Emedia

'പ്രവാസി സംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടത്'

മറുനാട്ടില്‍കിടന്ന് വിയര്‍ത്തു സമ്പാദിച്ച പണംകൊണ്ട് ശിഷ്ടകാലം ജന്‍മനാട്ടില്‍ കഴിയുക എന്നത് ഒട്ടുമിക്ക പ്രവാസികളുടെയും മോഹമാണ്. അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും പ്രവാസജീവിതം നയിക്കുന്നവര്‍ കേരളത്തില്‍ മുതല്‍മുടക്കി ഒരു വ്യവസായമോ എന്തിനു മുറുക്കാന്‍കട പോലുമോ തുടങ്ങില്ല. കൂടിവന്നാല്‍ ആള്‍താമസമില്ലാത്ത ഒരു കൂറ്റന്‍ വീടോ ഫ്‌ളാറ്റോ വാങ്ങിച്ചിടും. എന്നാല്‍, മരുഭൂമിയിലെ ജീവിതം അനുഭവിച്ചവര്‍ നേരെ തിരിച്ചാണ്. അവര്‍ കിട്ടുന്ന ശമ്പളം കിട്ടുന്നപടി നാട്ടിലേക്കയക്കുന്നു.

പ്രവാസി സംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടത്
X

ണലാരണ്യങ്ങളില്‍ പോയി കഷ്ടപ്പെട്ട് പണമുണ്ടാക്കി നാട്ടില്‍വന്ന് എന്തെങ്കിലും സംരംഭം തുടങ്ങാന്‍ ശ്രമിക്കുകയും ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍, തൊഴിലാളികള്‍ തുടങ്ങിയ നിരവധി കീറാമുട്ടികളുമായി കെട്ടിമറിഞ്ഞ് പരാജയപ്പെടുന്ന ഒരാളുടെ കഥയാണല്ലോ 30 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ 'വരവേല്‍പ്' എന്ന ശ്രീനിവാസന്‍ സിനിമ. ഇതൊരു പ്രവാസിയുടെ കഥ മാത്രമല്ല. പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടില്‍വന്നു ശിഷ്ടകാലം ജീവിക്കാന്‍ എന്തെങ്കിലും ഏര്‍പ്പാട് തുടങ്ങിയ ഒരുപാടുപേരുടെ കഥകളില്‍ ഒന്ന് മാത്രമാണത്.

പ്രവാസി ജീവിതം അവസാനിപ്പിച്ചുവരുന്ന മലയാളിക്ക് ഇങ്ങനൊരവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും ഇതിനു മാറ്റംവരണമെന്നും പറഞ്ഞ് 2003 ലെ GIM ല്‍ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയ് ഈ സിനിമ പരാമര്‍ശിക്കുകയും ചെയ്തു. എന്നിട്ടുമുണ്ടോ നമ്മള്‍ മലയാളികള്‍ മാറുന്നു! കേരളത്തില്‍ എന്തെങ്കിലും സംരംഭം തുടങ്ങി വിജയിച്ച സാധാരണക്കാരനായ പ്രവാസികള്‍ ആരെങ്കിലുമുണ്ടോ എന്ന് സംശയം. ഇതാ ഒടുവില്‍ ഒരു കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ എന്ന സ്ഥലത്ത് ഒരു കണ്‍വന്‍ഷന്‍ സെന്റര്‍ തുടങ്ങാനൊരുമ്പെട്ട് ഒടുവില്‍ ചുവപ്പ് ഫയലിന്റെ നീരാളിക്കരങ്ങളില്‍ കുടുങ്ങി ജീവിതം അവസാനിപ്പിക്കേണ്ടിവന്ന സാജന്‍ പാറയില്‍ എന്ന ഹതഭാഗ്യനാണ് അവസാനത്തെ ഇര.

മറുനാട്ടില്‍കിടന്ന് വിയര്‍ത്തു സമ്പാദിച്ച പണംകൊണ്ട് ശിഷ്ടകാലം ജന്‍മനാട്ടില്‍ കഴിയുക എന്നത് ഒട്ടുമിക്ക പ്രവാസികളുടെയും മോഹമാണ്. അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും പ്രവാസജീവിതം നയിക്കുന്നവര്‍ കേരളത്തില്‍ മുതല്‍മുടക്കി ഒരു വ്യവസായമോ എന്തിനു മുറുക്കാന്‍കട പോലുമോ തുടങ്ങില്ല. കൂടിവന്നാല്‍ ആള്‍താമസമില്ലാത്ത ഒരു കൂറ്റന്‍ വീടോ ഫ്‌ളാറ്റോ വാങ്ങിച്ചിടും. എന്നാല്‍, മരുഭൂമിയിലെ ജീവിതം അനുഭവിച്ചവര്‍ നേരെ തിരിച്ചാണ്. അവര്‍ കിട്ടുന്ന ശമ്പളം കിട്ടുന്നപടി നാട്ടിലേക്കയക്കുന്നു. മിച്ചംവച്ച പണംകൊണ്ട് ശിഷ്ടകാലത്തേക്ക് ജീവിക്കാനുള്ള ഒരേര്‍പ്പാട് തുടങ്ങുന്നു. സ്വന്തമായി ഒരേര്‍പ്പാട് തുടങ്ങാനോ വളരാനോ അനുവദിക്കാത്ത മണ്ണാണ് കേരളത്തിന്റേത് എന്നറിയുമ്പോഴേയ്ക്ക് അയാളുടെ ആയുസ് അവസാനിക്കുന്നു.

ഒരുവര്‍ഷം മുമ്പാണ് ഒരു വര്‍ക്ക്ഷാപ്പ് തുടങ്ങാന്‍ ശ്രമിച്ച് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ബലിയായി മാറിയ പുനലൂരിലെ സുഗതന്‍ എന്നയാളുടെ കഥ നമ്മള്‍ വായിച്ചുതീര്‍ത്തത്. അയാള്‍ ബലിയായതോടെ വര്‍ക്ക്ഷാപ്പിനുള്ള അനുമതി ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ ആന്തൂര്‍ എന്ന ഒറ്റ പാര്‍ട്ടി ഭരിക്കുന്നയിടത്തില്‍ ഒരു പ്രവാസി തന്റെ ജീവിതം ബലികൊടുക്കേണ്ടിവരുന്നത് എന്തിന്റെ പേരിലായിരിക്കാം? ഒരു പാര്‍ട്ടി മാത്രം ഭരിക്കുന്ന ഒരു ഗ്രാമം ഇങ്ങനെയാണെങ്കില്‍ കേരളം മൊത്തം ഒരു പാര്‍ട്ടി ഭരിച്ചാലുള്ള അവസ്ഥയെയാണ് ഭയക്കേണ്ടത്. കേരളം വ്യവസായികള്‍ക്ക് പുതിയ സംരംഭം തുടങ്ങാന്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നുവച്ചിട്ടുണ്ടത്രെ! ശരിയാണ് ഒരു വാക്ക് അതില്‍ വിട്ടുപോയിട്ടുണ്ട്. 'വന്‍' വ്യവസായി എന്നാണു സര്‍ക്കാര്‍ ഉദ്ദേശിച്ചത്. വന്‍ വ്യവസായികള്‍ തുടങ്ങിയ ഏത് സംരംഭത്തിനാണ് വിലക്കുവീണിട്ടുള്ളത്? അവരുടെ ഏത് ഫയലാണ് എവിടെയെങ്കിലും കുരുങ്ങിക്കിടക്കുന്നത് ?

ഇതൊരു രാഷ്ട്രീയപ്പാര്‍ട്ടി ഭരിക്കുമ്പോഴുള്ള പ്രതിഭാസമല്ല, ആര് ഭരിച്ചാലും ഇതു തന്നെയാണ് സ്ഥിതി. ബുദ്ധിയുള്ള പല പ്രവാസികളും അയല്‍സംസ്ഥാനങ്ങളില്‍ വ്യവസായം ആരംഭിക്കുന്നതാണ് പുതിയ ലൈന്‍. വ്യവസായം ലാഭകരമല്ലെങ്കിലും സമാധാനമുണ്ടല്ലോ എന്നതാണ് അവരുടെ സമാധാനം. ഇങ്ങനെ വര്‍ഷംതോറും ഒരു പ്രവാസിയെ എങ്കിലും ബലികൊടുത്താലും രക്തദാഹം ശമിക്കാത്ത രാഷ്ട്രീയക്കാര്‍ സഹായം ചോദിച്ചും ഫണ്ടുപിരിവിനായും ഗള്‍ഫില്‍ ചെന്നിറങ്ങുമ്പോള്‍ യാതൊരു ഉളുപ്പുമില്ലാതെ പൂമാലയിട്ട് സ്വീകരിക്കാന്‍ തിടുക്കംകൂട്ടുന്ന പ്രവാസി സംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടത്.

Next Story

RELATED STORIES

Share it