Emedia

സ്വാര്‍ഥലാഭത്തിന് ബിജെപിയെ സഹായിക്കുന്നവര്‍ പള്ളിയും ഇഷ്ടപ്പെട്ട ഭക്ഷണവും മറന്നേക്കുക; ക്രൈസ്തവര്‍ക്ക് മുന്നറിയിപ്പുമായി ഡല്‍ഹി മലയാളിയുടെ അനുഭവക്കുറിപ്പ്

കാര്യം കാണുന്നവരെ ഉണ്ടാവൂ ഇവരുടെ സ്‌നേഹം. പിന്നെ ആദ്യപണി ഈ സഹായിച്ചുകൊടുക്കുന്ന ആള്‍ക്കാര്‍ക്കിട്ടാവും. ഓര്‍മയില്‍ ഉണ്ടാവണം. പാലക്കാട് നഗരസഭയ്ക്ക് മുകളില്‍ മതപോസ്റ്റര്‍ ഇട്ടുകാണിച്ചത് ഒരു സാംപിള്‍ മാത്രമാണ്.

സ്വാര്‍ഥലാഭത്തിന് ബിജെപിയെ സഹായിക്കുന്നവര്‍ പള്ളിയും ഇഷ്ടപ്പെട്ട ഭക്ഷണവും മറന്നേക്കുക; ക്രൈസ്തവര്‍ക്ക് മുന്നറിയിപ്പുമായി ഡല്‍ഹി മലയാളിയുടെ അനുഭവക്കുറിപ്പ്
X

കോഴിക്കോട്: ചില ക്രൈസ്തവ സഭകളുടെ ബിജെപി അനുകൂല നിലപാടുകള്‍ കേരളത്തിലടക്കം വലിയതോതില്‍ സജീവചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. സഭാപ്രശ്‌നം കേന്ദ്രസര്‍ക്കാര്‍ പരിഹരിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കാമെന്ന മുംബൈ മെത്രാപ്പൊലീത്ത തോമസ് മാര്‍ അലക്‌സാണ്ട്രിയോസിന്റെ പ്രസ്താവനയാണ് ഒടുവിലായി പുറത്തുവന്നത്. കേരളത്തിലെ യാക്കോബായ സഭാനേതൃത്വം പ്രസ്താവനയെ തള്ളിപ്പറഞ്ഞെങ്കിലും കാലങ്ങളായുള്ള ക്രൈസ്തവ സഭകളുടെ ബിജെപി ബാന്ധവമാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്.

മിസോറാമിെലയും കേരളത്തിെലയും വിവിധ മതവിഭാഗങ്ങളെക്കുറിച്ച് മിസോറാം ഗവര്‍ണറും കേരളത്തിലെ ബിജെപിയുടെ മുന്‍ അധ്യക്ഷനുമായ പി എസ് ശ്രീധരന്‍പിള്ള എഴുതിയ പുസ്തകത്തിന്റെ പ്രകാശനം കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് നല്‍കിയാണ് നിര്‍വഹിച്ചത്. ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ ബിജെപിയുടെ നുണപ്രചാരണങ്ങള്‍ക്കൊപ്പമാണ് ക്രൈസ്തവസഭാ നേതൃത്വവും. അതേസമയം, ക്രൈസ്തവസഭാ നേതൃത്വത്തിന്റെ ബിജെപി ബാന്ധവത്തിനെതിരേ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഡല്‍ഹിയില്‍ തനിക്കുണ്ടായ അനുഭവം ഫെയ്‌സ്ബുക്കിലൂടെ വിവരിച്ചിരിക്കുകയാണ് മലയാളിയായ ജിജോ മാത്യു.

സ്വാര്‍ഥലാഭത്തിനായി മാത്രം ബിജെപിയെ സഹായിക്കുന്നവര്‍ കേരളത്തില്‍ ലഭിക്കുന്ന ഈ സ്വാതന്ത്ര്യവും പള്ളിയും ഇഷ്ടപ്പെട്ട ഭക്ഷണവും അങ്ങ് മറന്നേക്കുകയെന്നാണ് ജിജോ മാത്യുവിന്റെ മുന്നറിയിപ്പ്. കാര്യം കാണുന്നവരെ ഉണ്ടാവൂ ഇവരുടെ സ്‌നേഹം. പിന്നെ ആദ്യപണി ഈ സഹായിച്ചുകൊടുക്കുന്ന ആള്‍ക്കാര്‍ക്കിട്ടാവും. ഓര്‍മയിലുണ്ടാവണം. പാലക്കാട് നഗരസഭയ്ക്ക് മുകളില്‍ മതപോസ്റ്റര്‍ ഇട്ടുകാണിച്ചത് ഒരു സാംപിള്‍ മാത്രമാണെന്ന് ജിജോ മാത്യു കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ചില സഭയുടെ ആളുകളൊക്കെ ബിജെപിയോട് അടുക്കുന്നു എന്ന വാര്‍ത്ത കാണുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് 2010- 2015 കാലഘട്ടത്തില്‍ ഡല്‍ഹിയില്‍ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ്...

മന്‍മോഹന്‍ സര്‍ക്കാര്‍ കേന്ദ്രവും ഷീലാ ദീക്ഷിത്ത് ഡല്‍ഹിയും ഭരിക്കുന്ന കാലത്താണ് ഞാന്‍ ഡല്‍ഹിയിലെത്തിയത്. നമ്മുടെ നാട്ടിലെ അതേ പോലെ കാര്യങ്ങള്‍ മുന്നോട്ടുപോയി. ഇവിടുത്തെ പോലെ തന്നെ എല്ലാവിധ സ്വാതന്ത്ര്യമുണ്ട്. പിന്നീട് ഡല്‍ഹി ഭരണം നഷ്ടപ്പെട്ട് കെജ്‌രിവാള്‍ അധികാരത്തില്‍ വന്നു. അതിനുശേഷം മന്‍മോഹന്‍ സര്‍ക്കാര്‍ മാറി മോദിയുടെ സര്‍ക്കാരും വന്നു.

2014 ല്‍ മോദി സര്‍ക്കാര്‍ വന്നു വലിയ താമസമില്ലാതെ ഞങ്ങള്‍ പോയിരുന്ന പള്ളി ആക്രമിക്കപ്പെട്ടു. പള്ളിയില്‍ സിസിടിവി വയ്ക്കണ്ട അവസ്ഥ വന്നു. അന്നുവരെ ഒരു വിഷയവുമില്ലാതിരുന്ന സ്ഥലത്താണ് പള്ളി ആക്രമിക്കപ്പെട്ടത്. വേറെ പള്ളികള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ദില്ഷാഡ് ഗാര്‍ഡന്‍ എന്ന സ്ഥലത്ത് ക്രിസ്ത്യന്‍ പള്ളി കത്തിച്ചു. പിന്നീടുള്ള മാറ്റം പെട്ടന്നായിരുന്നു. കറുത്ത കവറിലാണ് ബീഫ് തന്നിരുന്നത്.

ബീഫ് മേടിച്ചുവരുന്ന വഴിക്ക് കാണുന്ന കടയില്‍നിന്ന് പലചരക്ക് സാധനവും വാങ്ങിപ്പോവുന്നതായിരുന്നു എന്റെ രീതി. അത്രയും കാലം ഒന്നും പറയാതിരുന്ന കടക്കാര്‍ ബീഫ് ആയി പലചരക്ക് സാധനം മേടിക്കുന്ന കടയില്‍ വരരുതെന്നു പറഞ്ഞു. പിന്നെ പിന്നെ നമ്മള്‍ ബീഫ് മേടിച്ചു പോവുമ്പോള്‍ ആളുകള്‍ കവര്‍ നോക്കി പലതും പറയുന്നത് കാണാമായിരുന്നു. അതോടെ അല്‍പ്പം പേടിയായിത്തുടങ്ങി. പിന്നെ ബീഫ് മേടിച്ചു പത്രത്തില്‍ പൊതിഞ്ഞ് ബാഗില്‍ വച്ചായിരുന്നു വീട്ടിലെത്തിച്ചിരുന്നത്.

അതേ പോലെ മലയാളികള്‍ ഏറ്റവും സാധനം വാങ്ങാന്‍ പോവുന്ന സ്ഥലമാണ് ഐഎന്‍എ മാര്‍ക്കറ്റ്. 2014 വരെ മലയാളി ഹോട്ടലുകളില്‍ ബീഫ് എന്നുതന്നെ ആയിരുന്നു എഴുതിയിരുന്നത്. അതും ഇംഗ്ലീഷില്‍. എന്നാല്‍, അതും മാറി. ആദ്യം മലയാളത്തില്‍ ബീഫ് എന്നെഴുതിയ ബോര്‍ഡ് കണ്ടു. പിന്നെ ബീഫ് മാറ്റി മലയാളത്തില്‍ പോത്തിറച്ചി ഫ്രൈ, കറി എന്നൊക്കെ ബോര്‍ഡില്‍ കണ്ടു.

ഞാന്‍ അവിടെ ചെന്ന് പൊറോട്ടയും ബീഫ് എന്നു പറയാന്‍ തുടങ്ങിയതോടെ കടക്കാരന്‍ പറയല്ലേ പോത്ത് എന്നെ പറയാവൂ. ബീഫ് ഉണ്ടെന്ന് അറിഞ്ഞാല്‍ ചിലപ്പോ കട കാണില്ല എന്നു പറഞ്ഞു. വെറും ഒരുവര്‍ഷംകൊണ്ട് ഭീതിപ്പെടുത്തുന്ന രീതിയിലാണ് കെജ്‌രിവാള്‍ ബിജെപി ഭരണത്തില്‍ ഡല്‍ഹിയില്‍ ഞാന്‍ കണ്ടത്.

ഇത് പറയാന്‍ കാരണം വെറുതെ ഇപ്പോഴത്തെ സ്വാര്‍ഥലാഭത്തിന് ബിജെപിയെ അങ്ങ് കേറ്റിയേക്കാമെന്ന വല്ല പ്ലാനുമുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന ഈ സ്വാതന്ത്ര്യം എന്നെന്നേക്കും അങ്ങ് മറന്നെക്കുക. പള്ളിയും ഇഷ്ടപ്പെട്ട ഭക്ഷണവും ഒക്കെ അങ്ങ് മറന്നേക്കുക.

കാര്യം കാണുന്നവരെ ഉണ്ടാവൂ ഇവരുടെ സ്‌നേഹം. പിന്നെ ആദ്യപണി ഈ സഹായിച്ചുകൊടുക്കുന്ന ആള്‍ക്കാര്‍ക്കിട്ടാവും. ഓര്‍മയില്‍ ഉണ്ടാവണം. പാലക്കാട് നഗരസഭയ്ക്ക് മുകളില്‍ മതപോസ്റ്റര്‍ ഇട്ടുകാണിച്ചത് ഒരു സാംപിള്‍ മാത്രമാണ്.

ഇനിയും മനസ്സിലായില്ല എങ്കില്‍ ക്രിസ്തുവിന്റെ അനുയായികള്‍ എന്നു പറയുന്നവര്‍ കര്‍ത്താവ് പറഞ്ഞ ഈ കാര്യം മാത്രം ഓര്‍ക്കുക.

' ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്‍മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ് ' മത്തായി 7:15

ചില സഭയുടെ ആളുകൾ ഒക്കെ ബിജെപിയോട് അടുക്കുന്നു എന്ന വാർത്ത കാണുമ്പോൾ ഞാൻ ഓർക്കുന്നത് 2010 - 2015 കാലഘട്ടത്തിൽ ഡൽഹിയിൽ...

Posted by Jijo Mathew on Wednesday, 6 January 2021

Next Story

RELATED STORIES

Share it