Malappuram

മലപ്പുറം ജില്ലയില്‍ 548 പേര്‍ക്ക് കൊവിഡ്; 1,028 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ 548 പേര്‍ക്ക് കൊവിഡ്; 1,028 പേര്‍ക്ക് രോഗമുക്തി
X

മലപ്പുറം: ജില്ലയില്‍ 548 പേര്‍ക്ക് ഇന്ന് കൊവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗബാധിതരായവരില്‍ 502 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 41 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും വൈറസ്ബാധയുണ്ടായി.

അതേസമയം വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് മുക്തരാകുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് ആശ്വാസകരമാണ്. 1,028 പേര്‍ക്കാണ് ഇന്ന് മാത്രം രോഗം ഭേദമായത്. ഇവരുള്‍പ്പെടെ 38,711 പേരാണ് ഇതുവരെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ജനകീയ പങ്കാളിത്തത്തോടെ ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി നടത്തുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിച്ച് രോഗ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

59,378 പേര്‍ നിരീക്ഷണത്തില്‍

59,378 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 10,790 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 907 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 645 പേരും സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 139 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു. 222 പേരാണ് കോവിഡ് പോസിറ്റീവായി ജില്ലയില്‍ ഇതുവരെ മരണമടഞ്ഞത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

കൊവിഡ് 19 വ്യാപനം വലിയതോതില്‍ വര്‍ധിക്കുമ്പോള്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരും വൈറസ് ബാധിതരാകുന്ന സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യം പൊതുജനാരോഗ്യത്തിന് കടുത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്. ഈ വിഭാഗങ്ങളിലുള്ളവര്‍ക്ക് വൈറസ്ബാധയുണ്ടാകുന്നത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളാണുണ്ടാക്കുക. ഇത് തിരിച്ചറിഞ്ഞ് കുടുംബാംഗങ്ങളെല്ലാം പരമാവധി ജാഗ്രത പുലര്‍ത്തണം. മുതിര്‍ന്ന പൗരന്മാര്‍, വിവിധ രോഗങ്ങളുള്ളവര്‍, പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ ഒരു കാരണവശാലും പുറത്ത് നിന്നുള്ളവര്‍ സന്ദര്‍ശിക്കരുത്.

അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങേണ്ടത്. ഇങ്ങനെ ഇറങ്ങുന്നവര്‍ കൃത്യമായ സാമൂഹ്യ അകലവും മാസ്‌കിന്റെ ശരിയായ രീതിയിലുള്ള ഉപയോഗവും ഉറപ്പാക്കണം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും വേണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ അവശ്യം വേണ്ടവര്‍ മാത്രമാണ് പങ്കെടുക്കേണ്ടത്. ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.




Next Story

RELATED STORIES

Share it