Malappuram

നിലമ്പൂരില്‍ വീണ്ടും ഉരുള്‍ പൊട്ടല്‍; വീടുകള്‍ ഒലിച്ചുപോയി; നാവിക സേന രംഗത്തിറങ്ങി

നിലമ്പൂര്‍ പാതാര്‍ അതിരുവീട്ടിയിലാണ് ഇന്ന് വൈകുന്നേരത്തോടെ ഉരുള്‍പൊട്ടലുണ്ടായത്. രണ്ട് വീടുകള്‍ മലവെള്ളപ്പാച്ചിലില്‍ പൂര്‍ണമായും തകര്‍ന്നു. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല.

നിലമ്പൂരില്‍ വീണ്ടും ഉരുള്‍ പൊട്ടല്‍; വീടുകള്‍ ഒലിച്ചുപോയി; നാവിക സേന രംഗത്തിറങ്ങി
X

മലപ്പുറം: കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രളയഭീതി നേരിടുന്ന നിലമ്പൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. നിലമ്പൂര്‍ പാതാര്‍ അതിരുവീട്ടിയിലാണ് ഇന്ന് വൈകുന്നേരത്തോടെ ഉരുള്‍പൊട്ടലുണ്ടായത്. രണ്ട് വീടുകള്‍ മലവെള്ളപ്പാച്ചിലില്‍ പൂര്‍ണമായും തകര്‍ന്നു. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. നിലമ്പൂര്‍ പുന്നപ്പുഴ ഗതിമാറിയൊഴുകകയാണ്. ഇതേ തുടര്‍ന്ന് 20ഓളം വീടുകള്‍ വെള്ളത്തിലായി. 150ഓളം വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. കനത്ത മഴ തുടരുന്നത് മൂലം ടൗണ്‍ പ്രദേശങ്ങളടക്കമുള്ള സ്ഥലങ്ങളില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.



വെള്ളപ്പൊക്കം മൂലം മലയോരപ്രദേശങ്ങളായ ചുങ്കത്തറ പഞ്ചായത്തിലെ എരുമ മുണ്ട, വെള്ളിമുറ്റം പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. ചാലിയാര്‍ പഞ്ചായത്തില്‍ രണ്ടും നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ മൂന്നും ചുങ്കത്തറ പഞ്ചായത്തില്‍ ഒന്നും ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. മമ്പാട് ഒടായിക്കലിലെ തൂക്കൂപാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. പുള്ളിപ്പാടം, ഒലി ഭാഗങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഉള്‍പ്രദേശങ്ങളില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിന് നാവിക സേന രംഗത്തിറങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി കരുളായിയില്‍ ഉരുള്‍പൊട്ടിയിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് വെള്ളത്തിലായ നിലമ്പൂരിലേക്കുള്ള യാത്ര മാറ്റി വയ്ക്കണമെന്ന് സി ഐ സുനില്‍ പുളിക്കല്‍ നേരത്തേ അറിയിച്ചിരുന്നു. ചാലിയാറും, കരിമ്പുഴയും, പുന്നപുഴയും കെഎന്‍ജി റോഡിലേക്ക് കയറി ഒഴുകുകയാണ്. ഗൂഡല്ലൂര്‍ നിലമ്പൂര്‍ റോഡില്‍ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു.


Next Story

RELATED STORIES

Share it