Emedia

വെള്ളാപ്പള്ളിയുടേത് ഭ്രാന്തന്‍ ജല്‍പ്പനങ്ങള്‍...; മൂവാറ്റുപുഴ അശ്‌റഫ് മൗലവി എഴുതുന്നു

നിലവിലെ കേരള മന്ത്രിസഭാ അംഗങ്ങളുടെ പേരും ജാതിയും പരിശോധിച്ചാല്‍ മനസ്സിലാവും അന്യായമായ ന്യൂനപക്ഷ സ്വാധീനത്തിന്റെ അളവ് എത്രയുണ്ടെന്ന്. കഴിഞ്ഞകാല മന്ത്രിസഭയിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പട്ടിക പരിശോധിച്ചാല്‍ അത് കൂടുതല്‍ ബോധ്യം വരും.

വെള്ളാപ്പള്ളിയുടേത് ഭ്രാന്തന്‍ ജല്‍പ്പനങ്ങള്‍...;   മൂവാറ്റുപുഴ അശ്‌റഫ് മൗലവി എഴുതുന്നു
X

കോഴിക്കോട്: മുന്നാക്ക സംവരണമെന്ന ഭരണഘടനാ അട്ടിമറി പോലും നടന്ന സംസ്ഥാനത്ത് വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഹിന്ദുത്വ വര്‍ഗീയതയുടെ ഓരംപറ്റി നടന്ന വെള്ളാപ്പള്ളി നടേശന്‍ വീണ്ടും ഹൈന്ദവ ഏകീകരണമെന്ന പേരില്‍ വിഷം ചീറ്റാനൊരുങ്ങുകയാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായി പലതും നേടുകയാണെന്നും ഭൂരിപക്ഷ സമുദായം ഒറ്റക്കെട്ടാവണമെന്നുമാണ് വീണ്ടും ആവര്‍ത്തിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് രാഷ്ട്രീയ-സാമൂഹിക-മത രംഗത്തെ പ്രമുഖനായ മൂവാറ്റുപുഴ അശ്‌റഫ് മൗലവിയുടെ മറുപടി പ്രസക്തമാവുന്നത്.

മൂവാറ്റുപുഴ അശ്‌റഫ് മൗലവിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വെള്ളാപ്പള്ളിയോട് !

അന്യായം ചെയ്തവരും ഐക്യപ്പെടേണ്ടവരും ആര്?

കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ അന്യായമായി അധികാരത്തില്‍ സ്വാധീനം ചെലുത്തുന്നുവെന്നും ഭൂരിപക്ഷത്തിന്റെ പൊതുസ്വത്ത് കവര്‍ന്നെടുക്കുന്നുവെന്നുമുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ഭ്രാന്തന്‍ ജല്‍പനങ്ങളാണ്. ബോധാവസ്ഥ ലഭ്യമാകുന്നുവെങ്കില്‍ അതിനദ്ദേഹം വിശദീകരണം നല്‍കുകയും പരസ്യ ചര്‍ച്ചക്ക് തയ്യാറാവുകയും വേണം. ആര്‍എസ്എസിന്റെ താല്‍പര്യത്തിനനുസരിച്ച് പാര്‍ട്ടിയുണ്ടാക്കി മകനെ എന്‍ഡിഎ കണ്‍വീനറാക്കി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ മാത്രം വിജയം വരിച്ചതിലൂടെ ശ്രീനാരായണീയ സമൂഹത്തിനിടയില്‍ തന്റെ സ്വാധീനം ബോധ്യപ്പെട്ട വെള്ളാപ്പള്ളി ആരാന്റെ നേരെ ആക്ഷേപം ചൊരിയുന്നതിന് പകരം തന്റെ കൈയിലിരുപ്പിനെയാണ് പഴിക്കേണ്ടത്.

നിലവിലെ കേരള മന്ത്രിസഭാ അംഗങ്ങളുടെ പേരും ജാതിയും പരിശോധിച്ചാല്‍ മനസ്സിലാവും അന്യായമായ ന്യൂനപക്ഷ സ്വാധീനത്തിന്റെ അളവ് എത്രയുണ്ടെന്ന്. കഴിഞ്ഞകാല മന്ത്രിസഭയിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പട്ടിക പരിശോധിച്ചാല്‍ അത് കൂടുതല്‍ ബോധ്യം വരും. കേരളത്തിലെ ഡിജിപിമാര്‍, വൈസ് ചാന്‍സലര്‍മാര്‍, തുടങ്ങി അധികാരത്തിന്റെ നിര്‍ണായക സ്ഥാനങ്ങളില്‍ പലതിലും മുസ് ലിം പേര് പോലും കണ്ടെത്താന്‍ കഴിയാത്ത ചരിത്രമാണ് കേരളത്തിലുള്ളത്. ജാതി തിരിച്ച് ഉദ്യോഗസ്ഥരുടെ കണക്കെടുത്താല്‍ കാര്യങ്ങള്‍ കൂടുതല്‍ ബോധ്യം വരും.

കേരളത്തിന്റെ ഭൂമി ഉള്‍പ്പെടെയുള്ള പൊതുസ്വത്ത് ആരുടെ കൈവശമാണെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും. കണ്ണായ പട്ടണങ്ങള്‍ ഉള്‍പ്പെടെ കൈയടക്കി വച്ചിരിക്കുന്നവരുടെ ജാതിമത ലേബലുകള്‍ തിരിച്ചറിയുന്നതിന് കൂടുതല്‍ ഗവേഷണം നടത്തേണ്ടതില്ല. കേരളത്തിന്റെ അടിസ്ഥാന ജനവിഭാഗമായ കര്‍ഷക സമൂഹത്തെ കുടിയിറക്കി ഭൂമിയില്‍ അനധികൃതമായി ആധിപത്യം സ്ഥാപിച്ച ജന്മിമാര്‍ ഏത് വിഭാഗമാണ് എന്ന് ലേബലൊട്ടിക്കേണ്ടതില്ലല്ലോ?. സ്ഥാപനങ്ങള്‍ നടത്താനെന്ന പേരില്‍ വെള്ളാപ്പള്ളി നടേശന്‍ കുടുംബ ട്രസ്റ്റിന്റെ പേരിലുള്‍പ്പെടെ ഏക്കറുകണക്കിന് ഭൂമികള്‍ കൈയടക്കി വയ്ക്കുമ്പോള്‍ കേരളത്തിലെവിടെയും സര്‍ക്കാര്‍ ഭൂമിയില്‍ മുസ് ലിംം സമുദായം നടത്തുന്ന ഒരു എല്‍പി സ്‌കൂള്‍ പോലും പ്രവര്‍ത്തിക്കുന്നില്ല.

താങ്കള്‍ പറയുന്ന ഭൂരിപക്ഷ സമുദായം ആരാണ്..?. ക്ഷേത്രങ്ങളില്‍ പൂജാരിയാവാന്‍പോലും യോഗ്യത നിഷേധിക്കപ്പെട്ട പട്ടികജാതി-പട്ടികവര്‍ഗക്കരും ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി കൊണ്ട് മനുഷ്യരെ വേട്ടയാടിയവരും ആ ഭൂരിപക്ഷത്തിന്റെ പട്ടികയിലാണ്. വേട്ടക്കാരെയും ഇരകളെയും ഒരു പക്ഷത്ത് നിര്‍ത്തിക്കൊണ്ട് മറ്റൊരു വിഭാഗത്തിനെതിരേ വൈകാരിക പ്രയോഗം നടത്തുന്നത് ചില സങ്കുചിത താല്‍പര്യത്തിന്റെ പേരില്‍ മാത്രമല്ലേ ?. വര്‍ണാശ്രമ വ്യവസ്ഥിതിയിലൂടെ ജാതികളും ഉപജാതികളും സൃഷ്ടിച്ചത് ന്യൂനപക്ഷങ്ങളാണോ ?. വഴിനടക്കാനും അക്ഷരം പഠിക്കാനും അവകാശം നിഷേധിച്ച ക്രൂരന്മാര്‍ ഈ ഭൂരിപക്ഷത്തിന്റെ പട്ടികയില്‍ എങ്ങനെയാണ് ഉള്‍പ്പെടുന്നത്. മാറു മറയ്ക്കുന്നതിന് വേണ്ടി 'ചാന്നാര്‍ ലഹള' നടത്തിയ ഇരകളാക്കപ്പെട്ട ജനവിഭാഗവും അവരുടെ വേട്ടക്കാരും ഒരു സമുദായം ആവുന്നത് എങ്ങനെയാണ്..? ഡോക്ടര്‍ പല്‍പ്പുവിന്റെ സമുദായത്തിന് സര്‍ക്കാര്‍ ഉദ്യോഗം നിഷേധിച്ചവരും ഈ ഭൂരിപക്ഷ സമുദായത്തില്‍ തന്നെയാണോ ?. ആരാധനാസ്വാതന്ത്ര്യവും താന്ത്രികവേലകളും ചിലര്‍ക്ക് മാത്രം നിഷേധിക്കുന്ന ആ നിഷേധികളും ഈ നിഷേധിക്കപ്പെട്ടവരോടൊപ്പം ഭൂരിപക്ഷ സമുദായത്തില്‍ തന്നെയാണ്. അവര്‍ണ കേരളത്തിന്റെ അഭിമാനമായ ആര്‍ ശങ്കറെ ആക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്ത് അദ്ദേഹത്തെ മുഖ്യമന്ത്രിപദത്തില്‍ നിന്ന് താഴെ ഇറക്കാന്‍ വേണ്ടി കഠിനാധ്വാനം നടത്തിയ ജാതി മേധാവിത്ത്വ ശക്തികളും ശങ്കറിന്റെ സാമൂഹിക വിഭാഗത്തോടൊപ്പം തന്നെ ഭൂരിപക്ഷ സമൂഹമാണോ..?. പുലയന്‍ മന്ത്രിയായ നാട്ടില്‍ ജീവിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞത് ആരാണെന്ന ബോധ്യമുണ്ടല്ലോ താങ്കള്‍ക്ക്. ഈഴവര്‍ പന്നി പെറ്റ് പെരുകിയവരാണെന്നും അവര്‍ക്ക് സഞ്ചാരസ്വാതന്ത്രവും ക്ഷേത്ര പ്രവേശനാനുമതിയും നല്‍കിയത് പിന്‍വലിക്കണമെന്നും പറഞ്ഞതും വെള്ളാപ്പള്ളി പറയുന്ന ഭൂരിപക്ഷത്തിന്റെ ആളുകള്‍ തന്നെയായിരുന്നില്ലേ ?.

താങ്കള്‍ നിരന്തരം പറയുന്ന നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ജനവിഭാഗത്തിന്റെ ഐക്യത്തിന് തടസ്സം നില്‍ക്കുന്നത് മനുസ്മൃതി ഉള്‍പ്പെടെയുള്ള മാനുഷികത തൊട്ട് തീണ്ടാത്ത ആത്മീയ ധാരകളുമല്ലേ. അതിന് ന്യൂനപക്ഷങ്ങളെ പഴിച്ചിട്ട് കാര്യമുണ്ടോ ?. താങ്കള്‍ വരികള്‍ക്കിടയില്‍ പറഞ്ഞ ഒരു സത്യമുണ്ട്. കേരളത്തിലെ മുസ് ലിംം ഭൂരിപക്ഷവും പിന്നാക്ക ജാതിയില്‍ നിന്നും മതം മാറിയവരാണ്. അതെ, കേരളത്തില്‍ സവര്‍ണ പീഡനങ്ങള്‍ക്കിരകളാക്കപ്പെട്ട ജനവിഭാഗം ഇസ്‌ലാമിലൂടെ വിമോചനം കണ്ടെത്തിയിട്ടുണ്ട്, അതൊരു ചരിത്ര സത്യമാണ്. ചിലര്‍ ക്രൈസ്തവരായി മാറിയിട്ടുണ്ട്, അതും ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇസ് ലാമിലേക്കുള്‍പ്പെടെ മതംമാറി വിമോചനം കണ്ടെത്തിയ ഈ പിന്നാക്ക ജനവിഭാഗത്തിന്റെ രക്തബന്ധുക്കളായ കേരളത്തിലെ മുസ് ലിം സമുദായം ഉള്‍പ്പെടെയുള്ള ഈ രാജ്യത്തിന്റെ അവര്‍ണ ഭൂരിപക്ഷത്തിന്റെ അവകാശങ്ങളെക്കുറിച്ച് ആര്‍ജ്ജവത്തോടെ പറയാന്‍ അങ്ങേയ്ക്ക് കഴിയേണ്ടതില്ലേ ?. ആ രക്തബന്ധുക്കളും സ്വദേശികളുമായ അവര്‍ണ ജനവിഭാഗം തന്നെയല്ലേ കേരളത്തിന്റെ, ഇന്ത്യയുടെ ഭൂരിപക്ഷം ജനത എന്ന് പറയുന്നത്. അടിസ്ഥാന ഭൂരിപക്ഷത്തിന്റെ ഐക്യത്തില്‍ ആശങ്കപ്പെടുന്നവര്‍ നിര്‍മിച്ച് വിടുന്ന പരമത വിദ്വേഷത്തിന്റെ പ്രചാരകരായി മാറുന്നതിന് പകരം കേരളീയ പൊതുസമൂഹത്തിന്റെ ചരിത്രപരമായ ഐക്യത്തിനും സാമൂഹികനീതിക്കും സൗഹൃദബോധത്തോടെ നായകത്വം വഹിക്കേണ്ട ഉത്തരവാദിത്വം താങ്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കില്ലേ ?. ആ സത്യത്തോടൊപ്പം നില്‍ക്കാതിരിക്കാന്‍ സ്വാര്‍ഥമോഹങ്ങള്‍ക്കപ്പുറത്ത് എന്തെങ്കിലും ന്യായം പങ്കുവയ്ക്കാനുണ്ടോ. ചരിത്ര യാഥാര്‍ഥ്യത്തെ നിഷേധിച്ചുകൊണ്ട് അധിവൈകാരികമായി പടച്ചുവിടുന്ന പ്രലോഭനങ്ങളുടെ പ്രയോഗങ്ങള്‍ കേരളീയ പൊതുമണ്ഡലത്തിന്റെ ഭാവിയില്‍ സൃഷ്ടിക്കാന്‍ പോവുന്ന ഗുരുതരമായ പ്രശ്‌നങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതില്ലേ ?. അതെ, അവര്‍ണ സമൂഹം തന്നെയാണ് അടിസ്ഥാന ഭൂരിപക്ഷം എന്ന് പറയുന്നത്. ജനാധിപത്യപരമായി അവര്‍ ഒരുമയോടെ നില്‍ക്കലാണ് രാജ്യവും സമൂഹവും കാത്തിരിക്കുന്നത്. അത് തന്നെയാണ് ശരിയുടെയും നീതിയുടെയും മാര്‍ഗം. അത് തന്നെയാവണം ഉത്തരവാദിത്വമുള്ളവന്റെ പൊതുപ്രവര്‍ത്തനത്തിന്റെ താല്‍പര്യവും ലക്ഷ്യവും. അതിന് വിഘാതം സൃഷ്ടിക്കുന്ന നിലപാട് പലപ്പോഴും ആവര്‍ത്തിക്കുന്ന വെള്ളാപ്പള്ളിയെ മേല്‍പറയപ്പെട്ട വിഷയങ്ങളില്‍ പൊതുചര്‍ച്ചയ്ക്ക് വേണ്ടി ഒരിക്കല്‍ കൂടി ക്ഷണിക്കുന്നു.

വെള്ളാപ്പള്ളിയോട് ! അന്യായം ചെയ്തവരും ഐക്യപ്പെടേണ്ടവരും ആര്? കേരളത്തിലെ ന്യൂനപക്ഷങ്ങൾ അന്യായമായി അധികാരത്തിൽ സ്വാധീനം...

Posted by Moovattupuzha Ashraf Moulavi on Saturday, 2 January 2021


Next Story

RELATED STORIES

Share it