Kannur

സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധം: പ്രതിയായ ആര്‍എസ്എസ് നേതാവ് ഒളിവില്‍ കഴിഞ്ഞ വീടിന് നേരേ ബോംബേറ്

സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധം: പ്രതിയായ ആര്‍എസ്എസ് നേതാവ് ഒളിവില്‍ കഴിഞ്ഞ വീടിന് നേരേ ബോംബേറ്
X

കണ്ണൂര്‍: മാഹിയിലെ സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയെ ഒളിവില്‍ താമസിപ്പിച്ച വീടിന് നേരേ ബോംബേറ്. കഴിഞ്ഞ ദിവസം പിടിയിലായ ആര്‍എസ്എസ് നേതാവ് നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണത്തില്‍ വീടിന് കേടുപാടുകള്‍ പറ്റി. പ്രതിയെ ഒളിവില്‍ താമസിപ്പിച്ചതിന് വീട്ടുടമസ്ഥയും പാലയാട് അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പ്രശാന്തിന്റെ ഭാര്യ പി എം രേഷ്മയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

പുന്നോല്‍ അമൃത വിദ്യാലയം അധ്യാപികയാണിവര്‍. ഹരിദാസ് വധത്തിന് പിന്നില്‍ ആര്‍എസ്എസ് നേതാവ് നിജില്‍ ദാസാണെന്ന് തുടക്കം മുതല്‍ സിപിഎം ആരോപിക്കുന്നുണ്ടായിരുന്നു. ബോംബേറ് ഉണ്ടായതറിഞ്ഞ് പിണറായി പോലിസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രവാസിയായ പ്രശാന്തിന്റെ ഭാര്യയുടെ അറിവോടെയാണ് നിജില്‍ദാസിന് പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ താമസത്തിന് സൗകര്യമൊരുക്കിയതെന്നാണ് പോലിസില്‍നിന്നുള്ള വിവരം.

മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്താണ് നിജില്‍ദാസ് ഒളിവില്‍ കഴിഞ്ഞ വീട്. സിപിഎം ശക്തികേന്ദ്രമായ ഇവിടെ നാട്ടുകാര്‍ പോലുമറിയാതെ അതീവ രഹസ്യമായാണ് പ്രതി താമസിച്ചിരുന്നത്. നിജില്‍ദാസിന് ഒളിച്ചുകഴിയാന്‍ രേഷ്മ വീട് നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണെന്നാണ് പോലിസ് പറയുന്നത്. ഫെബ്രുവരി 21 ന് പുലര്‍ച്ചെയാണ് തലശ്ശേരി പുന്നോല്‍ സ്വദേശി ഹരിദാസിനെ രണ്ട് ബൈക്കുകളിലായെത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം വീടിന് മുന്നില്‍ വച്ച് ഇരുപതോളം വെട്ടേറ്റ ഹരിദാസ് ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിച്ചു.

Next Story

RELATED STORIES

Share it