Ernakulam

ആലുവയില്‍ ഉറങ്ങിക്കിടന്ന എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ടെത്തിയത് പാടത്ത് രക്തം വാര്‍ന്ന നിലയില്‍

ബിഹാര്‍ സ്വദേശികളാണ് പെണ്‍കുട്ടിയുടെ കുടുംബം.

ആലുവയില്‍ ഉറങ്ങിക്കിടന്ന എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ടെത്തിയത് പാടത്ത് രക്തം വാര്‍ന്ന നിലയില്‍
X


കൊച്ചി: ആലുവ ചാത്തന്‍പുറത്ത് എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.മാതാപിതാക്കളുടെ ഒപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ സമീപത്തെ പാടത്ത് നിന്ന് കണ്ടെത്തിയത്. പരിക്കേറ്റ് രക്തംവാര്‍ന്ന നിലയിലായിരുന്നു കുട്ടി.

ബിഹാര്‍ സ്വദേശികളാണ് പെണ്‍കുട്ടിയുടെ കുടുംബം. ഇന്നലെ രാത്രിയോടെ കുട്ടിയുടെ പിതാവ് തിരുവനന്തപുരത്തേക്ക് യാത്രപോയിരുന്നു. ഇദ്ദേഹം പോയതിന് ശേഷം അമ്മയും മൂന്ന് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.കുട്ടികള്‍ മൂന്ന് പേരും ഹാളിലും അമ്മ അകത്തെ മുറിയിലുമായിരുന്നു കിടന്നിരുന്നതെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. വാതില്‍ ഇവര്‍ അകത്തുനിന്ന് പൂട്ടിയിരുന്നെങ്കിലും തൊട്ടടുത്ത ജനല്‍ തുറന്നു കിടക്കുകയായിരുന്നു. ഈ ജനല്‍ വഴിയാണ് ഇയാള്‍ വാതില്‍ തുറന്ന് അകത്തുകയറിയത്. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ എടുത്ത് പുറത്തിറങ്ങിയശേഷം വീണ്ടും വാതില്‍ ജനല്‍വഴി പൂട്ടുകയായിരുന്നു. പിന്നീട്, കുട്ടിയെ രക്ഷപ്പെടുത്തിയതിന് ശേഷം വീട്ടിലെത്തിയ നാട്ടുകാരാണ് വാതില്‍ തുറന്നതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

പ്രതിയെ തിരിച്ചറിഞ്ഞതായി ആലുവ എസ്.പി അറിയിച്ചു. ഇയാള്‍ മലയാളിയാണ്. പ്രതിയെ ദൃക്‌സാക്ഷിയും ഇരയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.ഇതിനിടെ, പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആലുവ റെയില്‍വേ സ്റ്റേഷനടുത്തുള്ള പ്രദേശങ്ങളില്‍ ഇയാളെ കാണാറുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്. നിരവധി മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണെന്നും നാട്ടുകാര്‍ പറയുന്നു.

പീഡനത്തില്‍ പരിക്കേറ്റ കുട്ടി നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോ?ഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.ആലുവയില്‍ കഴിഞ്ഞ ജൂലായില്‍ അതിഥിത്തൊഴിലാളിയുടെ മകളായ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. ഒന്നരമാസത്തിനിടെയാണ് രണ്ടാമത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.


Next Story

RELATED STORIES

Share it