Emedia

കെ എം ബഷീറിനെ കൊന്നത് ഐഎഎസ്-കള്ളക്കടത്ത് ലോബിയോ....?

ബഷീറിന്റെ കൊലപാതകം കേവലം അപകടമരണമല്ല എന്ന് വിശ്വസിക്കേണ്ടി വരുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ഐഎഎസ്-കള്ളക്കടത്ത് ലോബി 4 കോടിയുടെ കൈക്കൂലി കൈമാറിയ 2019 ആഗസ്ത് രണ്ടിന്റെ രാത്രിയിയിലാണ് അതേ നഗരത്തില്‍ ഒരു ഐഎഎസ്സുകാരന്‍ മാധ്യമപ്രവര്‍ത്തകനെ കൊല്ലുന്നത്...!.

കെ എം ബഷീറിനെ കൊന്നത് ഐഎഎസ്-കള്ളക്കടത്ത് ലോബിയോ....?
X

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ യുവ ഐഎഎസ് ഓഫിസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ അമിതവേഗതയില്‍ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവം കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അര്‍ധരാത്രിയില്‍ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെ നടന്ന സംഭവത്തിലെ തെളിവുകള്‍ ഓരോന്നും അതിവേഗം നശിപ്പിക്കപ്പെട്ടതായും വാര്‍ത്തകളിലൂടെ നാമറിഞ്ഞു. കെ എം ബഷീറിന്റെ കൊലയാളി സാങ്കേതികതയുടെ മറപിടിച്ച് സര്‍വീസില്‍ തിരിച്ചെത്തി. അപ്പോഴും ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയിരുന്നില്ല. പ്രത്യേകിച്ച് ബഷീറിന്റെ മൊബേല്‍ ഫോണിനെ കുറിച്ചുള്ള വിവരങ്ങള്‍. ഇപ്പോള്‍, യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസാണ് കേരളത്തില്‍ അലയടിക്കുന്നത്. ഇതിനിടെ, സിപിഎം നിയന്ത്രണത്തിലുള്ള ചാനലിലൂടെ, മുഖ്യമന്ത്രിയുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ഉന്നത മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ കെ എം ബഷീറിന്റേത് ആസൂത്രിത കൊലപാതകമാണോയെന്ന വിധത്തിലുള്ള സംശയങ്ങള്‍ വീണ്ടും ഉയര്‍ത്തുകയാണ്. ഇതേക്കുറിച്ച് ഫ്രീലാന്‍സ് ജേണലിസ്റ്റും സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റുമായ ആബിദ് അടിവാരം എഴുതിയ കുറിപ്പ്.

ആബിദ് അടിവാരം എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:


കെ എം ബഷീര്‍ കൊല്ലപ്പെട്ട രാത്രിയാണ് 4.2 കോടി കൈക്കൂലി കൈമാറിയത്!;

ബഷീറിനെ കൊന്നത് ഐഎഎസ്-കള്ളക്കടത്ത് ലോബിയോ....?

സിറാജ് ദിനപ്പത്രം തിരുവനന്തപുരം ലേഖകന്‍ കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അരങ്ങേറിയ നാടകങ്ങള്‍ കേരളം കണ്ടതാണ്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണ് 02.08.2019ന് രാത്രി ബഷീറിനെ കാറിടിച്ച് കൊല്ലുന്നത്. ഇതൊരു അപകടമായിരിക്കാന്‍ ഇടയില്ലെന്ന് പലരും അന്നേ സൂചിപ്പിച്ചതാണ്. വൈദ്യ പരിശാധന വൈകിക്കുന്നതടക്കമുള്ള പരസ്യമായ നിയമ ലംഘനങ്ങള്‍ നടത്തിക്കൊണ്ടാണ് ഐഎഎസ് ഉദ്യോഗസ്ഥനെ രക്ഷിച്ചത്. ശ്രീറാമിനോടൊപ്പം ഉണ്ടായിരുന്ന വഫാ ഫിറോസ് എന്ന സ്ത്രീ ആരെന്ന അന്വേഷണത്തിലേക്ക് പോയില്ല, സ്വപ്ന സുരേഷുമാര്‍ അധികാരികളെ വിരല്‍ത്തുമ്പില്‍ നിയന്ത്രിക്കുന്ന തിരുവനന്തപുരത്ത് വഫയുടെ പിന്നാമ്പുറം ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്ന് മാത്രമല്ല, മണിക്കൂറുകള്‍ക്കകം പ്രമുഖ ചാനലില്‍ അവരെ വെളിപ്പിച്ചെടുക്കാന്‍ കൃത്യമായി ആസൂത്രണം ചെയ്തത് എന്ന് തോന്നുംവിധം ഇന്റര്‍വ്യൂ പ്രത്യക്ഷപ്പെട്ടു. ശങ്കരന്‍ ഐഎഎസും സ്വപ്നയുമായുള്ള ബന്ധം കേവലം 'വ്യഭിചാരത്തില്‍' ഒതുക്കാനുള്ള ശ്രമങ്ങള്‍ കള്ളക്കടത്ത് കേസിന്റെ തുടക്കത്തില്‍ കണ്ടു, പിന്നീടാണ് കള്ളക്കടത്ത് ബന്ധം ചര്‍ച്ചയാവുന്നത്... ശ്രീറാമും വഫയും തമ്മിലുള്ള ബന്ധവും കേവലം 'അവിഹിതത്തിലൊതുക്കപ്പെടുകയായിരുന്നു' കള്ളുകുടിച്ചു പൂസായ ശ്രീറാം തന്നെ വീട്ടില്‍ കൊണ്ടാക്കാന്‍ വേണ്ടി വഫാ ഫിറോസിനെ വിളിച്ചുവരുത്തി എന്ന കഥയാണ് പ്ലാന്റ് ചെയ്യപ്പെട്ടത്, അതിലെ 'ഇക്കിളി' മലയാളികളെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്തികൊള്ളും എന്ന 'ഐഎഎസ് ബുദ്ധി'യെ ശരിവയ്ക്കുന്ന രീതിയിലാണ് പിന്നീട് കാര്യങ്ങള്‍ നടന്നത്.

സംശയത്തിന് ഇട നല്‍കുന്ന രണ്ട് ഘടകങ്ങള്‍ കൂടിയുണ്ട്. ഒന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഈ കേസില്‍ കാണിച്ച നിസ്സംഗത. അപകടം നടന്നയുടനെ എത്ര വലിയ ഉന്നതനായാലും കൊലയാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി മണിക്കൂറുകള്‍ക്കകം കരണം മറിഞ്ഞു. സകല നിയമങ്ങളെയും വ്യഭിചരിച്ചു കൊണ്ട് ശ്രീറാമിനെ രക്ഷിച്ചെടുത്ത ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി മൗന സമ്മതം നല്‍കി. വൈകാതെ ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെത്തിക്കുകയും ചെയ്തു. പിണറായി വിജയനെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഒരു ലോബി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേവലം ഒരു ഉദ്യോഗസ്ഥന് വേണ്ടി കൊലയാളി എത്ര വലിയ ഉന്നതനായാലും ശിക്ഷിക്കുകതന്നെ ചെയ്യും എന്ന ബഷീറിന്റെ മൃത ദേഹത്തെ സാക്ഷിയാക്കിക്കൊണ്ടുള്ള പ്രസ്താവനയില്‍ മുഖ്യമന്ത്രി പിന്നോട്ടുപോവാന്‍ ഒരു കാരണവുമില്ല...!

രണ്ട് കാന്തപുരം വിഭാഗത്തിന്റെ മൗനം.

മുഖ്യമന്ത്രിയുമായി നല്ല അടുപ്പമുള്ള കാന്തപുരം വിഭാഗം സുന്നികള്‍ കെ എം ബഷീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രത്യക്ഷ സമരപരിപാടികളിലേക്ക് പോവാതെ ഒഴിഞ്ഞു മാറിയിരുന്നു(അന്ന് ഈ വിഷയത്തില്‍ ഞാന്‍ എഫ്ബി പോസ്റ്റ് ഇട്ടിട്ടുണ്ട്). ഏറ്റവും നന്നായി പ്രകടനങ്ങളും പ്രതിഷേധങ്ങളും സമ്മേളനങ്ങളും നടത്താന്‍ കഴിവുള്ള പ്രസ്ഥാനമാണ് കാന്തപുരം വിഭാഗം സുന്നികളുടേത്. മണിക്കൂറുകള്‍ കൊണ്ട് പതിനായിരങ്ങളെ അണിനിരത്താന്‍ ശേഷിയുള്ള ആ സംഘടന കെ എം ബഷീറിനെതിരേ വ്യക്തമായ നീതി നിഷേധം നടക്കുകയും കേസ് അട്ടിമറിക്കപ്പെടുകയും ചെയ്തപ്പോള്‍ കേവലം പത്ര പ്രസ്താവനകളില്‍ പ്രതിഷേധം ഒതുക്കുകയായിരുന്നു. സെക്രട്ടറിയേറ്റിലേക്കോ പോലിസ് ആസ്ഥാനത്തേക്കോ ഒരു പ്രകടനം പോലും അവര്‍ നടത്തിയിട്ടില്ല. അവരുടെ മുഖപത്രമായ സിറാജിലെ ജീവനക്കാരന്‍ എന്നതിലപ്പുറം സംഘടനാ ബന്ധങ്ങളുള്ളയാളായിരുന്നു ബഷീര്‍ എന്നത് കൂടി കൂട്ടിവായിക്കണം.

ബഷീറിന്റെ കൊലപാതകം കേവലം അപകടമരണമല്ല എന്ന് വിശ്വസിക്കേണ്ടി വരുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ഐഎഎസ്-കള്ളക്കടത്ത് ലോബി 4 കോടിയുടെ കൈക്കൂലി കൈമാറിയ 2019 ആഗസ്ത് രണ്ടിന്റെ രാത്രിയിയിലാണ് അതേ നഗരത്തില്‍ ഒരു ഐഎഎസ്സുകാരന്‍ മാധ്യമപ്രവര്‍ത്തകനെ കൊല്ലുന്നത്...!. ബഷീറിന്റെ കൊലപാതകവും കള്ളക്കടത്ത് കേസ് അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. ആ ചെറുപ്പക്കാരന്റെ ജീവനെടുത്തവരെ ശിക്ഷിക്കാന്‍ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണം. ബഷീറിന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണിനെക്കുറിച്ച് അപകട ശേഷം പോലിസ് മിണ്ടിയിട്ടില്ല..! ആ ഫോണ്‍ പിന്നീടാരും കണ്ടിട്ടില്ല. ജീവനോളം വിലയുള്ള ഏത് ഡാറ്റയാണ്, ആരുടെ ചിത്രമാണ് ആ ഫോണില്‍ സൂക്ഷിച്ചിരുന്നത് എന്ന് കേരളത്തിന് അറിയണം. നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഒറ്റയടിക്ക് മായ്ച്ചുകളയാന്‍ ശേഷിയുള്ള ഏത് അധോലോക സംഘമാണ് കേരളം ഭരിക്കുന്നതെന്ന് ജനങ്ങള്‍ക്കറിയണം.

-ആബിദ് അടിവാരം



Next Story

RELATED STORIES

Share it