തവണ മാറ്റിവച്ചതിനു ശേഷം, ഇക്കഴിഞ്ഞ ആഗസ്ത് മാസത്തിലാണ് ടെന്‍ഡര്‍ ഉറപ്പിക്കുന്നത്. ഇതിനിടയില്‍ എന്ത് സാഹചര്യം കൊണ്ടാണ് ദേശീയപാത അതോറിറ്റി നിയോഗിച്ച കണ്‍സള്‍ട്ടന്‍സി കമ്പനിയായ Aecom India Ltd തയ്യാറാക്കിയ വിശദമായ പദ്ധതി റിപോര്‍ട്ട് (detailed project report) പ്രകാരമുള്ള പദ്ധതി തുക ഇരട്ടിയാവുന്നത്? ഇത് ഈ കമ്പനികളെ സഹായിക്കാനുള്ള, അഴിമതിക്ക് കളമൊരുക്കാനുള്ള, തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കാനുള്ള നീക്കമെന്ന് മാത്രമേ വിലയിരുത്താന്‍ കഴിയുകയുള്ളു.

കൂടാതെ, 2016 ഫെബ്രുവരിയില്‍ Aecom കമ്പനിയുമായി ദേശീയ പാത അധികാരികള്‍ ഒപ്പുവച്ച കരാര്‍ കര്‍ണാടക/കേരള ബോര്‍ഡര്‍ മുതല്‍ വെങ്ങളം വരെയുള്ള ദേശീയപാത 17.200 കിലോമീറ്റര്‍ മുതല്‍ 230.000 കിലോമീറ്റര്‍ വരെയുള്ള ദൂരം നാലുവരി പാതയായി വികസിപ്പിക്കാനുള്ള വിശദമായ പദ്ധതി റിപോര്‍ട്ട് (detailed project report) തയ്യാറാക്കാന്‍ ആയിരുന്നു. അതുപ്രകാരം കമ്പനി തയ്യാറാക്കി നല്‍കിയത് നാലുവരി പാതയ്ക്കുള്ള detailed project report ആണ്. എന്നാല്‍ ഈ detailed project report ന്റെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ വിളിച്ചത് ആറുവരി പാതയ്ക്കു വേണ്ടിയാണ്. എങ്ങിനെയാണ് നാലുവരി പാതയുടെ detailed project report കൊണ്ട് 6 വരി പാത പണിയുന്നത് ?. ഇതില്‍ നടക്കുന്ന അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും യഥാര്‍ത്ഥ ചിത്രം മനസ്സിലാവണമെങ്കില്‍ ഈ ദേശീയ പാത വികസനത്തിന്റെ ചരിത്രം പരിശോധിക്കണം. 2007ലാണ് കേരളത്തിലെ ദേശീയപാത 17 ന്റെ നവീകരണം അതായത് 2 വരി പാത 4 വരി പാതയായി വികസിപ്പിക്കുന്നതിനുള്ള പദ്ധതി ദേശീയ പാത വികസന പദ്ധതി(National Highway Development Project - NHDP) യുടെ മൂന്നാം ഘട്ടത്തില്‍ (phase III) ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. അന്നത്തെ ദേശീയ പാത 17 എറണാകുളം ഇടപ്പള്ളിയില്‍ അവസാനിക്കുന്നതായിരുന്നു.(ദേശീയ പാത 17നെ ഇപ്പോള്‍ ദേശീയ പാത 66 എന്ന് പുനര്‍ നാമകരണം ചെയ്ത് കന്യാകുമാരി വരെ ദീര്‍ഘിപ്പിച്ചുണ്ട്.) നിരവധി പഠനങ്ങള്‍ക്കും മറ്റു നടപടികള്‍ക്കും ശേഷം 2012ല്‍ ദേശീയപാത 17ന്റെ കര്‍ണാടക/ കേരള ബോര്‍ഡര്‍ മുതല്‍ കണ്ണൂര്‍ വരെ ( 126.6 കിലോമീറ്റര്‍) വരെ 4 വരി പാതയായി വികസിപ്പിക്കുന്നതിന് Transstroy India Ltd എന്ന കമ്പനിയും OJSC എന്ന റഷ്യന്‍ കമ്പനിയും ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിനു ടെന്‍ഡര്‍ നല്‍കി. നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല (supervision consultant) CDM Smith in Jv With Wilbur Smith Asosciates എന്ന Indian-USA Conosrtium ത്തിനും കരാര്‍ നല്‍കി. കണ്ണൂര്‍ മുതല്‍ വെങ്ങളം വരെയും വെങ്ങളം മുതല്‍ കുറ്റിപ്പുറം വരെയും KMC Construction Ltd. എന്ന കമ്പനിക്കും കരാര്‍ നല്‍കി.(യഥാര്‍ത്ഥത്തില്‍ ശിലാസ്ഥാപനം നടക്കേണ്ടിയിരുന്നത് അന്നായിരുന്നു). ഇതില്‍ KMC കമ്പനിയുടെ കരാര്‍ ഇനിയും അവസാനിച്ചിട്ടില്ല.

ഉന്നത ബന്ധങ്ങളുള്ള Transstroy India Ltd എന്ന കമ്പനി ഈ കരാറിന്റെയും മറ്റു കരാറുകളുടെയും പിന്‍ബലത്തില്‍ വന്‍ തുകകള്‍ നിരവധി ബാങ്കുകളില്‍ നിന്നായി വായ്പയായി നേടി. ഇപ്പോള്‍ ഈ കമ്പനി Liquidation നില്‍ ആണുള്ളത്. National Company Law Tribunalന്റെ ഹൈദരാബാദ് ബെഞ്ചിന്റെ 10/10/ 2018 ന്റെ ഉത്തരവ് പ്രകാരം കമ്പനിയുടെ ബാങ്കുകള്‍ക്കുള്ള കിട്ടാക്കടം(NPA) 8217.61 കോടി രൂപയാണ്. (മല്ല്യയ്ക്ക് തൊട്ടുമുകളില്‍, നീരവ് മോദിക്കു തൊട്ടു പിറകില്‍). Supervision Consultant ആയ CDM Smith എന്ന അമേരിക്കന്‍ കമ്പനി, കരാറുകള്‍ അവിഹിതമായി നേടാന്‍ ഇന്ത്യയിലെ ദേശീയപാത അധികൃതര്‍ക്ക് കൈക്കൂലി നല്‍കി എന്ന പരാതിയില്‍ അമേരിക്കയില്‍ വിചാരണ നേരിടുകയും 40,37,138 അമേരിക്കന്‍ ഡോളര്‍ പിഴയായി നല്‍കി കേസ് അവസാനിപ്പിക്കുകയും ചെയ്തു. അമേരിക്കന്‍ കമ്പനിയുടെ ഇന്ത്യയിലെ അഴിമതി അമേരിക്കയില്‍ വിചാരണ ചെയ്യപ്പെട്ടത് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ചര്‍ച്ചയായി. തുടര്‍ന്ന് ഇന്ത്യയിലെ ദേശീയപാത ഉദ്യോഗസ്ഥരെ അവിഹിതമായി സ്വാധീനിച്ചു കരാറുകള്‍ നേടുകയും ലാഭമുണ്ടാക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തി കമ്പനിക്കെതിരെയും തിരിച്ചറിയാത്ത ദേശീയപാത ഉദ്യോഗസ്ഥരെയും പ്രതികളാക്കിക്കൊണ്ട് CBI 2172018അ001 എന്ന നമ്പറില്‍ 07/02/2018 ല്‍ FIR രജിസ്റ്റര്‍ ചെയ്തു.

എതായാലും 2015ല്‍ ദേശീയ പാത അതോറിറ്റി ഈ കരാറുകള്‍ റദ്ദാക്കുകയും, 2015 ആഗസ്തില്‍ വീണ്ടും സാധ്യതാ പഠനത്തിനും വിശദമായ പദ്ധതി റിപോര്‍ട്ടിനുമായി (Feasibility study and detailed project report) M/s Aecom Asia Company Ltd in JV with Aecom India Pvt Ltd in asosciation with URS Scott Wilosn India Pvt Ltd എന്ന കമ്പനിയുമായി ദേശീയപാതയുടെ കര്‍ണാടക/ കേരള ബോര്‍ഡര്‍ മുതല്‍ വെങ്ങളം വരെയുള്ള ദേശീയപാത 17.200 കിലോമീറ്റര്‍ മുതല്‍ 230.000 കിലോമീറ്റര്‍ വരെയുള്ള ദൂരം നാലുവരി പാതയായി വികസിപ്പിക്കാനുള്ള വിശദമായ പദ്ധതി റിപോര്‍ട്ട് (Feasibility study and detailed project report) തയ്യാറാക്കാനുള്ള കരാര്‍ 19/02/2016നു ഒപ്പുവച്ചു. ഇവിടെ ശ്രദ്ധിക്കേണ്ടത് മുമ്പ് നിര്‍മാണ കരാര്‍ നല്‍കാന്‍ ആധാരമായ ഡല്‍ഹി ആസ്ഥാനമായ Feedback Ventures എന്ന കമ്പനിയുടെ Feasibility study and detailed project report കൈവശമുള്ളപ്പോഴാണ് വീണ്ടും ഈ കരാര്‍ നല്‍കുന്നത്.

ആദ്യത്തെ, Feedback Ventures തയ്യാറാക്കിയ detailed project report ല്‍ വയലുകള്‍ മണ്ണിട്ട് കീഴാറ്റൂര്‍ ബൈപാസും ഒരു ദnിത് കോളനി തന്നെ ഇല്ലാതാക്കുന്ന തുരുത്തി ബൈപാസും ഇല്ലായിരുന്നു. ഇതില്‍ തുരുത്തി ബൈപാസ് VIP reference മൂലം ഉള്‍പ്പെടുത്തിയതാണെന്നും, MP/MLA എന്നിവരെയാണ് VIP എന്ന് കരുതുന്നതെന്നും ദേശീയപാത അധികൃതര്‍ വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കിയിട്ടുള്ളതാണ്. അന്നത്തെ VIP എന്ന് കരുതാവുന്ന MP പി കെ ശ്രീമതി ടീച്ചറായിരുന്നു. കൂടാതെ നിലവിലുള്ള നിയമങ്ങളെ അവഗണിച്ച് പാരിസ്ഥികാനുമതി, CRZ Clearance എന്നിവയൊന്നും ഇല്ലാതെയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. 13/10/2020ന് ശിലാസ്ഥാപനം നടത്തിയ മറ്റു പദ്ധതികളെയും ഇതുപോലെ വിശദമായ വിശകലനത്തിന് വിധേയമാക്കിയാല്‍ ക്രമക്കേടുകള്‍ കണ്ടെത്താവുന്നതാണ്.

അതിനാല്‍ ഈ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ചു വിശദമായ അന്വേഷണം ആവശ്യപ്പെടണമെന്നും ദേശീയപാത പദ്ധതികളുടെ മറവില്‍ കേരള, കേന്ദ്ര സര്‍ക്കാരുകള്‍ നടത്തുന്ന കൊള്ള തുറന്നു കാണിക്കണമെന്നും കീഴാറ്റൂരിലെ കര്‍ഷകരെയും തുരുത്തിയിലെ ദലിത് കുടുംബങ്ങളെയും സംരക്ഷിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു.


വിശ്വസ്തതയോടെ

നോബിള്‍ എം പൈകട

കണ്‍വീനര്‍

കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യ സമിതി.

9496835840, 04602286840

ആധാരമായ രേഖകള്‍

1. Copy of Tender Notice dated 31/12/2019

2. Media advertisement dated 13/10/2020

3. Copy of media report dated 23/10/2019

4. Media report dated 15/11/2018

5. Copy of tender notice dated 03/01/2020

6. Copy of agreement with Aecom

7. Information from NHAI website

8. Submission of Transstroy before NCLT

9. Copy of order dated 21/06/2017 of US Department of Justice

10. CBI FIR dated 07/02/2018


ദേശീയ പാത നിർമാണോദ്ഘാടനം അഴിമതിക്ക് കളമൊരുക്കാനോ?

12692 കോടി രൂപ ചിലവുള്ള, 204 km ദൈർഘ്യമുള്ള 8 ദേശീയ പാത പദ്ധതികളുടെ...

Posted by Noble Paikada on Saturday, 24 October 2020


Next Story

RELATED STORIES

Share it