Kannur

വോട്ടെണ്ണല്‍: കണ്ണൂര്‍ ഇരിട്ടി സബ് ഡിവിഷനില്‍ ശക്തമായ സുരക്ഷ

വോട്ടെണ്ണല്‍: കണ്ണൂര്‍ ഇരിട്ടി സബ് ഡിവിഷനില്‍ ശക്തമായ സുരക്ഷ
X

ഇരിട്ടി: വോട്ടെണ്ണലും ആഹ്ലാദ പ്രകടനവും അക്രമരഹിതമാക്കുന്നതിനായി തിരഞ്ഞെടുപ്പ് ദിവസത്തിലേതിനു തുല്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പോലിസ് ഒരുക്കുന്നു. വോട്ടെണ്ണല്‍ ദിവസം ബൈക്ക് റാലിയും തുറന്ന വാഹനത്തിലുള്ള പ്രകടനവും പാടില്ല. സ്ഥാനാര്‍ഥിയുടെയോ ബൂത്ത് ഏജന്റിന്റെയോ വീടിനു മുന്നില്‍ പ്രകടനം നടത്തുന്നതും പടക്കം പൊട്ടിക്കുന്നതും നിരോധിച്ചു. ലംഘിച്ചാല്‍ കേസ് വരും. നിലവിലുള്ള ലോക്കല്‍ പോലിസിന് പുറമെ തണ്ടര്‍ബോള്‍ട്ട്, ക്യാറ്റ്‌സ്, എഎന്‍എഫ്, ദ്രുതകര്‍മ സേന എന്നിവയടക്കം 750 സേനാംഗങ്ങള്‍ സുരക്ഷാ ചുമതലയില്‍ ഉണ്ടാവും. വോട്ടെടുപ്പ് ദിവസം ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ പ്രയോജനം ചെയ്‌തെന്ന വിലയിരുത്തലിലാണ് പോലിസ്. ഇരിട്ടി സബ് ഡിവിഷനില്‍ മട്ടന്നൂര്‍, ചാവശ്ശേരി, നായാട്ടുപാറ, തൊണ്ടിയില്‍ സ്‌കൂളുകളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വരണാധികാരി അനുവദിച്ച ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവരെ കൗണ്ടിങ് സ്‌റ്റേഷനില്‍ പ്രവേശിപ്പിക്കില്ല. പ്രവേശന കവാടത്തില്‍ കൂട്ടം കൂടി നില്‍ക്കാന്‍ സമ്മതിക്കില്ല. സായുധ സേനാംഗങ്ങള്‍ അടങ്ങുന്ന പോലിസ് സ്‌ട്രൈക്കിങ് ഫോഴ്‌സ് ഗ്രൂപ്പുകളും കവാടത്തില്‍ നിലയുറപ്പിക്കും.

വോട്ടെണ്ണല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കോപൗണ്ടിനുള്ളില്‍ മുദ്രാവാക്യം വിളിയോ യാതൊരു വിധത്തിലുള്ള പ്രകടനങ്ങളോ പാടില്ല. ഫലം മൈക്കിലൂടെ തന്നെ അധികൃതര്‍ വിളിച്ചുപറയും. കൗണ്ടിങ് സ്‌റ്റേഷനു തടസ്സം ഉണ്ടാവാത്ത വിധം കുറച്ചുമാറി രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒത്തുചേര്‍ന്ന് ആഹ്ലാദം പ്രകടിപ്പിക്കാന്‍ പോലിസ് സ്ഥലം നിശ്ചയിച്ചു നല്‍കും. 100 മീറ്റര്‍ വിത്യാസം എങ്കിലും ഈ സ്ഥലങ്ങള്‍ക്കിടയില്‍ ഉണ്ടാവണം. ഇത്തരം ക്യാംപുകള്‍ക്കിടയില്‍ ടിയര്‍ ഗ്യാസ്, ഗ്രനേഡ് ഉള്‍പ്പെടെയായി പോലിസ് കാവലും ഉണ്ടാവും. ഈ അഹ്ലാദ പ്രകടന ക്യാംപുകളില്‍ നേതാക്കള്‍ ഉണ്ടാവണം. പ്രകടനങ്ങള്‍ പോലിസ് നിര്‍ദേശം സ്വീകരിച്ച് വിത്യസ്ത ദിശയിലേക്കായിരിക്കണം.

നാട്ടിന്‍പുറത്ത് ഉള്‍പ്പെടെ ആഹ്ലാദ പ്രകടനങ്ങള്‍ വൈകീട്ട് 5ന് ശേഷം പാടില്ല. ഫലപ്രഖ്യാപനത്തോടനുബന്ധിച്ച 20 പ്രശ്‌ന സാധ്യതാ മേഖലകള്‍ കരുതിയാണ് സുരക്ഷാ ക്രമീകരണം. 100 കേന്ദ്രങ്ങളില്‍ പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തി. 25 മൊബൈല്‍ സംഘങ്ങളും റോന്തു ചുറ്റും. 21 അംഗങ്ങള്‍ വീതമുള്ള 4 സ്‌െ്രെടക്കിങ് ഫോഴ്‌സ് ഗ്രൂപ്പുകളും അക്രമം ഉണ്ടായാല്‍ അടിച്ചമര്‍ത്താന്‍ ഇടപെടുന്നതിനായി സജ്ജമായിരിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മട്ടന്നൂരില്‍ സിഐ ശിവന്‍ ചോടോത്തും ചാവശ്ശേരിയില്‍ സിഐ എം കൃഷ്ണനും തൊണ്ടിയില്‍ സിഐ പിബി സജീവും നായാട്ടുപാറയില്‍ സിഐ ശിവശങ്കരനും സുരക്ഷയ്ക്കു നേതൃത്വം നല്‍കും. ഡിവൈഎസ്പി സജേഷ് വാഴാളപ്പില്‍ സബ് ഡിവിഷനിലെ സുരക്ഷാ സംവിധാനങ്ങള്‍ നിയന്ത്രിക്കും. ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്രയും കൗണ്ടിങ് സ്‌റ്റേഷനുകള്‍ സന്ദര്‍ശിക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പോവുന്നവരെയോ മടങ്ങുന്നവരെയെ തടഞ്ഞുവയ്ക്കുകയോ ആക്രമിക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ കര്‍ശന നടപടിയുണ്ടാവും.

Counting of votes: Strong security in Kannur Iritty sub division

Next Story

RELATED STORIES

Share it