Emedia

'പണക്കാരനെ പിണക്കണ്ട, പാവങ്ങളെ കശക്കാം'; കേന്ദ്ര ബജറ്റിനെതിരേ ഡോ. ടി എം തോമസ് ഐസക്

പണക്കാരനെ പിണക്കണ്ട, പാവങ്ങളെ കശക്കാം; കേന്ദ്ര ബജറ്റിനെതിരേ ഡോ. ടി എം തോമസ് ഐസക്
X

തിരുവനന്തപുരം; കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ ഈ വര്‍ഷത്തെ ബജറ്റ് പാവപ്പെട്ടവരെ പിഴിഞ്ഞ് ധനികര്‍ക്ക് സമ്പത്തുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് മുന്‍ കേരള ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ മുന്നോട്ടുവച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന മൂന്നു വെല്ലുവിളികള്‍ സാമ്പത്തികമാന്ദ്യം, വിലക്കയറ്റം, അസമത്വം എന്നിവയാണ്. ഇതില്‍ പാവപ്പെട്ടവരെയും സാധാരണക്കാരെയും ബാധിക്കുന്നത് തൊഴിലില്ലായ്മയും വരുമാനമില്ലായ്മയും വിലക്കയറ്റവുമാണ്.

ആഗോളവല്‍ക്കരണ പരിഷ്‌കാരങ്ങള്‍ തുടങ്ങിയപ്പോള്‍ 1991ല്‍ ഏറ്റവും സമ്പന്നരായ 1 ശതമാനത്തിന്റെ കൈയ്യിലായിരുന്നു രാജ്യത്തിന്റെ 16 ശതമാനം സ്വത്തും. അതിപ്പോള്‍ 45 ശതമാനത്തിനുമേലെ ആയിട്ടുണ്ട്. അതേസമയം, പാവങ്ങളുടെ സ്വത്ത് വിഹിതം 1991ല്‍ 8.8 ശതമാനം ഉണ്ടായിരുന്നത് ഇപ്പോള്‍ 2.5 ശതമാനമായി താഴ്ന്നിരിക്കുന്നു. ഈ അതിസമ്പന്നരില്‍ ഏറ്റവും വലിയ പണക്കാരായ 965 കുടുംബക്കാരുടെമേല്‍ 2 ശതമാനം സ്വത്ത് നികുതി ഈടാക്കിയാല്‍ പാവങ്ങള്‍ക്ക് 50,000 കോടി രൂപയുടെ സഹായം നല്‍കാം. എന്നാല്‍ കേന്ദ്രമന്ത്രി അങ്ങനെയല്ല ചിന്തിച്ചത്. പണക്കാരനെ പിണക്കണ്ട. പാവങ്ങളെ കശക്കാം.

• പാവങ്ങളുടെ അത്താണിയാണ് തൊഴിലുറപ്പ് പദ്ധതി. തൊഴിലുറപ്പു പദ്ധതിക്ക് 2021-22ല്‍ 98,000 കോടി രൂപ ചെലവാകുമെന്നാണ് പുതുക്കിയ കണക്ക്. ഇത്തവണത്തെ ബജറ്റില്‍ 73,000 കോടി രൂപയേ വകയിരുത്തിയിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് മതിപ്പു കണക്കില്‍ ഉണ്ടായിരുന്ന അത്ര തന്നെ മാത്രം.

• പാവപ്പെട്ടവര്‍ക്കുള്ള 6 കോര്‍ സ്‌കീമുകളാണ് തൊഴിലുറപ്പ്, വയോജന പെന്‍ഷന്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍, ന്യൂനപക്ഷങ്ങള്‍ക്കുള്ള പദ്ധതികള്‍. ഇവയ്ക്ക് 2021-22ല്‍ 1.21 ലക്ഷം കോടി രൂപ ചെലവാകുമെന്നാണു പുതുക്കിയ കണക്ക്. ഇത്തവണ വകയിരുത്തിയിട്ടുള്ളത് 0.99 ലക്ഷം മാത്രം.

• ഗ്രാമവികസനത്തിനു കീഴിലാണ് മേല്‍പ്പറഞ്ഞ സ്‌കീമുകളടക്കം സാധാരണക്കാരെ സഹായിക്കുന്ന എല്ലാ സ്‌കീമുകളും വരുന്നത്. 2021-22ല്‍ 2.07 ലക്ഷം കോടി രൂപ ചെലവാകുമെന്നാണ് കണക്ക്. ഇത്തവണ വകയിരുത്തിയിട്ടുള്ളത് 2.06 ലക്ഷം കോടി രൂപ മാത്രമാണ്.

• കഴിഞ്ഞ വര്‍ഷം 0.86 ലക്ഷം കോടി രൂപ ചെലവഴിച്ച ആരോഗ്യ മേഖലയ്ക്ക് ഈ വര്‍ഷത്തെ വകയിരുത്തലില്‍ ഒരു പൈസപോലും കൂട്ടിയിട്ടില്ല.

• അങ്കണവാടികള്‍ക്ക് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഏതാണ്ട് 20,000 കോടി രൂപ വീതമാണ് വകയിരുത്തല്‍. തുക വര്‍ദ്ധിപ്പിക്കാതെ അങ്കണവാടികളെ സ്മാര്‍ട്ടാക്കാനാണു ശ്രമിക്കുന്നത്.

• നഗരവികസനത്തിനുവേണ്ടി കഴിഞ്ഞ വര്‍ഷം ചെലവാക്കിയത് 0.74 ലക്ഷം കോടി രൂപ. ഇത്തവണ 0.76 ലക്ഷം കോടി രൂപയാണ് വകയിരുത്തല്‍. നാമമാത്രമായ വര്‍ദ്ധന മാത്രം.

• കാര്‍ഷികമേഖലയ്ക്ക് കേവലം 2 ശതമാനം വര്‍ദ്ധനയാണ് വകയിരുത്തല്‍. ഭക്ഷ്യസബ്ഡിസിയും വളസബ്‌സിഡിയും കൂടി കണക്കിലെടുക്കുകയാണെങ്കില്‍ കാര്‍ഷിക മേഖലയുടെ വിഹിതം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.5 ശതമാനം കുറവാണ്. കൊവിഡിനു മുമ്പുള്ള വര്‍ഷത്തെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ ഈ 3 ഇനങ്ങള്‍ക്കുംകൂടി ചെലവഴിക്കുന്ന പണത്തില്‍ 43 ശതമാനമാണ് കുറവു വന്നിരിക്കുന്നത്.

വിലക്കയറ്റത്തിന് ബജറ്റില്‍ പരിഹാരമില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഡീസല്‍ തീരുവ 9.5 മടങ്ങും പെട്രോള്‍ തീരുവ 3.5 മടങ്ങുമാണ് വര്‍ദ്ധിപ്പിച്ചത്. ചെറിയൊരു കുറവു നവംബറില്‍ വരുത്തി. പോരാ. മുഴുവന്‍ അധിക തീരുവയും വെട്ടിക്കുറയ്ക്കണം. അതിനു ധനമന്ത്രി തയ്യാറല്ല.

കോര്‍പ്പറേറ്റുകള്‍ക്കു രണ്ടു വര്‍ഷം മുമ്പ് കൊടുത്ത നികുതിയിളവ് പിന്‍വലിക്കുക. അതിന് അവര്‍ തയ്യാറല്ല. പണക്കാരുടെമേല്‍ ഒരു നികുതി വര്‍ദ്ധനവും വരുത്താന്‍ ധനമന്ത്രി തയ്യാറല്ല.

സര്‍ക്കാരിന്റെ മൊത്തം ചെലവ് 37.7 ലക്ഷം കോടി രൂപയില്‍ നിന്ന് 39.4 ലക്ഷം കോടി രൂപയായി മാത്രമാണ് വര്‍ദ്ധിക്കുന്നത്. കേവലം 4.6 ശതമാനം മാത്രം. വിലക്കയറ്റം ഇതിന്റെ ഒരു മടങ്ങുകൂടി വരും. മാന്ദ്യകാലത്ത് സര്‍ക്കാരിന്റെ ചെലവ് കുറയുന്നൂവെന്ന വിരോധാഭാസത്തിന് നമ്മള്‍ സാക്ഷ്യംവഹിക്കുകയാണ്.

സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ അവഗണിച്ചിരിക്കുകയാണ്.

മന്ത്രിയുടെ ഏക പ്രതീക്ഷ വര്‍ദ്ധിക്കുന്ന മൂലധനച്ചെലവിലാണ്. 2019-20ല്‍ മൂലധനച്ചെലവ് 6.57 ലക്ഷം കോടി രൂപയായിരുന്നു. 2020-21ല്‍ അത് 8.4 ലക്ഷം കോടി രൂപയായി. ഇപ്പോള്‍ ബജറ്റ് ലക്ഷ്യമിടുന്നത് 10.68 ലക്ഷം കോടി രൂപയാണ്. ഇങ്ങനെ മൂലധനച്ചെലവ് ഉയരുമ്പോള്‍ അത് സ്വകാര്യ നിക്ഷേപത്തെ ആകര്‍ഷിക്കുമെന്നും സ്വകാര്യ മൂലധനച്ചെലവ് രാജ്യത്തെ സുസ്ഥിരമായ വളര്‍ച്ചയിലേക്ക് നയിക്കുമെന്നുള്ളതാണ്. ഇതിന്റെ വിശദീകരണങ്ങളാണ് പ്രസംഗത്തിന്റെ ആമുഖത്തില്‍ നല്‍കിയത്. കൊറോണാ വൈറസ് ബാധിച്ച് ജീവരക്തത്തില്‍ ഓക്‌സിജന്റെ അളവ് വല്ലാതെ കുറഞ്ഞ അവസ്ഥയിലാണ് നമ്മുടെ സമ്പദ്ഘടന. ഈ അതിഗുരുതരമായ സ്ഥിതിവിശേഷത്തെ നേരിടാന്‍ പദ്ധതികളോ ഭാവനയോ ഇല്ലാതെ, ഗീര്‍വാണങ്ങള്‍ വാരിവിതറുകയാണ് കേന്ദ്രബജറ്റിലൂടെ ധനമന്ത്രി.

ഒരു കാര്യം തീര്‍ച്ച. പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും വളര്‍ച്ചയില്‍ പങ്കുണ്ടാവില്ല. അവരെ പിഴിഞ്ഞാണ് മൂലധനച്ചെലവിനുള്ള പണം കണ്ടെത്തുന്നത്. ഭൂരിപക്ഷം ജനങ്ങളെ പുറംതള്ളിക്കൊണ്ടുള്ള ഒരു വികസന കാഴ്ചപ്പാടാണ് 2022-23ലെ ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്.

Next Story

RELATED STORIES

Share it