Emedia

'നിങ്ങള്‍ കാട്ടിയത് സാമൂഹിക നിന്ദ, അവഹേളനം, കൊടും ചതി'; അഡ്വ.സി കെ ശ്രീധരനെതിരേ മുല്ലപ്പള്ളിയുടെ കുറിപ്പ്

നിങ്ങള്‍ കാട്ടിയത് സാമൂഹിക നിന്ദ, അവഹേളനം, കൊടും ചതി; അഡ്വ.സി കെ ശ്രീധരനെതിരേ മുല്ലപ്പള്ളിയുടെ കുറിപ്പ്
X

കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുകയാണ് മുന്‍ കെപിസിസി ഉപാധ്യക്ഷനും നിലവില്‍ സിപിഎം അംഗവുമായ അഡ്വ. സി കെ ശ്രീധരന്‍. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള ഒമ്പത് പ്രതികള്‍ക്ക് വേണ്ടിയാണ് ശ്രീധരന്‍ കോടതിയില്‍ ഹാജരാവാന്‍ പോവുന്നത്. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ കൂടിയായ സി കെ ശ്രീധരന്റെ നടപടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തോട് ശ്രീധരന്‍ കാട്ടിയത് കൊടും ക്രൂരതയാണെന്നും കാലവും ചരിത്രവും അയാള്‍ക്ക് മാപ്പ് നല്‍കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കാനുള്ള വ്യഗ്രതക്കുപരി, പെരിയ കേസ് പ്രതികള്‍ക്ക് വേണ്ടി ഹാജരാവാന്‍ താങ്കളെ പ്രേരിപ്പിച്ചതെന്താണെന്ന് മുല്ലപ്പള്ളി ചോദിച്ചു. അഭിഭാഷകനായാല്‍ മനസ്സാക്ഷി പാടില്ലെന്ന് ഏത് നിയമപുസ്തകത്തില്‍ നിന്നാണ് താങ്കള്‍ വായിച്ചത്. ഈ മൃഗീയ കൊലപാതകത്തിന്റെ നാള്‍വഴികള്‍ കൃത്യമായി അറിയുന്ന താങ്കള്‍ എന്ത് കാരണം കൊണ്ടായാലും പാര്‍ട്ടി വിട്ടതിലപ്പുറം ഇപ്പോള്‍ ചെയ്തതാണ് അക്ഷന്തവ്യമായ അപരാധം. കൊടുംചതി.

താങ്കള്‍ ഇപ്പോള്‍ ചെയ്തത് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തോട് കാട്ടിയ കൊടും ക്രൂരതക്കപ്പുറം നീതിബോധമുള്ള കേരളീയ പൊതുസമൂഹത്തോട് കാട്ടിയ നിന്ദയും അവഹേളനവുമാണ്. കാലവും ചരിത്രവും താങ്കള്‍ക്ക് മാപ്പുതരില്ലെന്ന് മുല്ലപ്പള്ളി വിമര്‍ശിച്ചു. നേരത്തെ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബവും ശ്രീധരനെതിരേ രംഗത്തുവന്നിരുന്നു. വീട്ടിലെ ഒരംഗത്തെപോലെ നിന്ന് ഫയലുകളെല്ലാം പരിശോധിച്ചശേഷം ശ്രീധരന്‍ കൂടെ നിന്ന് ചതിച്ചെന്നാണ് ഇവരുടെ ആരോപണം. ഈയടുത്താണ് ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്.

മുല്ലപ്പള്ളിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ഒന്നാം പ്രതി മുതല്‍ ഒമ്പത് പ്രതികള്‍ക്ക് വേണ്ടി അഡ്വ: സി കെ ശ്രീധരന്‍ ഹാജരാവുന്നുവെന്ന വാര്‍ത്ത തീവ്രദു:ഖത്തോടെയാണ് കേട്ടത്. പെരിയയില്‍ നിഷ്ഠൂരമായി വധിക്കപ്പെട്ട കൃപേഷ്, ശരത് ലാല്‍ കൊലപാതകം കേരളീയ മനസ്സാക്ഷിയെ മരവിപ്പിച്ച സംഭവമാണ്. ആ കൊലപാതകം നടന്നത് മുതല്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും നാം നടത്തിയ കൂട്ടായ ശ്രമം ശ്രീധരന്‍ വക്കീല്‍ മറന്നോ.

നിരാലംബമായ കുടുംബത്തെ സഹായിക്കാന്‍ നാം ധനസമാഹരണം നടത്തിയത് ഓര്‍മയില്ലെ. ഇതുസംബന്ധമായി ഒറ്റയ്ക്കും കൂട്ടായും നടത്തിയ ചര്‍ച്ചകള്‍. കാസര്‍കോട് ജില്ലയില്‍ നിന്ന് മാത്രം ഒരുകോടി വീതം ഒറ്റദിവസം കൊണ്ട് സമാഹരിച്ച് കുടുംബത്തെ ഏല്‍പ്പിക്കാന്‍ നാം നടത്തിയ ശ്രമം. ജില്ലയിലെ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍മാരും നമ്മുടെ പിന്നില്‍ അണി നിരന്നു. സംസ്ഥാന കോണ്‍ഗ്രസ്സിലെ സമുന്നതരെല്ലാം ഒരുദിവസം ജില്ല മുഴവന്‍ പര്യടനം നടത്തി. താങ്കളും ഞാനും ഒന്നിച്ചായിരുന്നല്ലോ ഫണ്ട് പിരിവില്‍ പങ്കെടുത്തത്. ഞാന്‍ വച്ച നിര്‍ദേശങ്ങള്‍ മുഴുവന്‍ പാലിക്കപ്പെട്ടതറിയാമല്ലോ.

നിരാലംബ കുടുംബത്തോടൊപ്പം കോണ്‍ഗ്രസ്സുണ്ടെന്ന സന്ദേശം. അതോടൊപ്പം സഹായ നിധി സമാഹരിച്ചപ്പോള്‍ കാട്ടേണ്ട സുതാര്യതയും സത്യസന്ധതയും. ഒരു കാപ്പി പോലും ഈ ഫണ്ടില്‍ നിന്ന് ആരും കുടിക്കരുതെന്ന നിഷ്‌കര്‍ഷത. എല്ലാം നാം കൃത്യമായി പാലിച്ചു. പൊതുപ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ മാതൃകയായി കാസര്‍കോട്ടെ കോണ്‍ഗ്രസ്സുകാര്‍ മാറി. കുടുംബത്തെ ഫണ്ട് ഏല്‍പ്പിച്ചുകൊടുത്ത രംഗം മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കാനുള്ള വ്യഗ്രതയ്ക്കുപരി, പെരിയ കേസ് പ്രതികള്‍ക്ക് വേണ്ടി ഹാജരാവാന്‍ താങ്കളെ പ്രേരിപ്പിച്ചതെന്താണ് ?

അഭിഭാഷകനായാല്‍ മനസ്സാക്ഷി പാടില്ലെന്ന് ഏത് നിയമപുസ്തകത്തില്‍ നിന്നാണ് താങ്കള്‍ വായിച്ചത്. ഈ മൃഗീയ കൊലപാതകത്തിന്റെ നാള്‍വഴികള്‍ കൃത്യമായി അറിയുന്ന താങ്കള്‍ എന്ത് കാരണം കൊണ്ടായാലും പാര്‍ട്ടി വിട്ടതിലപ്പുറം ഇപ്പോള്‍ ചെയ്തതാണ് അക്ഷന്തവ്യമായ അപരാധം. കൊടും ചതി. താങ്കള്‍ ഇപ്പോള്‍ ചെയ്തത് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തോട് കാട്ടിയ കൊടും ക്രൂരതക്കപ്പുറം നീതിബോധമുള്ള കേരളീയ പൊതുസമൂഹത്തോട് കാട്ടിയ നിന്ദയും അവഹേളനവുമാണ്. കാലവും ചരിത്രവും താങ്കള്‍ക്ക് മാപ്പുതരില്ല.

മുല്ലപ്പള്ളി രാമചന്ദ്രന്‍

Next Story

RELATED STORIES

Share it