Palakkad

നോമ്പുകാരായ വിദ്യാര്‍ഥികളെ തടഞ്ഞുവച്ചത് ചോദ്യംചെയ്ത രക്ഷിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്; മൂന്ന് പ്രതികള്‍ക്ക് ഒന്നേകാല്‍ വര്‍ഷം തടവ്

നോമ്പുകാരായ വിദ്യാര്‍ഥികളെ തടഞ്ഞുവച്ചത് ചോദ്യംചെയ്ത രക്ഷിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്; മൂന്ന് പ്രതികള്‍ക്ക് ഒന്നേകാല്‍ വര്‍ഷം തടവ്
X

പാലക്കാട്: നോമ്പുകാരായ വിദ്യാര്‍ഥികളെ തടഞ്ഞുവച്ചതിനെ ചോദ്യംചെയ്യുകയും മോചിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത രക്ഷിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികള്‍ക്ക് 15 മാസം തടവും 11,500 രൂപ പിഴയും ശിക്ഷ വിധിച്ചു. കല്‍പ്പാത്തി ചുണ്ണാമ്പുതറ റെയില്‍വേ ലൈനില്‍ താമസിക്കുന്ന ഷാജഹാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലാണ് കാവല്‍പ്പാട് സുധീഷ് എന്ന മൊട്ട സുധി, സുധീഷിന്റെ കൂട്ടുകാരായ കൊടുന്തിരപുളളി ഷിജില്‍, ജിത്തു എന്നിവരെ ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി മുരളികൃഷ്ണ ശിക്ഷിച്ചത്.

2016 ജൂണ്‍ 13ന് വൈകീട്ട് 4.30ന് റമദാന്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പേഴുംകര മോഡല്‍ ഹൈസ്‌കൂളില്‍ പഠിക്കുകയായിരുന്ന കല്‍പ്പാത്തി ചുണ്ണാമ്പുതറ റെയില്‍വേ ലൈനില്‍ താമസിക്കുന്ന ഷാജഹാന്റെ മകന്‍ തൗഫീഖ് റഹ്മാന്‍, ശംഖുവാര്‍ മേട്ടില്‍ താമസിക്കുന്ന ബഷീറിന്റെ മകന്‍ ഷാഹിദ് മുനീര്‍, കാജാ ഹുസൈന്റെ മകന്‍ മുഹമ്മദ് ഷാമില്‍ എന്നീ വിദ്യാര്‍ഥികളെയാണ് റമദാനിലെ അഞ്ചാമത്തെ നോമ്പ് ദിവസം വൈകീട്ട് 4.30ഓടെ സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് വരുന്ന വഴിയില്‍ കാവല്‍പ്പാട് റെയില്‍വേ ഗേറ്റിനടുത്തുവച്ച് മൂവര്‍സംഘം തടഞ്ഞത്. മൂന്ന് വിദ്യാര്‍ഥികളെയും ബലമായി തടഞ്ഞുനിര്‍ത്തുകയും വ്രതമുളള വിദ്യാര്‍ഥികളോട് പേര് ചോദിക്കുകയും നിര്‍ബന്ധിച്ച് മദ്യക്കുപ്പി വായിലേയ്ക്ക് ഒഴിപ്പിച്ച് കുടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

സമയം കഴിഞ്ഞിട്ടും വീട്ടിലെത്താത്ത കുട്ടികളെ അന്വേഷിച്ച് രക്ഷിതാക്കള്‍ സംഭവസ്ഥലത്തെത്തി. കുട്ടികളെ തടഞ്ഞുവച്ച സുധീഷിന്റെ കൈയില്‍നിന്ന് കുട്ടികളെ മോചിപ്പിക്കാന്‍ ശ്രമിക്കവെ സുധീഷ് എസ് മോഡല്‍ കത്തിയെടുത്ത് ഷാജഹാനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നോര്‍ത്ത് പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൂവരും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. വി ആനന്ദ് ഹാജരായി.

Next Story

RELATED STORIES

Share it