Emedia

റുബായിശിന്റെ കവിതകളില്‍ അസ്വസ്ഥരായവര്‍ ഹെഡ്‌ഗേവാറിന്റെ പുസ്തകങ്ങളെ പിന്തുണയ്ക്കുന്നു

ഇന്ന് എസ്എഫ്‌ഐ നേതാക്കള്‍ സവര്‍ക്കറിനോ, ഹെഗ്‌ഡേവാറിനോ നല്‍കുന്ന ആനുകൂല്യം അന്ന് റുബായിഷിന് നല്‍കിയിട്ടില്ലെന്ന് ഇര്‍ഷാദ് ചൂണ്ടിക്കാട്ടി.

റുബായിശിന്റെ കവിതകളില്‍ അസ്വസ്ഥരായവര്‍ ഹെഡ്‌ഗേവാറിന്റെ പുസ്തകങ്ങളെ പിന്തുണയ്ക്കുന്നു
X

കോഴിക്കോട്: അല്‍ ഖാഇദ ബന്ധമാരോപിച്ച് ഗ്വാണ്ടാനമോ തടവറയില്‍ അടയ്ക്കപ്പെടുകയും പിന്നീട് നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കുകയും ചെയ്ത സൗദി പൗരന്‍ ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിന്റെ കവിത അസ്വസ്ഥരാക്കുന്ന മനസ്സുകളിലേക്ക് ഹൈന്ദവ ഫാസിസത്തിന്റെ ആചാര്യന്‍ ഹെഡ്‌ഗേവാര്‍ പുസ്തകങ്ങള്‍ അസ്വസ്ഥത സൃഷ്ടിക്കുന്നില്ല എന്നതാണ് പുതിയ പൊതുബോധമെന്ന് സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റ് ഇര്‍ഷാദ് ലാവണ്ടര്‍.

റുബായിശിന്റെ 'പോയംസ് ഫ്രം ഗ്വാണ്ടാനമോ' എന്ന കവിതാ സമാഹരത്തിലെ 'ഓഡ് ടു സീ' എന്ന കവിതാ ഭാഗം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മൂന്നാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് വിവാദമാവുകയും പ്രതിഷേധമുയരുകയും ചെയ്തപ്പോള്‍ വിമര്‍ശിക്കാനായി ആ കവിത സിലബസില്‍ നിലനിര്‍ത്തണമെന്ന് എസ്എഫ്‌ഐ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

ഗ്വാണ്ടാനമോയിലെ ജയില്‍വാസത്തിനിടെ പാത്രങ്ങളിലും ചുവരുകളിലും രചിച്ച 22 കവിതകളുടെ സമാഹാരമാണ് റുബായിശിന്റെ അഭിഭാഷകന്‍ പുസ്തകരൂപത്തിലാക്കി പ്രസിദ്ധീകരിച്ചത്.

നെരൂദ, കമലാദാസ്, മായ ആംഗ്ലോ, ഇംതിയാസ് ധാര്‍ക്കര്‍, സില്‍വിയ പ്ലാത്ത് എന്നിവരുടെ കവിതയുടെ കൂടെയാണ് റുബായിഷിന്റെ 'ഓഡ് ടു സീ' എന്ന കവിത ഉള്‍പ്പെടുത്തിയിരുന്നത്. തുടര്‍ന്ന് കവിത പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധങ്ങളാണ് നടന്നത്. അമേരിക്ക നിരപരാധിയെന്ന് കണ്ട് വിട്ടയച്ച റുബായിശിന്റെ കവിത പിന്‍വലിക്കുന്നതിനെതിരേ സച്ചിദാനന്ദന്‍, ടി ടി ശ്രീകുമാര്‍ തുടങ്ങിയ പ്രമുഖര്‍ മുന്നോട്ട് വന്നിരുന്നെങ്കിലും കവിത പിന്‍വലിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഡോ. എം എ ബഷീറിന്റെ ശുപാര്‍ശ പ്രകാരം കവിത പിന്‍വലിക്കുകയായിരുന്നു.

കവിതയുടെ നിലവാരം മികച്ചതാണെങ്കിലും കവിയുടെ പൂര്‍വ്വകാല ചരിത്രത്തെക്കുറിച്ച് പഠിക്കാതെയാണ് കവിത സിലബസില്‍ ഉള്‍പ്പെടുത്തിയതെന്നും പിന്‍വലിക്കുന്നതാണ് ഉചിതമെന്നുമായിരുന്നു ബഷീര്‍ വെസ് ചാന്‍സലര്‍ക്ക് നല്‍കിയ റിപോര്‍ട്ട്.

ഇന്ന് എസ്എഫ്‌ഐ നേതാക്കള്‍ സവര്‍ക്കറിനോ, ഹെഗ്‌ഡേവാറിനോ നല്‍കുന്ന ആനുകൂല്യം അന്ന് റുബായിഷിന് നല്‍കിയിട്ടില്ലെന്ന് ഇര്‍ഷാദ് ചൂണ്ടിക്കാട്ടി.

ഹിന്ദുത്വ ഫാസിസത്തോട് ഏറ്റ് മുട്ടാന്‍ അശക്തരായി മാറിയ എസ്എഫ്‌ഐ യുടെ ഒടുവിലത്തെ തന്ത്രമാണ് വിമര്‍ശിക്കാനായി പഠിക്കണമെന്ന വാദമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക നിരപരാധിയെന്ന് പറഞ്ഞ് വെറുതെ വിട്ടിട്ട് പോലും റുബായിഷിന്റെ കവിത അസ്വസ്ഥരാക്കുന്ന മനസ്സുകളിലേക്ക് ഹൈന്ദവ ഫാസിസത്തിന്റെ ആചാര്യന്‍ ഹെഡ്‌ഗേവാര്‍ പുസ്തകങ്ങള്‍ അസ്വസ്ഥത സൃഷ്ടിക്കുന്നില്ല എന്നതാണ് പുതിയ പൊതുബോധംമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

എസ്എഫ്‌ഐ നേതാക്കളെ

നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ എന്നറിയില്ല..

അല്‍ഖ്വയ്ദ ബന്ധം ആരോപിച്ച് ഗ്വാണ്ടാനാമോ ജയിലില്‍ അടച്ച, പാക്കിസ്ഥാനില്‍ അധ്യാപകനായി ജോലിചെയ്ത സൗദി പൗരന്‍ ഉണ്ടായിരുന്നു..

ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷ്..

അദ്ധേഹം ഗ്വാണ്ടനാമോ ജയിലില്‍ കിടക്കുന്ന കാലത്ത് പാത്രങ്ങളിലും ചുവരുകളിലും എഴുതിയ കവിതകളെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ 22 കവിതകളുടെ സമാഹാരമായി പ്രസിദ്ധീകരിച്ചതാണ് 'പോയംസ് ഫ്രം ഗ്വാണ്ടനാമോ' എന്ന പുസ്തകം.

നിരൂപകരെല്ലാം അസാധ്യമായ കവിതാ സമാഹാരം എന്ന് വിലയിരുത്തിയ പോയംസ് ഫ്രം ഗ്വാണ്ടനാമോയിലെ 'ഓഡ് ടു സീ'' എന്ന കവിതാ ഭാഗം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മൂന്നാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി..

നെരൂദ, കമലാദാസ്, മായ ആംഗ്ലോ, ഇംതിയാസ് ധാര്‍ക്കര്‍, സില്‍വിയ പ്ലാത്ത് എന്നിവരുടെ കവിതയുടെ കൂടെയാണ് റുബായിഷിന്റെ കവിത ഉള്‍പ്പെടുത്തിയത്..

കവിത പിന്‍വലിക്കാന്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ നടന്നു..

ഒടുവില്‍ യൂണിവേഴ്‌സിറ്റി കവിത പിന്‍വലിക്കുന്നതിനെക്കുറിച്ച് പഠിക്കാനായി ഡോ. എം എ ബഷീറിനെ നിയോഗിച്ചു..

കവിതയുടെ നിലവാരം മികച്ചതാണെങ്കിലും കവിയുടെ പൂര്‍വ്വകാല ചരിത്രത്തെക്കുറിച്ച് പഠിക്കാതെയാണ് കവിത സിലബസില്‍ ഉള്‍പ്പെടുത്തിയതെന്നും , പിന്‍വലിക്കുന്നതാണ് ഉചിതം എന്നും ബഷീര്‍ വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി..

നല്ലൊരു കവിത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിന്‍വലിച്ചതില്‍ നീതിയില്ലെന്നും, ജയിലില്‍ അടച്ചെങ്കിലും റുബായിഷ് തീവ്രവാദിയല്ലെന്ന് അമേരിക്ക തന്നെ വ്യക്തമാക്കിയതാണെന്നുമാണ് അന്ന് സച്ചിദാനന്ദന്‍ പറഞ്ഞത്..

അമേരിക്ക പോലും തെളിവില്ലാതെ വെറുതെ വിട്ട റുബായിഷിനെ കേരളം തീവ്രവാദിയാക്കിയെന്നാണ് ടി ടി ശ്രീകുമാര്‍ പ്രതികരിച്ചത്..

റുബായിഷിന്റെ കവിതയുടെ നിലവാരത്തില്‍ സംശയമുള്ളതിനായിരുന്നില്ല അന്ന് യൂണിവേഴ്‌സിറ്റി കവിത പിന്‍വലിച്ചത്..

അയാള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഭീകരനായിരുന്നു എന്നാണ് ബഷീര്‍ കമ്മീഷന്‍ , ചാന്‍സലര്‍ക്ക് നല്‍കിയ ശുപാര്‍ശയില്‍ പറഞ്ഞത്..

തെളിവില്ലാത്ത കാരണത്താല്‍ റുബായിഷിനെ അമേരിക്ക വെറുതെ വിട്ടു..

റുബായിഷിന്റെ കവിതകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്ന കാലത്ത് എസ്എഫ്‌ഐ പറഞ്ഞിട്ടില്ല, വിമര്‍ശിക്കാനായി ആ കവിത സിലബസില്‍ നിലനിര്‍ത്തണമെന്ന്..

ഇന്ന് എസ്എഫ്‌ഐ നേതാക്കള്‍ സവര്‍ക്കറിനോ, ഹെഗ്‌ഡേവാറിനോ നല്‍കുന്ന ആനുകൂല്യം അന്ന് റുബായിഷിന് നല്‍കിയിട്ടില്ല...

ഹിന്ദുത്വ ഫാസിസത്തോട് ഏറ്റ് മുട്ടാന്‍ അശക്തരായി മാറിയ എസ്‌ഐഐ യുടെ ഒടുവിലത്തെ തന്ത്രമാണ് വിമര്‍ശിക്കാനായി പഠിക്കണമെന്ന വാദം..

അമേരിക്ക നിരപരാധിയെന്ന് പറഞ്ഞ് വെറുതെ വിട്ടിട്ട് പോലും റുബായിഷിന്റെ കവിത അസ്വസ്ഥരാക്കുന്ന മനസ്സുകളിലേക്ക് ഹൈന്ദവ ഫാസിസത്തിന്റെ ആചാര്യന്‍ ഹെഡ്‌ഗേവാര്‍ പുസ്തകങ്ങള്‍ അസ്വസ്ഥത സൃഷ്ടിക്കുന്നില്ല എന്നതാണ് പുതിയ പൊതുബോധം..

എസ്എഫ്‌ഐയും , പിണറായി സര്‍ക്കാറും ഒഴുക്കിനെതിരെ നീന്താന്‍ അശക്തരായതിനാല്‍ ഒഴുക്കിനൊപ്പം തുഴയുകയാണ്..



Next Story

RELATED STORIES

Share it