Kottayam

കോളജുകള്‍ കൊവിഡ് ക്ലസ്റ്ററുകളാവുന്നു; പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് എന്‍എസ്എസ്

കോളജുകള്‍ കൊവിഡ് ക്ലസ്റ്ററുകളാവുന്നു; പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് എന്‍എസ്എസ്
X

കോട്ടയം: കൊവിഡ് ക്ലസ്റ്ററുകളായി മാറിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ കോളജുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ക്ലാസുകളും പരീക്ഷകളും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കോളജിലെത്തുന്ന വിദ്യാര്‍ഥികളും അധ്യാപകരും നല്ലൊരു ശതമാനം കൊവിഡ് ബാധിതരാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണവിധേയമാവുന്നതുവരെ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. പരീക്ഷ മേല്‍നോട്ടത്തിന് ആവശ്യമായ അധ്യാപകര്‍ പോലും ഇല്ലാത്ത അവസ്ഥയാണ്.

കോളജുകള്‍ അടച്ചിട്ടും അധ്യാപനം തടസ്സപ്പെടാതെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ക്രമീകരിച്ചും പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാവണം. കോളജില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൊവിഡ് ലക്ഷണങ്ങളുണ്ടെന്ന് റിപോര്‍ട്ട് ചെയ്താലും പരീക്ഷകള്‍ മാറ്റിവയ്ക്കാനോ കോളജ് അടച്ചിടാനോ അധികാരികള്‍ തയ്യാറാവുന്നില്ല. ഇതിനെല്ലാമുപരി കോളജുകളില്‍ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പിന് അനുമതിയും നല്‍കിയിരിക്കുകയാണ്.

സര്‍ക്കാരിന്റെ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അവര്‍ നിസ്സംഗത പുലര്‍ത്തുന്നത് ഭയാശങ്കകളോടെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊവിഡും കൊവിഡിന്റെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോണും ഭീതി പരത്തിക്കൊണ്ട് സമൂഹത്തില്‍ വ്യാപിക്കുകയാണ്. സര്‍ക്കാര്‍ കണക്ക് പ്രകാരം കഴിഞ്ഞദിവസം 44.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള കുറ്റകരവും നിരുത്തരവാദപരവുമായ അനാസ്ഥയാണ് ഇതിന് കാരണമെന്ന് പറഞ്ഞാല്‍ അതില്‍ തെറ്റുപറയാനാവില്ലെന്നും ജി സുകുമാരന്‍നായര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it