Kozhikode

കോഴിക്കോട് ജില്ലയിലെ 43 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

കോഴിക്കോട് ജില്ലയിലെ 43 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി
X

കോഴിക്കോട്: സംസ്ഥാനത്ത് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവ് തെളിയിച്ച 589 തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ജില്ലയിലെ 43 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ശുചിത്വ പദവിക്ക് അര്‍ഹമായത്. 39 ഗ്രാമപഞ്ചായത്തുകളും മൂന്ന് നഗരസഭകളും കോഴിക്കോട് കോര്‍പ്പറേഷനുമാണ് ഖരമാലിന്യ സംസ്‌കരണത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് ശുചിത്വ പദവി കൈവരിച്ചത്. ശുചിത്വ പദവി പ്രഖ്യാപന ചടങ്ങില്‍ പ്രശസ്തി പത്രം, പുരസ്‌ക്കാര സമര്‍പ്പണം എന്നിവ അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനചടങ്ങിന്റെ തുടര്‍ച്ചയായി നടത്തി.

ജില്ലയിലെ വടകര, കൊയിലാണ്ടി, മുക്കം നഗരസഭകള്‍, കോഴിക്കോട് കോര്‍പ്പറേഷന്‍, വടകര ബ്ലോക്കില്‍ ഏറാമല, അഴിയൂര്‍, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകള്‍ കുന്നുമ്മല്‍ ബ്ലോക്കില്‍ കുറ്റ്യാടി, കുന്നുമ്മല്‍, മരുതോങ്കര, കാവിലുംപാറ, വേളം, കായക്കൊടി, നരിപ്പറ്റ എന്നിവയും ശുചിത്വ പദവി നേടി. ബ്ലോക്ക് തലത്തില്‍ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി ഏര്‍പ്പാടാക്കികൊണ്ട് വടകര, കുന്നുമ്മല്‍ ബ്ലോക്കുകളെ ശുചിത്വ ബ്ലോക്കായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബാലുശ്ശേരി ബ്ലോക്കിലെ ഉള്ള്യേരി, നടുവണ്ണൂര്‍, ബാലുശ്ശേരി, കോട്ടൂര്‍, പനങ്ങാട്, പേരാമ്പ്ര ബ്ലോക്കിലെ പേരാമ്പ്ര, ചെറുവണ്ണൂര്‍, ചങ്ങരോത്ത്, ചക്കിട്ടപ്പാറ എന്നിവയും കൊടുവള്ളി ബ്ലോക്കില്‍ മടവൂര്‍, തിരുവമ്പാടി, കൂടരഞ്ഞി, കുന്ദമംഗലം ബ്ലോക്കില്‍ കാരശ്ശേരി, ചാത്തമംഗലം, കുരുവട്ടൂര്‍, മാവൂര്‍, പെരുമണ്ണ, പെരുവയല്‍, മേലടി ബ്ലോക്കിലെ മേപ്പയൂര്‍, തൂണേരി ബ്ലോക്കിലെ വളയം, തോടന്നൂര് ബ്ലോക്കില്‍ വില്യാപ്പള്ളി, മണിയൂര്‍, പന്തലായനി ബ്ലോക്കിലെ അത്തോളി, അരിക്കുളം, ചേമഞ്ചേരി, ചേളന്നൂര് ബ്ലോക്കിലെ കക്കോടി, കോഴിക്കോട് ബ്ലോക്കിലെ കടലുണ്ടി, ഒളവണ്ണ ഗ്രാമ പഞ്ചായത്തുകളുമാണ് ഖര മാലിന്യസംസ്‌കരണത്തിന് അടിസഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ട് ശുചിത്വ പദവി കൈവരിച്ച തദേശ ഭരണ സ്ഥാപനങ്ങള്‍.

സംസ്ഥാനത്ത് 501 ഗ്രാമപഞ്ചായത്തുകളും 58 നഗരസഭകളും 30 ബ്ലോക്ക് പഞ്ചായത്തുകളുമാണ് ഈ നേട്ടം കൈവരിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷന്‍ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവു തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്.

ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, അജൈവ മാലിന്യ ശേഖരണത്തിന് ഹരിത കര്‍മ്മസേനയുടെ സേവനവും സൂക്ഷിക്കുന്നതിന് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയും ഒരുക്കുക, പൊതു സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുക, സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്വകാര്യ ചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുക തുടങ്ങി 20 നിബന്ധനകള്‍ സൂചകങ്ങളായി നിശ്ചയിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിച്ചാണ് ശുചിത്വ പദവി നിര്‍ണ്ണയം നടത്തിയത്. 100 ല്‍ 60 മാര്‍ക്കിനു മുകളില്‍ ലഭിച്ച തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളാണ് ശുചിത്വ പദവിക്ക് അര്‍ഹത നേടിയത്. 100 ദിന കര്‍മ്മപരിപാടിയിലും 12 ഇന കര്‍മ്മ പരിപാടിയിലും ഉള്‍പ്പെടുത്തിയ പദ്ധതിയാണ് ഇത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ എ.പ്രദീപ് കുമാറില്‍ നിന്ന് പുരസ്‌ക്കാരവും ജില്ലാ കലക്ടര്‍ എസ്.സാംബശിവറാവുവില്‍ നിന്ന് സര്‍ട്ടിഫിക്കറ്റും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഏറ്റുവാങ്ങി.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ മീരദര്‍ശക്, ജില്ലാശുചിത്വമിഷന്‍ പ്രോഗ്രാം ഓഫിസര്‍ കൃപ വാര്യര്‍, ഹരിത കേരളം ജില്ലാ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി പ്രിയ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ശിവദാസ്, കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി.ബാബുരാജ്, ഹെല്‍ത്ത് ഓഫീസര്‍ ഡോ.ഗോപകുമാര്‍, കുടുംബശ്രീ പ്രൊജക്ട് ഓഫീസര്‍ പ്രകാശ്, നിറവ് ഹരിത സഹായ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ടി.കെ.മോഹനന്‍, ഹരിത കര്‍മ്മ സേന പ്രതിനിധി ഷീബ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ സംസാരിച്ചു.


വടകര ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ എം.പി കെ.മുരളീധരന്‍, കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ കെ.ദാസന്‍ എംഎല്‍എ, വടകര മുനിസിപ്പാലിറ്റിയില്‍ സി. കെ.നാണു എംഎല്‍എ , ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ പിടിഎ റഹീം എംഎല്‍എ, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു. മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it