Emedia

അല്‍അഖ്‌സ പോരാട്ടം ഇതുവരെ

അല്‍അഖ്‌സ പോരാട്ടം ഇതുവരെ
X

ഡോ. സി കെ അബ് ദുല്ല

ഹമാസ് വൈസ്പ്രസിഡന്റ് സാലിഹ് അല്‍ആറൂരി, ഇസ്സുദ്ദീന്‍ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂഉബൈദ എന്നിവരുടെ ഇന്നലത്തെ മീഡിയ ബ്രീഫിങ് കേട്ടപ്പോള്‍ ഒരുകാര്യം വ്യക്തമായി. അധിനിവേശം തുടരുന്ന ഉന്‍മൂലന ആക്രമണങ്ങളൊന്നും ചെറുത്തുനില്‍പ്പുകാരുടെ സന്നാഹങ്ങളെയോ ആത്മവിശ്വാസത്തെയോ ബാധിച്ചിട്ടില്ല. ഈ പോരാട്ടത്തില്‍ വിജയിക്കുമെന്നതില്‍ അവര്‍ക്ക് സംശയവുമില്ല. അവര്‍ വ്യക്തമാക്കിയ സംഗതികളില്‍ ചിലത്. 'ഞങ്ങള്‍ പോരാടുന്നത് ഏറ്റവും പവിത്രമായ ഒരു പ്രശ്‌നത്തിലാണ്. അല്‍അഖ്‌സ അധിനിവേശം അവസാനിപ്പിക്കലും അതിന്റെ പേരില്‍ തടവിലാക്കപ്പെട്ടവരുടെ വിമോചനവും. 2021ലെ സൈഫുല്‍ ഖുദ്‌സ് പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് ഈ പോരാട്ടം. അധിനിവേശ ശത്രുവിനെ മുട്ടുകുത്തിക്കാന്‍ ഞങ്ങള്‍ അല്‍പം പോലും സമയം കളയാതെ പണിയെടുത്തിട്ടുണ്ട്. പോരാട്ടത്തിന് വേണ്ട മുഴുവന്‍ ഭൂമിശാസ്ത്ര, പരിസ്ഥിതി, സാമ്പത്തിക പഠനങ്ങളും നിരീക്ഷണവും പൂര്‍ത്തിയാക്കി. ശത്രുവിന്റെ സന്നാഹങ്ങളും വിഭവങ്ങളും എന്തൊക്കെയാണെന്ന് കൃത്യമായി പഠിച്ചെടുത്തു. ചെറുത്തുനില്‍പ്പിന്റെ മിത്രങ്ങളുടെയും അനുഭാവികളുടെയും വിഭവ സാധ്യതകളും പഠനവിധേയമാക്കി. ഗസയില്‍ ഉപരോധത്തിനും കൊലപാതകങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും ഉത്തരവാദികളായ അധിനിവേശസേനയുടെ 'ഗസ ഡിവിഷന്‍' ആക്രമിക്കപ്പെട്ടതാണ് അടിസ്ഥാന പദ്ധതി.

യഹൂദരുടെ ഒരു ആഘോഷകാലം ഒക്ടോബര്‍ ഏഴ് ശനിയാഴ്ച അവസാനിച്ച ഉടനെ ഗസയില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ അധിനിവേശം പദ്ധതിയിട്ടതിനെക്കുറിച്ചു വിവരങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഖസ്സാം ബ്രിഗേഡ് തങ്ങളുടെ ആക്രമണ പദ്ധതി മുന്‍കൂട്ടി നടപ്പാക്കുകയായിരുന്നു. 2022 മുതല്‍ ശത്രുവിന്റെ ശ്രദ്ധ തെറ്റിക്കുന്ന പദ്ധതികള്‍ രംഗത്തുണ്ടായിരുന്നു. ചെറുത്തുനില്‍പ്പിന്റെ ഏത് ചലനവും നിരീക്ഷിക്കുന്നതില്‍ നിന്ന് ശത്രുവിനെ അന്ധരാക്കുന്നതിന് അവരുടെ നിരീക്ഷണ ടവറുകള്‍, പ്രക്ഷേപണങ്ങള്‍, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ താറുമാറാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

3,500 റോക്കറ്റുകളും ഷെല്ലുകളും അടങ്ങുന്ന ഫയര്‍ സപ്പോര്‍ട്ട് പ്ലാന്‍ തയ്യാറാക്കി. ഗസയെ എന്‍വലപില്‍ നിന്ന് വേര്‍തിരിക്കുന്ന മതിലില്‍ വിള്ളലുകള്‍ തീര്‍ത്തു. 1,000 മിസൈലുകളുമായി ഗസ ഡിവിഷനു പുറത്ത് സേനയുടെ സപ്പോര്‍ട്ട് നിലയുറപ്പിച്ചു. 3,000 പോരാളികളെ യുദ്ധത്തിനും 1,500 പേരെ പിന്നണിയായും ഉപയോഗിക്കുന്നു. സിവിലിയന്മാരെയും സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലരുത്, ജനങ്ങളുടെ സാധാരണ ജീവിതത്തിന് ഹാനി വരുത്തരുത് തുടങ്ങിയ ഇസ് ലാമിക നിര്‍ദേശങ്ങള്‍ യുദ്ധങ്ങളില്‍ പാലിക്കാന്‍ ഖസ്സാം പോരാളികള്‍ക്ക് തുടക്കം മുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുദ്ധം ചെയ്യുന്നത് അധിനിവേശസേനയോടും സയണിസ്റ്റ് ഭീകരരോടും മാത്രമാണെന്ന വ്യക്തതയും ഹമാസ് പോരാളികള്‍ക്കുണ്ട്. ഗസ ഡിവിഷനുമായുള്ള പോരാട്ടം മണിക്കൂറുകളോളം തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മുഴുവന്‍ ഡിവിഷനും തകര്‍ന്നത് ഖസ്സാം പോരാളികളെ അല്‍ഭുതപ്പെടുത്തി. ഊതിവീര്‍പ്പിച്ച പൊള്ള ബലൂണാണ് അധിനിവേശസേനയെന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു ഓപറേഷന്‍. ഡിവിഷന്‍ കമാന്‍ഡ് സെന്റര്‍, വിമാനത്താവളം, കീപോസ്റ്റുകള്‍ എല്ലാം എളുപ്പം കീഴടക്കി. കുറച്ചു സൈനികര്‍ ഓടിപ്പോയി, കുറച്ചുപേര്‍ കൊല്ലപ്പെട്ടു. പലരും പിടിക്കപ്പെട്ടു. ഗസയ്ക്കും ഗസ എന്‍വലപ് കൈയേറ്റഭൂമിക്കും ഇടയ്ക്കുള്ള കൈയേറ്റമതില്‍ തകര്‍ന്നു. സൈനികകേന്ദ്രം കീഴടക്കിയത് അറിഞ്ഞപ്പോള്‍ ഗസയിലെ ജനങ്ങള്‍ അധിനിവേശഭൂമിയിലേക്ക് ആര്‍ത്തുകയറുകയും അവിടെ ചില അരാജകത്വങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ചില ഖസ്സാം പോരാളികള്‍ സെറ്റില്‍മെന്റുകളിലെ ചില സുരക്ഷാ ഗാര്‍ഡുകളുമായും തോക്കുധാരികളുമായും ഏറ്റുമുട്ടാന്‍ നിര്‍ബന്ധിതരായി. ഇതാണ് പോരാട്ടത്തെ സംബന്ധിച്ച് അവിടെ ചില അപ്രതീക്ഷിത മരണങ്ങള്‍ക്ക് കാരണമായത്. ഹമാസ് ഒരിക്കലും സിവിലിയന്മാരെയോ തടവുകാരെയോ ഉപദ്രവിക്കില്ല. അന്താരാഷ്ട്ര യുദ്ധനിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നവരാണ്.

ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതായി ആരോപിക്കുന്ന അമേരിക്കയും യൂറോപ്പും ഫലസ്തീന്‍ ഭൂമി സയണിസ്റ്റുകള്‍ക്ക് കൈമാറിയ കുറ്റവാളികളാണ്. തങ്ങളുടെ കുറ്റകൃത്യം മറച്ചുവയ്ക്കാനും അത് പ്രാകൃതവും കപടവും ക്രൂരവുമായി സംരക്ഷിക്കാനും അവര്‍ നിര്‍ബന്ധിതരായിരിക്കയാണ്. കോടിക്കണക്കിന് ജനങ്ങള്‍ കുരുതികള്‍ക്കിരയായ ഫാഷിസവും സയണിസവും സ്റ്റാലിനിസവുമെല്ലാം സൃഷ്ടിച്ച് ലോകത്തേക്ക് കയറ്റിവിടുന്ന പാശ്ചാത്യരാണ് ഞങ്ങളെ മനുഷ്യരാശിക്കെതിരാണെന്ന പച്ചക്കള്ളം ആരോപിക്കുന്നത്. അധിനിവേശസേനയുടെ പരാജയത്തിന്റെ ജാള്യത മറയ്ക്കാന്‍ അവര്‍ പതിവുപോലെ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുകയാണ്. അതാണ് ഗസയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അധിനിവേശസേനയാണ് തടവുകാരെ വധിച്ചുകളയുവാന്‍ ശ്രമിക്കുന്നത്. പിടികൂടപ്പെടുന്ന സൈനികരെയും അവരെ പിടികൂടിയവരെയും വധിച്ചുകളയുന്ന 'ഹണി ബാള്‍' സിദ്ധാന്തമാണവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. നാലു സൈനികരും അവര്‍ക്ക് കാവല്‍ നിന്ന ഖസ്സാം പോരാളികളും ഇങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ട്. പിടികൂടപ്പെട്ട സൈനികരെ കൊന്നുകളയാന്‍ കൂടിയാണ് ഗസയിലെ സകലകെട്ടിടങ്ങള്‍ക്കും മുകളില്‍ ബോംബിട്ട് നശിപ്പിക്കുന്നത്. (പുതിയ റിപ്പോര്‍ട്ട് പ്രകാരം 13 സ്വന്തം സൈനികരെ സയണിസം ബോംബിട്ട് കൊന്നു).

പിടിയിലായ ഇസ്രായേല്‍ തടവുകാരുടെ കാര്യത്തില്‍ ഹമാസിനു കൃത്യമായ ലക്ഷ്യങ്ങളുണ്ട്. യുദ്ധം അവസാനിക്കുന്നതുവരെ ഈ ഫയല്‍ തുറക്കില്ല. ഫലസ്തീന്‍ തടവുകാരുടെ സ്വാതന്ത്ര്യത്തിന് വിലപേശാവുന്നത്രയും സൈനികര്‍ ഇപ്പോള്‍ തടവിലുണ്ട്. അധിനിവേശസേനയുടെ യൂനിഫോം ധരിച്ച് ഫലസ്തീനികളെ കൊല്ലുന്ന ആയുധധാരികളെയാണ് ഖസ്സാം പോരാളികള്‍ പിടികൂടിയിട്ടുള്ളത്. അവരില്‍ അമേരിക്കക്കാരും ഫ്രഞ്ചുകാരും ഇറ്റാലിക്കാരും ജര്‍മനിക്കാരും ഉണ്ടെങ്കില്‍ ഹമാസിനെ ഐഎസുമായി താരതമ്യം ചെയ്തതുകൊണ്ട് നിങ്ങളുടെ പൊയ്മുഖം രക്ഷിക്കാനാവില്ല. തൂഫാന്‍ അല്‍അഖ്‌സ പോരാട്ടം എല്ലാ അച്ചുതണ്ടുകളിലും തുടരുകയാണ്. ഖസ്സാം ബ്രിഗേഡുകള്‍ പൂര്‍ണമായും സജ്ജരാണ്. ആക്രമണ പദ്ധതിയേക്കാള്‍ ശക്തമാണ് അവരുടെ പ്രതിരോധ പദ്ധതി. അതുകൊണ്ട് ഒരു കരയാക്രമണവുമായി അധിനിവേശസേന വന്നാല്‍ അവര്‍ ശരിക്കും വിവരമറിയും. പോരാട്ടത്തിന് സാധ്യമായ എല്ലാ ഒരുക്കങ്ങളും നടത്തുന്നതോടൊപ്പം ആത്യന്തികമായി അല്ലാഹുവില്‍ നിന്നുള്ള സഹായമാണ് വിജയം തീര്‍ക്കുകയെന്നതില്‍ ഞങ്ങള്‍ക്ക് ലവലേശം സംശയമില്ല.'


Next Story

RELATED STORIES

Share it