Palakkad

അട്ടപ്പാടി: നിലവിലെ അപര്യാപ്തതകളില്‍ സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധയ്ക്കായി ശുപാര്‍ശ ചെയ്യുമെന്ന് നിയമസഭാ സമിതി

അട്ടപ്പാടി: നിലവിലെ അപര്യാപ്തതകളില്‍ സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധയ്ക്കായി ശുപാര്‍ശ ചെയ്യുമെന്ന് നിയമസഭാ സമിതി
X

പാലക്കാട്: അട്ടപ്പാടിയില്‍ നിലവിലുള്ള അപര്യാപ്തതകളില്‍ സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധയ്ക്കായി ശുപാര്‍ശ ചെയ്യുമെന്ന് കേരള നിയമസഭയുടെ സ്ത്രീകള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികള്‍ ഭിന്നശേഷിക്കാര്‍ എന്നിവരുടെ ക്ഷേമസമിതി അറിയിച്ചു. അട്ടപ്പാടി മേഖലയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ ഊര് സന്ദര്‍ശിച്ചതിന് ശേഷം കിലയില്‍ നടന്ന അവലോകനയോഗത്തിലാണ് സമിതി അംഗങ്ങള്‍ ഇക്കാര്യം അറിയിച്ചത്. സ്ത്രീകള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികള്‍ ഭിന്നശേഷി ക്ഷേമസമിതി ആക്ടിങ് ചെയര്‍പേഴ്‌സനും എംഎല്‍എയുമായ അഡ്വ. കെ ശാന്തകുമാരി, അംഗങ്ങളായ ആറ്റിങ്ങല്‍ എംഎല്‍എ ഒ എസ് അംബിക, അരൂര്‍ എംഎല്‍എ ദലീമ, ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫ് എന്നിവരാണ് അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയത്.

അട്ടപ്പാടിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നതായി നിയമസഭാ സമിതിക്ക് മനസ്സിലായതായി സമിതി ആക്ടിങ് ചെയര്‍പേഴ്‌സന്‍ അഡ്വ.കെ ശാന്തകുമാരി പറഞ്ഞു. അട്ടപ്പാടിയിലെ പോഷകാഹാരക്കുറവും ആഹാരദൗര്‍ലഭ്യവും പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നുണ്ടെങ്കിലും കൂടുതല്‍ ബാധവത്കരണം ആവശ്യമാണ്. വിളര്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബാല്യത്തില്‍തന്നെ ഇടപെടലുകള്‍ നടത്തണം. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പോഷകാഹാരം നല്‍കുന്ന പദ്ധതി തുടരണം. ത്രിതല പഞ്ചായത്തുകള്‍, പിന്നാക്കക്ഷേമ വകുപ്പ് എന്നിവര്‍ ഇതിന് മുന്‍കൈയെടുക്കണം.

സമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുമെന്നും കെ ശാന്തകുമാരി എംഎല്‍എ പറഞ്ഞു. ഗര്‍ഭിണികളായ സ്ത്രീകള്‍ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി താന്‍ ഗര്‍ഭിണിയാണെന്ന വിവരം പുറത്തുപറയുന്നില്ല എന്നത് വലിയ പ്രതിസന്ധിയാണ്. ഇതുകാരണം ഗര്‍ഭിണികള്‍ക്ക് തുടക്ക കാലത്ത് നല്‍കേണ്ട പോഷകം ഉള്‍പ്പെടെയുള്ള ശ്രദ്ധയും പരിചരണവും നല്‍കുന്നതിന് തടസ്സങ്ങള്‍ നേരിടുന്നു. ഇതിനെതിരേ വലിയ രീതിയിലുള്ള ബോധവത്ക്കരണം അനിവാര്യമാണ്. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ഭൗതിക സാഹചര്യങ്ങള്‍ ഏറെ ഉണ്ടെങ്കിലും ജീവനക്കാരുടെ കുറവ് ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെട്ട ചില അപര്യാപ്തതകള്‍ പരിഹരിക്കുന്നതിന് നടപടിയെടുക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

ആശുപത്രിയെ ഒരു സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയാക്കി മാറ്റേണ്ടതുണ്ടെന്നും വകുപ്പുകളുടെ ഇടപെടലുകളുടെ അഭാവത്തില്‍ തടസ്സപ്പെട്ടിരിക്കുന്ന ഭൂമിപ്രശ്‌നങ്ങള്‍ 'സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സമിതി പറഞ്ഞു. തുടര്‍ന്ന് പൊതുജനങ്ങള്‍, ഭിന്നശേഷി വിഭാഗക്കാര്‍ എന്നിവരില്‍നിന്നുള്ള നിവേദനങ്ങളും സമിതി സ്വീകരിച്ചു.

മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, എഡിഎം കെ മണികണ്ഠന്‍, അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബികാ ലക്ഷ്മണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, ഷോളയൂര്‍ പ്രസിഡന്റ് പി രാമമൂര്‍ത്തി തഹസില്‍ദാര്‍ വേണുഗോപാല്‍ ഐടിഡിപി പ്രൊജക്ട് ഓഫിസര്‍ വി കെ സുരേഷ്‌കുമാര്‍, കുടുംബശ്രീ കോ-ഓഡിനേറ്റര്‍ പി സെയ്തലവി, ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫിസര്‍ വി എസ് ലൈജു, ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ എസ് ശുഭ, ഐസിഡിഎസ് ഓഫിസര്‍ സി ആര്‍ ലത വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it