Ernakulam

മല്‍സ്യത്തൊഴിലാളികള്‍ക്കുളള കടാശ്വാസ തുക അനുവദിക്കുന്ന ഇനത്തില്‍ തന്നെ വകയിരുത്തണം

എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗിലാണ് ഇത് സംബന്ധിച്ച് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ നിര്‍ദേശം നല്‍കിയത്.

മല്‍സ്യത്തൊഴിലാളികള്‍ക്കുളള കടാശ്വാസ തുക അനുവദിക്കുന്ന ഇനത്തില്‍ തന്നെ വകയിരുത്തണം
X

കൊച്ചി: മല്‍സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച കടാശ്വാസ തുകയില്‍ മുതല്‍ ഇനത്തില്‍ അനുവദിക്കുന്ന തുക മുതലിനത്തിലും പലിശ ഇനത്തില്‍ അനുവദിക്കുന്ന തുക പലിശയിനത്തിലും തന്നെ വകയിരുത്തണമെന്ന് മല്‍സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ കര്‍ശന നിര്‍ദേശം. എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗിലാണ് ഇത് സംബന്ധിച്ച് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ നിര്‍ദേശം നല്‍കിയത്.

2012 മുതല്‍ സര്‍ക്കാര്‍ അനുവദിച്ച കടാശ്വാസ തുക വകയിരുത്തിയതില്‍ വന്ന അപാകത കാരണം പല മല്‍സ്യത്തൊഴിലാളികളുടെയും വായ്പ തീര്‍പ്പാകാതെയിരിക്കുന്നതായി കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ അനുവദിക്കുന്ന കടാശ്വാസ തുക മുതലിനത്തില്‍ വകയിരുത്താനുള്ളതാണെന്നും ബാങ്കുകള്‍ ഒഴിവാക്കുന്ന പലിശയുടെ 25% വരുന്ന തുക അതത് സഹകരണ സ്ഥാപനങ്ങള്‍ സര്‍ക്കാരില്‍ നിന്നും പ്രത്യേകം ക്ലെയിം ചെയ്യേണ്ടതാണെന്നും സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ മുഖേന ബാങ്കുകളെ അറിയിച്ചിട്ടുള്ളതാണ്.

പക്ഷേ ചില ബാങ്കുകള്‍ കടാശ്വാസ തുക അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ വായ്പ കണക്കില്‍ വകയിരുത്തിയതു കാരണം പല വായ്പകളും തീര്‍പ്പാകാതെ ഈടാധാരം പിടിച്ചു വെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കമ്മിഷന്റെ നിര്‍ദ്ദേശം. 2008 ഡിസംബര്‍ 31 വരെ മല്‍,സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകളും കടല്‍ക്ഷോഭമോ മറ്റ് ദുരന്തങ്ങള്‍ മൂലമോ നാശനഷ്ടങ്ങള്‍ സംഭവിച്ച മല്‍സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങുന്നതിന് എടുത്ത വായ്പകളും തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്ക് കടാശ്വാസം അനുവദിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി കമ്മിഷന്‍ അറിയിച്ചു. ഫിഷറീസ് വകുപ്പിന്റെ വെബ് സൈറ്റില്‍ അപേക്ഷ ഫോറവും വിശദാംശങ്ങളും പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി കമ്മിഷന്‍ അറിയിച്ചു.




Next Story

RELATED STORIES

Share it