Emedia

കേരളത്തിൽ ദലിത്-ആദിവാസികൾ സംഘപരിവാറുകാരാകുന്ന കെമിസ്ട്രി

ദലിത് സംഘികൾ നാളെ വരാൻ പോകുന്ന ഹിന്ദു രാഷ്ട്രത്തിൽ തങ്ങളുടെ റോളെന്ത് എന്ന് വേവലാതിപ്പെടുന്നില്ല. മറിച്ച്, ഇന്നത്തെ കേരളത്തിൽ സംഘി പിൻബലത്തിൽ ഒന്ന് 28 ഇഞ്ച് നെഞ്ചുവിരിച്ചു നടക്കാൻ പറ്റുന്നതിൽ ആഹ്ളാദിക്കുന്നു.

കേരളത്തിൽ ദലിത്-ആദിവാസികൾ സംഘപരിവാറുകാരാകുന്ന കെമിസ്ട്രി
X

ബാബരി ധ്വംസനത്തിന് കേരളത്തിൽ നിന്ന് പോയവരിൽ ഭൂരിഭാ​ഗം കർസേവകരും ദലിതരും ആദിവാസികളുമാണ്. ബ്രാഹ്മണ്യത്തിന്റെയും അതിന്റെ നട്ടെല്ലായ ജാതീയതയുടേയും ഏറ്റവും ക്രൂരമായ ആക്രമണങ്ങൾ ഏൽക്കേണ്ടി വരുന്നത് ഈ രാജ്യത്തെ ദലിത്-ആദിവാസി ജനങ്ങൾക്കാണ്. ഇതേ ജനത ഇന്ന് ഏറെയും സംഘപരിവാർ പാളയത്തിലാണെന്നത് നമ്മളെ അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. എന്തുകൊണ്ട് ദലിതരും ആദിവാസികളും സംഘപരിവാരിൽ ചേക്കേറുന്നുവെന്ന് പൊതുപ്രവർത്തകൻ പിജെ ബേബി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

കേരളത്തിലെ ദലിത്-ആദിവാസി വിഭാഗങ്ങളിൽ ബീഫ് കഴിക്കാത്തവരായി, കുറിച്യരിൽ ചിലരല്ലാതെ, എത്ര പേരുണ്ടാകും?. പരമാവധി വന്നാൽ ഒരു ശതമാനം. എങ്കിലും കൈയ്യിൽ പലവിധ ചരടുകളും കെട്ടി, നെറ്റിയിൽക്കുറിയുമായി, "ഞാനൊരു ആർഎസ്എസ്സുകാരനാണെന്ന് കണ്ടാൽത്തന്നെ തിരിച്ചറിയണം" എന്നമട്ടിൽ നടക്കുന്നവരിൽ പകുതി പേരെങ്കിലും ദലിതരും ആദിവാസികളുമാണ്.

അവർ, മോഡി ഭരണത്തിൽ വന്നശേഷം, ബീഫു തിന്നണമെങ്കിൽ പാക്കിസ്താനിൽ പോകണം എന്ന സംഘി നേതാക്കളുടെ ആക്രോശം കേൾക്കാത്തതാണോ?. അവർ, ഉത്തരേന്ത്യയിൽ ദലിതർക്കെതിരേ നടക്കുന്ന അതിക്രമങ്ങളും സവർണ ആർഎസ്എസ് എംഎൽഎമാരുടെയും എംപിമാരുടെയും ബലാത്സംഗ പരിപാടികളും അറിയാത്തതാണോ?

ആണെന്നു തോന്നുന്നില്ല. പിന്നെ എന്താണവരെ ആർഎസ്എസ്സിൽ ഉറപ്പിച്ചു നിർത്തുന്നത്?. അത് "സംഘം" മറ്റാരെക്കാളും ഗംഭീരമായി ഉറപ്പുനല്കുന്ന സംഘബലമാണെന്ന് ഞാൻ കരുതുന്നു. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ കഴിഞ്ഞ മൂന്നു നാലു ദശകങ്ങളിലെ മുഖ്യ റോൾ, സാധാരണക്കാർക്കൊരു പ്രശ്നം വന്നാൽ പോലിസ് സ്റ്റേഷനുകളിൽ പോയി ശരിയാക്കലാണ്. അതായത്, ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഒത്താശയോടെയല്ലാതെ പോലിസ് സ്റ്റേഷനിൽ പോയാൽ നീതി കിട്ടില്ല എന്ന് സാധാരണ ജനങ്ങൾ വിശ്വസിക്കുന്നു. പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിൽ.

അവിടെ ആർഎസ്എസ് കേരളത്തിലും കളി ജയിച്ചിരിക്കുന്നു. പ്രാദേശിക ഉൽസവങ്ങളിലും പെരുന്നാളുകളിലും "രണ്ടു വിട്ട ശേഷം" മറ്റു ഗ്യാങ്ങുകളാട് കോഡു ചോദിക്കാൻ ധൈര്യവും പിൻബലവും നൽകുക, ചില്ലറ അടി കലശലിനു ശേഷം പോലിസ് സ്റ്റേഷനിൽ നിന്ന് ഒരു രോമത്തിനു പോലും പരിക്കേൽക്കാതെ ഇറക്കിക്കൊണ്ടുവരിക എന്നിവയിൽ അവർ ഒന്നാമതെത്തിയിരിക്കുന്നു. ചുരുക്കത്തിൽ, ഒരു ജനാധിപത്യ സമൂഹത്തിൽ പ്രവർത്തിക്കേണ്ട രീതിയിൽ പോലിസും രാഷ്ട്രീയ പാർട്ടികളും പ്രവർത്തിക്കാത്തത് മൂലമുണ്ടാകുന്ന വലിയ വിടവാണ്, ആർഎസ്എസ്സിന്റെ ഗുണ്ടാ-ചാണക രാഷ്ട്രീയത്തിന്, മറ്റു തരത്തിൽ യാതൊരു പ്രിവിലേജുമില്ലാത്ത ജനവിഭാഗങ്ങളുടെ സംരക്ഷകരായി അവരെ കൂടെ നിർത്താൻ, വലിയൊരു പരിധി വരെ കഴിയുന്നത്.

ദലിത് സംഘികൾ നാളെ വരാൻ പോകുന്ന ഹിന്ദു രാഷ്ട്രത്തിൽ തങ്ങളുടെ റോളെന്ത് എന്ന് വേവലാതിപ്പെടുന്നില്ല. മറിച്ച്, ഇന്നത്തെ കേരളത്തിൽ സംഘി പിൻബലത്തിൽ ഒന്ന് 28 ഇഞ്ച് നെഞ്ചുവിരിച്ചു നടക്കാൻ പറ്റുന്നതിൽ ആഹ്ളാദിക്കുന്നു. പോലിസ് സ്റ്റേഷനുകളിലെ ഇടനിലക്കാർ എന്ന നിലയിൽ സ്വന്തം സ്വാധീനം നിലനിർത്താൻ ആണ് ഇതുവരെ പൊതുവേ ഇടതു-വലതു മുന്നണികൾ ശ്രമിച്ചത്. അല്ലാതെ, ഏതു വിഭാഗം ജനങ്ങൾക്കും കയറിച്ചെല്ലാനും അടിയോ അവഹേളനമോ നേരിടാതെ സ്വന്തം ഭാഗം അവതരിപ്പിക്കാനും കഴിയുന്ന ഒരു ആധുനിക പോലിസിനെ രൂപപ്പെടുത്താനല്ല.

അതിനു കൊടുക്കണ്ടി വരുന്ന വിലയാണ് നല്ലൊരു വിഭാഗം ദളിത് യുവാക്കൾ ബ്രാഹ്മണാധിപത്യ ഹിന്ദു രാഷ്ട്രത്തിന്റെ ചാവേറുകളായി വളരെയെളുപ്പത്തിൽ രൂപം മാറുന്നുവെന്നത്. ഈ സാമൂഹ്യാവസ്ഥ ചർച്ചാ വിഷയമാക്കാൻ ഇടതു വലതു മുന്നണികളിലെ "ജനാധിപത്യ" കക്ഷികൾ തയ്യാറാകുമോ?. കാംപസുകളിലായാലും കോളനികളിലായാലും "ഏട്ടപ്പന്മാരെ" വളർത്തി സ്വാധീനം നിലനിർത്താനുള്ള ശ്രമം, കടുതൽ വലിയ സംഘി ഏട്ടപ്പന്മാരിലൂടെ സംരക്ഷണം വാഗ്ദാനം ചെയ്ത്, സംഘപരിവാറിന് വിപുലമായ വിധം ദലിത്-ആദിവാസി-പിന്നാക്ക യുവാക്കളെ നേടിയെടുക്കാൻ മാത്രമേ ഉപകരിക്കൂ. കേരളത്തിലും ആ അവസ്ഥ വളരെ ശക്തമാണ്.

Next Story

RELATED STORIES

Share it