Malappuram

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 719 പേര്‍ക്ക് രോഗബാധ; 789 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ ഇന്ന് 719 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 689 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 19 പേര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കും ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് എത്തിയവരും ആറ് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. അതേസമയം 789 പേരാണ് ഇന്ന് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. ഇവരുള്‍പ്പെടെ 61,169 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്.


86,131 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 7,973 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 575 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 382 പേരും 371 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 328 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

കൊവിഡ് 19 വ്യാപനത്തിനുള്ള സാധ്യത ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതില്‍ യാതൊരുവിധത്തിലുമുള്ള അലംഭാവവും പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കോവിഡ് കാലത്ത് നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ സമ്പര്‍ക്കത്തിലേര്‍പ്പെടാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇത് വൈറസ് വ്യാപനത്തിന് കാരണമായേക്കുമെന്നതിനാല്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സ്ഥാനാര്‍ഥികളും പൊതുജനങ്ങളും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ആവശ്യമായ ജാഗ്രത പുലര്‍ത്തുകയും സാമൂഹ്യ അകലം ഉറപ്പാക്കുകയും വേണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും അല്ലാതെയും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹിക സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരും ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.




Next Story

RELATED STORIES

Share it