Malappuram

മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപക- അനധ്യാപകര്‍ക്കും ജനുവരിയോടെ പൂര്‍ണസൗകര്യം: ആരോഗ്യമന്ത്രി

മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപക- അനധ്യാപകര്‍ക്കും ജനുവരിയോടെ പൂര്‍ണസൗകര്യം: ആരോഗ്യമന്ത്രി
X

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിലെ നിര്‍മാണപ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജില്‍ പുരുഷ ഹോസ്റ്റല്‍, അനധ്യാപക ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ നിര്‍മാണം ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും വനിത ഹോസ്റ്റല്‍, അധ്യാപക ക്വാര്‍ട്ടേഴ്‌സ് എന്നിവ ജനുവരി 31 നകം തുറന്നു കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരും.

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാത്ത് ലാബ് സംവിധാനവും കാര്‍ഡിയോളജി വിഭാഗവും മറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സംവിധാനവും കൂടുതല്‍ കാര്യക്ഷമമാക്കും. ബജറ്റില്‍ പ്രഖ്യാപിച്ച നഴ്‌സിങ് കോളജുകള്‍ മഞ്ചേരിയിലും കോഴിക്കോടും തുടങ്ങുന്നതിനായി ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും. ഇതിനായി എത്രയും നടപടി സ്വീകരിക്കും.

ജനങ്ങള്‍ക്ക് മികച്ച ചികില്‍സയും മികച്ച മെഡിക്കല്‍ വിദ്യാഭ്യാസവും ലഭ്യമാക്കുന്ന കേന്ദ്രമായി മഞ്ചേരി മെഡിക്കല്‍ കോളജിനെ മാറ്റിയെടുക്കും. കൊവിഡിതര ചികില്‍സയ്ക്കും മഞ്ചേരി മെഡിക്കല്‍ കോളജിലും ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും മികച്ച സൗകര്യങ്ങള്‍ ഒരുക്കും. മറ്റു കാര്യങ്ങള്‍ പരിശോധിച്ച് സമയ ബന്ധിതമായി നടപടി സ്വീകരിക്കും. എല്ലാവര്‍ക്കും മികച്ച ചികില്‍സ ലഭിക്കുന്ന സാഹചര്യമുണ്ടാവണം. അതിനായി നടപടികള്‍ തുടരും.

മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്ന് നൂറോളം പേര്‍ എംബിബിഎസ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത് നാടിന് നേട്ടമാവും. മെഡിക്കല്‍ കോളജിലെ മൂന്ന് വിഭാഗങ്ങളില്‍ പിജി കോഴ്‌സ് അനുവദിച്ചത് വികസനത്തിന്റെ തെളിവാണ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അവലോകന യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു. ഭൂമിയേറ്റെടുക്കലിനായി ഔദ്യോഗിക നടപടിക്രമങ്ങള്‍ തുടരുകയാണ്. പരിമിതികളുണ്ടെങ്കിലും കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ ഉള്‍പ്പെടെ സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കായിക മന്ത്രി വി അബ്ദുറഹിമാന്‍, അഡ്വ.യു എ ലത്തീഫ് എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സന്‍ വി എം സുബൈദ, വൈസ് ചെയര്‍പേഴ്‌സന്‍ അഡ്വ.ബീനാ ജോസഫ്, മെഡിക്കല്‍ വിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.ആശാ തോമസ്, എഡിഎം എന്‍ എം മെഹറലി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.റംലാ ബീവി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ ഡോ. തോമസ് മാത്യൂ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സബൂറാ ബീഗം, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സിറിയക് ജോബ്, ആശുപത്രി സൂപ്രണ്ട് ഡോ.കെ വി നന്ദകുമാര്‍, മറ്റ് വകുപ്പ് ഉദ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it