Malappuram

മലപ്പുറം ജില്ലയില്‍ ഇന്ന് 653 പേര്‍ക്ക് കൂടി കൊവിഡ്; 1,052 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 653 പേര്‍ക്ക് കൂടി കൊവിഡ്; 1,052 പേര്‍ക്ക് രോഗമുക്തി
X
മലപ്പുറം: ജില്ലയില്‍ ഇന്ന് 653 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇന്നും സമ്പര്‍ക്കത്തിലൂടെയാണ് കൂടുതല്‍ പേര്‍ക്കും രോഗബാധയുണ്ടായിരിക്കുന്നത്. 612 പേര്‍ക്കാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധ സ്ഥിരീകരിച്ചത്. 22 പേര്‍ ഉറവിടമറിയാതെയും രോഗബാധിതരായി. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ്ബാധ സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.


അതിനിടെ ജില്ലയ്ക്ക് ആശ്വാസമായി ഇന്ന് 1,052 പേരാണ് വിദഗ്ധ ചികില്‍സയ്ക്ക് ശേഷം രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 35,688 ആയി. രോഗബാധിതര്‍ വര്‍ധിക്കുന്നതിനൊപ്പം കുറ്റമറ്റ ചികിത്സാ സംവിധാനങ്ങള്‍ ജില്ലയില്‍ പ്രാവര്‍ത്തികമാക്കിവരികയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളുടെ പങ്കാളിത്തത്തോടെ പൊതുജന സഹകരണം ഉറപ്പാക്കി വിപുലമായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കൂട്ടായ പരിശ്രമത്തിലൂടെയാണ് വൈറസ് ബാധിതരാകുന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുന്നത്. വൈറസ് വ്യാപന സാധ്യത ശക്തമായി തുടരുമ്പോള്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യാതൊരു വിട്ടുവീഴ്ചകളും പാടില്ലെന്നും ആരോഗ്യ ജാഗ്രത കര്‍ഷനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.

നിരീക്ഷണത്തില്‍ 55,088 പേര്‍

55,088 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 11,683 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 468 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,105 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 2,48,063 സാമ്പിളുകളില്‍ 3,422 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 206 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫിസര്‍

വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. പൊതുജന സഹകരണമില്ലാതെ രോഗവ്യാപനത്തിന് തടയിടാനാകില്ല. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ജില്ലയില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു.

പൊതു സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് 19 വ്യാപനമാണ് ജില്ലയില്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നത്. പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരില്‍ നിന്ന് വീട്ടിലെ മറ്റ് കുടുംബാംഗങ്ങളും രോഗബാധിതരാവുന്ന സ്ഥിതിവിശേഷം തടയാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ ഫലപ്രദമായി ഉറപ്പാക്കപ്പെടണം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുമ്പോള്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. ഇത് തിരിച്ചറിഞ്ഞുള്ള ഇടപെടലാണ് പൊതുസമൂഹത്തില്‍ നിന്ന് ഉണ്ടാകേണ്ടത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.




Next Story

RELATED STORIES

Share it