Malappuram

പ്ലസ്‌വണ്‍ സീറ്റുകള്‍: സര്‍ക്കാര്‍ തീരുമാനം അപര്യാപ്തം, വിവേചനപരം- എസ്ഡിപിഐ

പ്ലസ്‌വണ്‍ സീറ്റുകള്‍: സര്‍ക്കാര്‍ തീരുമാനം അപര്യാപ്തം, വിവേചനപരം- എസ്ഡിപിഐ
X

മലപ്പുറം: പ്ലസ്‌വണ്‍ പ്രവേശനത്തിന് സര്‍ക്കാര്‍ വര്‍ധിപ്പിച്ച സീറ്റുകള്‍ മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിന് അപര്യാപ്തവും വിവേചനപരവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. 20 ശതമാനം സീറ്റ് വര്‍ധന വന്നിട്ടും മലപ്പുറം ജില്ലയില്‍ ഇരുപതിനായിരത്തോളം കുട്ടികള്‍ക്ക് പഠനാവസരമുണ്ടാവുന്നില്ല. മാത്രമല്ല, നിലവിലുള്ള ബാച്ചുകളില്‍ സീറ്റ് വര്‍ധിപ്പിക്കുന്നത് പഠനമികവിനെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി ഇല്ലാത്ത 20 ഹൈസ്‌കൂളുകളുണ്ട്.

പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിച്ച് ജനസംഖ്യക്കനുസരിച്ചുള്ള പരിഗണന മലപ്പുറം ജില്ലയ്ക്ക് നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം. അശാസ്ത്രീയതയും അസന്തുലിതാവസ്ഥയും സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളിലും തുടരുകയാണ്. മലബാറില്‍ 20% സീറ്റ് വര്‍ധിപ്പിച്ചപ്പോഴും മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ക്ക് പര്യാപ്തമായ എണ്ണം സീറ്റ് ഉണ്ടാകുന്നില്ല. എന്നാല്‍ ഇതോടൊപ്പം മറ്റു ജില്ലകളില്‍ 10% സീറ്റ് വര്‍ധിപ്പിച്ചതിന്റെ താല്‍പര്യം എന്താണ്. നിലവില്‍തന്നെ സീറ്റുകള്‍ ബാക്കിയുള്ള ജില്ലകളിലാണ് പത്ത് ശതമാനം വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസനത്തിന്റെ കാര്യത്തിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കുമ്പോഴും മറ്റു ചിലരെ തൃപ്തിപ്പെടുത്താനുള്ള അനാവശ്യവ്യഗ്രത ഭരണ നേതൃത്വങ്ങളില്‍ കാണുന്നു. നരേന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുന്നതിലും സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലും ഈ പ്രവണത പ്രകടമാണ്. എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഈ രോഗം പിടികൂടിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം പോലുള്ള അടിസ്ഥാന വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പും വിവേചനവും കാണിക്കുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. എസ്എസ്എല്‍സി പാസ്സായ മുഴുവന്‍ കുട്ടികള്‍ക്കും തുടര്‍വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുന്നതില്‍ മലബാറിനെ അവഗണിക്കുന്നതിന്റെ പിന്നിലുള്ള ചേതോവികാരമെന്താണെന്ന് എല്‍ഡിഎഫ് വ്യക്തമാക്കണം.

മലപ്പുറത്തെ കുട്ടികള്‍ പഠനനിലവാരത്തില്‍ മുന്നേറിയപ്പോള്‍ വി എസ് അച്ചുതാനന്ദന്‍ പ്രകടിപ്പിച്ച വംശീയമായ അസഹിഷ്ണുത പിണറായി വിജയനും തുടരുന്നതിന്റെ ദുര്‍ലക്ഷണങ്ങളാണ് കാണുന്നതെന്നും ഫൈസി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് അനധികൃതമായി പട്ടയ ഭൂമിയില്‍നിന്ന് കോടികളുടെ മരം മുറിച്ചുകടത്തിയത് ഇടതുമുന്നണിയുടെ അറിവോടെ തന്നെയാണെന്ന് വ്യക്തമായിരിക്കുകയാണ്. വിവാദമായ ഉത്തരവിന്റെ മുഴുവന്‍ പാപഭാരവും ചില ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് ഭരണ നേതൃത്വത്തിന് കൈ കഴുകാനോ ഉത്തരവ് പിന്‍വലിച്ച് രക്ഷപ്പെടാനോ സാധ്യമല്ല.

സര്‍ക്കാരിന്റേത് കവര്‍ച്ച ചെയ്തും പാവങ്ങളെ ചൂഷണം ചെയ്തും രാഷ്ട്രീയപ്രവര്‍ത്തനത്തിന് പണമുണ്ടാക്കുന്നതിനെ ദേശദ്രോഹമായി കാണേണ്ടതുണ്ട്. അധികാര ദുര്‍വിനിയോഗം നടത്തി സംഘടിപ്പിക്കുന്ന അവിഹിതമായ പണമാണ് മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് മൂലധനം. ഇത്തരത്തില്‍ ബിജെപി കര്‍ണാടകയില്‍നിന്ന് കണ്ടെത്തിയ പണത്തില്‍ നിന്ന് 43 കോടിയുടെ വിവരമാണ് കൊടകര കുഴല്‍പണ കവര്‍ച്ചക്കേസിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it