Palakkad

പാലക്കാട്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച സംഭവം; ഇരുവരും സുഹൃത്തുക്കള്‍, കൊലപാതകത്തിലേക്ക് നയിച്ചത് തര്‍ക്കം

അയല്‍വാസിയെ വെടിവെച്ച് കൊലപ്പെടുത്തി സ്വയം വെടിയുതിര്‍ത്ത് മരിച്ച ബിനു ഉപയോഗിച്ചത് ലൈസന്‍സില്ലാത്ത തോക്കെന്ന് പോലിസ്

പാലക്കാട്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച സംഭവം; ഇരുവരും സുഹൃത്തുക്കള്‍, കൊലപാതകത്തിലേക്ക് നയിച്ചത് തര്‍ക്കം
X

പാലക്കാട്: കല്ലടിക്കോട് അയവാസിയായ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി സ്വയം വെടിയുതിര്‍ത്ത് മരിച്ച ബിനു ഉപയോഗിച്ചത് ലൈസന്‍സില്ലാത്ത തോക്കെന്ന് പോലിസ്. ഇയാളുടെ അരയിലെ പൗച്ചില്‍ നിന്ന് 17 വെടിയുണ്ടകള്‍ കണ്ടെടുത്തിട്ടുണ്ട്. ബിനു നാടന്‍ തോക്കുപയോഗിച്ച് കാട്ടുപന്നികളെ പിടിച്ചിരുന്നു. ബിനു നിതിന്റെ വീട്ടിലെത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്നും പോലിസ് പറഞ്ഞു. ബിനുവും നിതിനും നേരത്തെ നല്ല സൗഹൃദത്തിലായിരുന്നുവെന്നും പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കത്തിലെത്തിയതാണ് കാരണമായതെന്നാണ് സൂചന.

ഇന്നലെ ഉച്ചക്ക് പ്രദേശത്ത് രണ്ടു തവണ വെടിയൊച്ച കേട്ടതായി പ്രദേശവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. യുവാക്കളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് ജില്ലാ ആശുപത്രിയില്‍ നടക്കും. നെഞ്ചില്‍ വെടിയുണ്ട തുളച്ചു കയറി രക്തം വാര്‍ന്നനിലയിലായിരുന്നു ബിനുവിന്റെ മൃതദേഹം. തൊട്ടരികെ നാടന്‍ തോക്കും. പ്രദേശവാസിയായ യുവാവ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തുകയായിരുന്നു. പരിശോധനക്കിടെയാണ് തൊട്ടടുത്ത വീടിന്റെ സിറ്റൗട്ടില്‍ ഇടതുകയ്യില്‍ കത്തിയുമായി മലര്‍ന്നു കിടക്കുന്ന നിതിന്റെ മൃതദേഹവും കണ്ടെത്തിയത്. കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ ബിനു തോക്കുമായെത്തി, വീടിനകത്തുകയറിയതും പ്രതിരോധം തീര്‍ക്കാന്‍ നിതിന്‍ കത്തിയുമായെത്തും മുമ്പെ വെടിയുതിര്‍ത്തതാകാമെന്നാണ് പോലിസ് പറയുന്നത്.

12 വര്‍ഷം മുമ്പാണ് നിതിനും അമ്മയും സഹോദരനും മരുതംകാട് മൂന്ന് സെന്റ് ഭൂമി വാങ്ങി വീടുവെച്ചത്. അച്ഛന്‍ മരിച്ചതോടെ അമ്മ കൂലിപ്പണി ചെയ്തു കിട്ടുന്ന തുകയാണ് ഏകവരുമാനം. കൊല്ലപ്പെട്ട നിതിന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് ബീഡിയും സിഗരറ്റും വാങ്ങാന്‍ വേണ്ടി മാത്രം. പതിവുപോലെ ഇന്നലെയും അടുത്തുള്ള കടയില്‍ ബീഡി വാങ്ങാനെത്തി. ടാപ്പിങ്ങ് തൊഴിലാളിയാണ് മരിച്ച ബിനു. നിതിന്റെ വീടിന് 200 മീറ്റര്‍ അകലെയാണ് താമസം. ഒന്നര വര്‍ഷം മുമ്പ് അമ്മ മരിച്ചതോടെ ഒറ്റയ്ക്ക് ജീവിതം. രാവിലെ കല്ലടിക്കോട് നിന്നും ജോലി കഴിഞ്ഞ് ഭക്ഷണവും കഴിച്ചാണ് ബിനു വീട്ടിലേക്ക് മടങ്ങിയത്.

ഫോറന്‍സിക്, ഡോഗ് സ്‌ക്വാഡ് സംഘം ഇന്നലെ സ്ഥലത്ത് പരിശോധന നടത്തി. ബിനു നിതിനെ എന്തിന് കൊന്നു. ബിനുവിന് നാടന്‍ തോക്ക് എവിടുന്നുകിട്ടി, തുടങ്ങി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണം. ദുരൂഹത നീക്കാന്‍ ഇരുവരുമായും ബന്ധമുള്ളവരുടെ മൊഴിയെടുക്കാനാണ് പോലിസ് തീരുമാനം.

Next Story

RELATED STORIES

Share it