Malappuram

പെരിന്തല്‍മണ്ണ നഗരസഭാ മാലിന്യപ്ലാന്റില്‍ വന്‍ അഗ്‌നിബാധ; ഒരുകോടിയുടെ നഷ്ടം

തീയും പുകയും ഇപ്പോഴും തുടരുകയാണ്. വാര്‍ഡുകളില്‍നിന്നും കൊണ്ടുവരുന്ന പ്ലാസ്റ്റിക്കും ഇതര പാഴ്‌വസ്തുക്കളും വേര്‍തിരിച്ച് കെട്ടിവയ്ക്കുന്ന സെന്ററാണിത്. പ്ലാസ്റ്റിക് അമര്‍ത്തി ബെയ്‌ലിങ്ങിന് ഉപയോഗിക്കുന്ന 2 ബെയ്‌ലിങ് മെഷീന്‍, പൊട്ടിക്കുന്ന രണ്ട് ഷെഡ്ഡിങ് മെഷീന്‍, 5,500 സ്‌ക്വയര്‍ ഫീറ്റില്‍ അടുത്തിടെ നിര്‍മിച്ച എംആര്‍എഫ് സെന്റര്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു.

പെരിന്തല്‍മണ്ണ നഗരസഭാ മാലിന്യപ്ലാന്റില്‍ വന്‍ അഗ്‌നിബാധ; ഒരുകോടിയുടെ നഷ്ടം
X

പെരിന്തല്‍മണ്ണ: നഗരസഭയുടെ ഖരമാലിന്യസംസ്‌കരണ പ്ലാന്റില്‍ അഗ്‌നിബാധയെ തുടര്‍ന്ന് പ്ലാസ്റ്റിക്കും മറ്റു പാഴ്‌വസ്തുക്കളും വേര്‍തിരിച്ച് സംസ്‌കരിച്ച് സൂക്ഷിക്കുന്ന മെറ്റീരിയല്‍ റിക്കവറി ഫെബിലിറ്റേഷന്‍ സെന്റര്‍ (എംആര്‍എഫ് സെന്റര്‍) പൂര്‍ണമായും കത്തിനശിച്ചു. തീയും പുകയും ഇപ്പോഴും തുടരുകയാണ്. വാര്‍ഡുകളില്‍നിന്നും കൊണ്ടുവരുന്ന പ്ലാസ്റ്റിക്കും ഇതര പാഴ്‌വസ്തുക്കളും വേര്‍തിരിച്ച് കെട്ടിവയ്ക്കുന്ന സെന്ററാണിത്. പ്ലാസ്റ്റിക് അമര്‍ത്തി ബെയ്‌ലിങ്ങിന് ഉപയോഗിക്കുന്ന 2 ബെയ്‌ലിങ് മെഷീന്‍, പൊട്ടിക്കുന്ന രണ്ട് ഷെഡ്ഡിങ് മെഷീന്‍, 5,500 സ്‌ക്വയര്‍ ഫീറ്റില്‍ അടുത്തിടെ നിര്‍മിച്ച എംആര്‍എഫ് സെന്റര്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു.

ശനിയാഴ്ച രാത്രി 11 മണിക്ക് എംആര്‍എഫ് സെന്ററിനുള്ളില്‍ തീ കത്തുന്നത് രാത്രിജോലിയിലുള്ള ജീവനക്കാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. പെരിന്തല്‍മണ്ണ, മലപ്പുറം ഫയര്‍സ്‌റ്റേഷനില്‍നിന്നും രണ്ടു ഫയര്‍ യൂനിറ്റുകളെത്തിയപ്പോഴേക്കും എംആര്‍എഫ് സെന്ററിന്നുള്ളില്‍ തീപടര്‍ന്ന് പുറത്തേക്ക് വ്യാപിക്കാന്‍ തുടങ്ങിയിരുന്നു. ഫയര്‍ഫോഴ്‌സ് പുലര്‍ച്ചെ വരെ നടത്തിയ തീവ്രശ്രമം നടത്തിന്റെ ഫലമായാണ് പ്ലാന്റിന്റെ മറ്റു ഭാഗങ്ങളിലേക്കും തൊട്ടടുത്ത പ്രദേശത്തേക്കും തീ പടരാതെ നിയന്ത്രണവിധേയമാക്കിയത്. എന്നാല്‍, തീപ്പിടിച്ചത് പ്ലാസ്റ്റിക്കിനായതിനാല്‍ എംആര്‍എഫ് സെന്റിലെ തീ പൂര്‍ണമായി അണയ്ക്കാനായിട്ടില്ല. ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ഒരുകോടിയില്‍പരം രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ പോലിസില്‍ പരാതി നല്‍കി. പ്ലാന്റില്‍ അവിചാരിതമായുണ്ടായ അഗ്‌നിബാധയുടെ പശ്ചാത്തലത്തില്‍ നിലവിലെ സാഹചര്യം മനസ്സിലാക്കി എല്ലാവരും നഗരസഭയോട് സഹകരിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് സലിം അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it