Economy

മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; ആദ്യ ദിനം വിറ്റത് 52 കോടിയുടെ മദ്യം

ഏറ്റവുമധികം മദ്യം വിറ്റത് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലാണ്. 68 ലക്ഷം രൂപയുടെ മദ്യമാണ് തേങ്കുറിശ്ശിയില്‍ ഇന്നലെ വിറ്റത്.

മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; ആദ്യ ദിനം വിറ്റത് 52 കോടിയുടെ മദ്യം
X

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്ന ഇന്നലെ നടന്നത് റെക്കോര്‍ഡ് വില്പന. ബെവ്‌കോയുടേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകള്‍ വഴി 52 കോടിയുടെ മദ്യമാണ് ഇന്നലെ മാത്രം വിറ്റത്. സാധാരണ ശരാശരി 49 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വില്‍ക്കാറുള്ളത്. ഏറ്റവുമധികം മദ്യം വിറ്റത് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലാണ്. 68 ലക്ഷം രൂപയുടെ മദ്യമാണ് തേങ്കുറിശ്ശിയില്‍ ഇന്നലെ വിറ്റത്.

ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ഇന്നലെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറന്നപ്പോള്‍ നീണ്ട നിരയായിരുന്നു. ആകെ 265 ഓട്ട്‌ലെറ്റുകളില്‍ 225 എണ്ണമാണ് ആദ്യ ദിവസം പ്രവര്‍ത്തിച്ചത്. ഇതുവഴി 51 കോടിയുടെ മദ്യം വിറ്റു. സാധാരണദിവസങ്ങളില്‍ ശരാശരി 30 കോടി മുതല്‍ 40 കോടി വരെയാണ് വില്‍പ്പന ഉണ്ടാകുക. എന്നാല്‍ ഓണം ക്രിസ്തുമസ് പോലുള്ള ആഘോഷദിവസങ്ങളില്‍ 70 കോടി വരെ വില്‍പ്പന ഉയരാറുണ്ട്.

തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്‌ലെറ്റില്‍ 65 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയില്‍ 64 ലക്ഷം രൂപയുടെയും മദ്യവും വിറ്റു. സംസ്ഥാനത്താകെ കണ്‍സ്യൂമര്‍ഫെഡിന്റെ 32 ഔട്ട്‌ലെറ്റുകളാണുള്ളത്. ബാറുകളും തുറന്നെങ്കിലും കണക്കുകള്‍ കിട്ടിയിട്ടില്ല. കൊവിഡ് രണ്ടാം വ്യാപന പശ്ചാത്തലത്തില്‍ ഏപ്രില്‍ 26 നാണ് സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ അടച്ചത്.

ലോക്ക്ഡൗണ്‍ ഇളവിന്റെ ഭാഗമായിട്ടാണ് ഇന്നലെ മുതല്‍ മദ്യ വില്‍പന പുനരാരംഭിച്ചത്. തിരക്ക് ഒഴിവാക്കാന്‍ മൊബൈല്‍ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വില്‍പ്പനയ്ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍, ആപ്പിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് സാമൂഹ്യ അകലം ഉറപ്പുവരുത്തി വില്‍പന നടത്താന്‍ തീരുമാനിച്ചത്.

എല്ലാ വില്‍പ്പന ശാലകളിലും കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്ന് ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത അറിയിച്ചു.


Next Story

RELATED STORIES

Share it