Emedia

ചാപ്പ കുത്തല്‍ നടക്കുന്നത് മാധ്യമങ്ങള്‍ക്കു മേലെയല്ല, ജനാധിപത്യത്തിനു നേരെയാണ്...

കേരള പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യുജെ) സംസ്ഥാന പ്രസിഡന്റ് കെ പി റെജി എഴുതിയ ഫേസ് ബുക്ക് പോസ്റ്റ്

ചാപ്പ കുത്തല്‍ നടക്കുന്നത് മാധ്യമങ്ങള്‍ക്കു മേലെയല്ല, ജനാധിപത്യത്തിനു നേരെയാണ്...
X

കോഴിക്കോട്: അപ്രിയസത്യങ്ങളെ ഭയക്കുന്ന ഭരണാധികാരികളുടെ കാലമാണിത്. ഭരണപാളിച്ചകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ വെപ്രാളപ്പെടുന്നതും പലവിധ ചാപ്പകള്‍ കുത്തുന്നതും ഇക്കാലത്തും തുടരുന്നുണ്ട്. ജനാധിപത്യത്തിന്റെ നാലാംതൂണുകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങള്‍, ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനെ ചിലര്‍ അസഹിഷ്ണുതയോടെയാണു കാണുന്നത്. കഴിഞ്ഞ ദിവസം കേരള സര്‍ക്കാരിന്റെ അച്ചടി വകുപ്പിലെ അതീവ രഹസ്യമായ ഫയലുകള്‍ കാണാതായെന്ന വാര്‍ത്തയ്ക്കു സര്‍ക്കാരിനു കീഴിലുള്ള പിആര്‍ഡി വകുപ്പിലെ ഫാക്റ്റ് ചെക്ക് വിഭാഗം പൊടുന്നനെ വ്യാജമുദ്ര നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ സൈബറിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ രൂക്ഷമായ തെറിയഭിഷേകങ്ങള്‍ വരെയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യുജെ) സംസ്ഥാന പ്രസിഡന്റ് കെ പി റെജി എഴുതിയ ഫേസ് ബുക്ക് പോസ്റ്റ്.

കെ പി റെജിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വാര്‍ത്തയുടെ പേരില്‍ സൈബര്‍ ലോകത്ത് ആക്രമണം രൂക്ഷമായി നില്‍ക്കുന്നതിനിടെ വാര്‍ത്തകള്‍ക്കു ചാപ്പ കുത്തി സര്‍ക്കാര്‍ തന്നെ രംഗത്ത്. വാര്‍ത്തകള്‍ വ്യാജമെന്നു മുദ്രയടിച്ചാണ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നേരിട്ട് പ്രചാരണവുമായി ഇറങ്ങുന്നത്. വാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും വസ്തുത പരിശോധിക്കാനെന്ന പേരില്‍ രൂപവത്കരിച്ച പി.ആര്‍.ഡി ഫാക്ട് ചെക്ക് ഡിവിഷനാണ് വാര്‍ത്തകള്‍ക്കു 'വ്യാജമുദ്ര' ചാര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ബന്ധപ്പെട്ട വകുപ്പ് മേധാവിയുടെ നിഷേധം മാത്രം ആധാരമാക്കിയാണ് മറ്റു സൂക്ഷ്മ പരിശോധനകളൊന്നും കൂടാതെ ഫാക്ട് ചെക്ക് ഡിവിഷന്‍ വാര്‍ത്ത വ്യാജമെന്നു ചാപ്പയടിക്കുന്നത്.


അന്തിമ ഉത്തരവ് ഇറങ്ങുംമുമ്പ് ഭരണ-വകുപ്പ് തലങ്ങളിലെ ഫയല്‍ നീക്കം ഉള്‍പ്പെടെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരാറുണ്ട്. ഇതിന് കൂച്ചുവിലങ്ങിടാനാവണം വ്യാജമുദ്ര ചാര്‍ത്തി പ്രചരിപ്പിക്കുന്നത്. രേഖകള്‍ സഹിതം ഉദ്ധരിച്ചു പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പോലും അധികാരി മറിച്ചു പറഞ്ഞതുകൊണ്ടു മാത്രം വ്യാജമാകുന്ന കാലം മാധ്യമങ്ങളുടെ ഗളഹസ്തമല്ലാതെ മറ്റെന്താണ്? കൃത്യമായ വസ്തുതാ പരിശോധനയുടെ അടിസ്ഥാനത്തില്‍ വാര്‍ത്തയുടെ നിജസ്ഥിതി കണ്ടെത്തുന്നതിനു പകരം സര്‍ക്കാറിന്റെ പൊതുജന സമ്പര്‍ക്ക വകുപ്പ് തന്നെ ഇത്തരമൊരു പ്രചാരണത്തിന് ഇറങ്ങിത്തിരിക്കുന്നത് അപ്രഖ്യാപിത സെന്‍സറിങ് ആയേ കാണാനാവൂ.

അപ്രിയ വാര്‍ത്തകളെ തുടര്‍ന്നു വ്യക്തിഹത്യ അടക്കം മാധ്യമങ്ങള്‍ക്കു നേരെ അപകീര്‍ത്തി പ്രചാരണവും സൈബര്‍ ആക്രമണവും അഴിച്ചുവിടുന്ന സൈബര്‍ പോരാളികള്‍ സര്‍ക്കാര്‍ ചാപ്പയടി ആഘോഷിക്കാന്‍ ഇറങ്ങിത്തിരിച്ചെങ്കിലും ചില 'വ്യാജമുദ്ര'കള്‍ വൈകാതെ പിന്‍വലിച്ചു ഫാക്ട് ചെക്ക് ഡിവിഷന്‍ കൈ കഴുകിയിട്ടുണ്ട്. 'സര്‍ക്കാര്‍ സെന്‍ട്രല്‍ പ്രസില്‍നിന്ന് രഹസ്യ ഫയലുകള്‍ നഷ്ടപ്പെട്ടു; ജീവനക്കാരന് സസ്‌പെന്‍ഷന്‍ എന്ന വാര്‍ത്തക്കു വ്യാജമുദ്ര ചാര്‍ത്തി പ്രചരിപ്പിച്ചതാണു ചൊവ്വാഴ്ച വൈകിട്ടോടെ ഫാക്ട് ചെക്ക് ഡിവിഷന്റെ ഫേസ്ബുക്ക് പേജില്‍നിന്നു നീക്കിയത്. അച്ചടി വകുപ്പ് ഡയറക്ടറുടെ നിഷേധത്തിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത വ്യാജമെന്നു കണ്ടെത്തിയതെന്നായിരുന്നു ബന്ധപ്പെട്ട പിആര്‍ഡി ഉദ്യോഗസ്ഥന്റൈ വിശദീകരണം.

സെന്‍ട്രല്‍ പ്രസില്‍നിന്ന് ഒഎംആര്‍ ഷീറ്റുമായി ബന്ധപ്പെട്ട രഹസ്യഫയലുകള്‍ നഷ്ടപ്പെട്ടതു സംബന്ധിച്ച് ഒന്നാം ഗ്രേഡ് ബൈന്‍ഡര്‍ക്കെതിരേ അച്ചടി വകുപ്പ് ഡയറക്ടറുടെ പരാതിയില്‍ പോലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിടെയാണു വാര്‍ത്ത വ്യാജമെന്നു മുദ്രകുത്തി പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രചാരണത്തിനിറങ്ങിയത്. അതിരഹസ്യസ്വഭാവമുള്ള രേഖകള്‍ നശിപ്പിച്ചതിനും വിശ്വാസവഞ്ചനയ്ക്കുമാണ് ഉദ്യോഗസ്ഥനെതിരേ കേസെടുത്തത്.

ജനാധിപത്യത്തിനും രാഷ്ട്രീയ പ്രബുദ്ധതക്കും ഏറെ വേരോട്ടമുള്ള കേരളത്തിന്റെ മണ്ണില്‍ ഇത്തരം മാധ്യമ സെന്‍സറിങ് അനുവദിക്കാന്‍ പാടുണ്ടോ എന്ന് പൊതുസമൂഹം തന്നെ വിലയിരുത്തേണ്ടതുണ്ട്. വ്യക്തമായ വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലുള്ള വാര്‍ത്തകള്‍ക്കുമേല്‍ പോലും ഇത്തരം ചാപ്പ കുത്തല്‍ നടക്കുന്നത് മാധ്യമങ്ങള്‍ക്കു മേലേ അല്ല, ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്. ഏതെങ്കിലും ഉദ്യോഗസ്ഥന്റൈ മാത്രം ബുദ്ധിയില്‍ ഉദിച്ചതാണ് ഈ ആശയം എന്നു കരുതുക വയ്യ. ഉന്നതതല പിന്തുണയും കൈയൊപ്പും ഉണ്ടെങ്കില്‍ മാത്രമേ മാധ്യമങ്ങള്‍ക്കു മേല്‍ ഇങ്ങനെ മെക്കിട്ടു കയറാന്‍ ഉദ്യോഗസ്ഥര്‍ തയാറാവൂ. മറിച്ചാണെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ കര്‍ക്കശ നടപടിക്ക് സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്.

സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ബോധപൂര്‍വം വാര്‍ത്തകള്‍ പടച്ചുണ്ടാക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നതു കണ്ടെത്തി തടയാന്‍ വ്യവസ്ഥാപിത സംവിധാനങ്ങളിലൂടെ ശ്രമം നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന് ആരും എതിരല്ല. അതിനു പകരം ഭരണസംവിധാനങ്ങളിലെ പാളിച്ചകള്‍ റിപോര്‍ട്ട് ചെയ്യുന്നതിനെ വ്യാജവാര്‍ത്ത എന്നു ചാപ്പ കുത്തി തടയിടാന്‍ ശ്രമിക്കുന്നത് മാധ്യമങ്ങള്‍ക്കു കൂച്ചുവിലങ്ങ് ഇടാന്‍ തന്നെയാണ്. സൈബര്‍ പോരിടങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ കോപ്പുകള്‍ ഒരുക്കി കൊടുക്കുന്ന നടപടി. ഇതിനെതിരേ ജനാധിപത്യ സമൂഹം ഉണര്‍ന്നെണീക്കേണ്ടതുണ്ട്.

this is not against the media, it is against democracy; KP Reji writes







Next Story

RELATED STORIES

Share it