Ernakulam

നാലു വയസ്സുകാരിയെ പീഡിപ്പിച്ചു: ഒളിവില്‍ പോയ സിപിഎം പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി

നാലു വയസ്സുകാരിയെ പീഡിപ്പിച്ചു: ഒളിവില്‍ പോയ സിപിഎം പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി
X

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബി.കെ.സുബ്രഹ്‌മണ്യനെയാണ് പുറത്താക്കിയത്. ഇയാള്‍ ഒളിവിലാണ്. പ്രതിയെ പാര്‍ട്ടി സംരക്ഷിക്കുന്നു എന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. ഇത്രയും ദിവസമായിട്ടും അറസ്റ്റിലേക്കോ മറ്റുനടപടിക്രമങ്ങളിലേക്കോ പോകാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലിസ് വ്യക്തമാക്കി.ജനുവരി 14-നാണ് മാതാപിതാക്കള്‍ പോലിസില്‍ പരാതി സമര്‍പ്പിക്കുന്നത്.

തേലത്തുരുത്ത് ബ്രാഞ്ച് അംഗം ബി.കെ. സുബ്രഹ്‌മണ്യനെതിരേ ജനുവരി 15-നാണ് പോലിസ് കേസെടുത്തത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പീഡനവിവരം ചോദിക്കാന്‍ ചെന്ന കുട്ടിയുടെ പിതാവിനെ പ്രതിയും കുടുംബവും ചേര്‍ന്ന് മര്‍ദിച്ചതായും പരാതിയുണ്ട്. കുട്ടിയെ കുളിപ്പിക്കുന്നതിനിടെ നെഞ്ചില്‍ പാട് കണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് നാലു വയസ്സുകാരി പീഡനവിവരം പുറത്തുപറയുന്നത്. സുബ്രഹ്‌മണ്യനെ കാണുന്നത് ഇഷ്ടമല്ലെന്നും ഇയാള്‍ ഉപദ്രവിച്ചുവെന്നും കുട്ടി പറഞ്ഞു. അതിക്രമത്തിന് ശേഷം കുഞ്ഞ് രാത്രി ഞെട്ടി എഴുന്നേല്‍ക്കാനും മാതാപിതാക്കളെ അടിക്കാനും തുടങ്ങിയതായും മാതാപിതാക്കള്‍ പറയുന്നു.

കുട്ടിയുടെ കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിയ വ്യക്തിയായിരുന്നു സുബ്രഹ്‌മണ്യന്‍. ഇയാളുടെ ഭാര്യ നടത്തിയിരുന്ന അംഗനവാടിയിലായിരുന്നു കുട്ടി പോയിരുന്നത്. മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയം കുട്ടിയെ അംഗനവാടിയില്‍ കൊണ്ടുപോയിരുന്നതും സുബ്രഹ്‌മണ്യനാണ്.

കുട്ടിയുടെ പിതാവിനെ മര്‍ദിച്ച വിവരം പോലിസില്‍ പറഞ്ഞെങ്കിലും അധികൃതര്‍ കേസെടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. നിരവധി തവണ ഇവരെ ഭീഷണിപ്പെടുത്താന്‍ സുബ്രഹ്‌മണ്യന്റെ മകനടക്കമുള്ളവര്‍ ശ്രമിച്ചതായും പരാതിയുണ്ട്.





Next Story

RELATED STORIES

Share it