Arts

പിജിയുടെ പുസ്തകശേഖരം ഇനി ഗവേഷകര്‍ക്ക് കൂടി; പിജി റഫറന്‍സ് ലൈബ്രറി കോടിയേരി ഉദ്ഘാടനം ചെയ്തു

പി ഗോവിന്ദപിള്ളയുടെ ഓര്‍മദിനത്തിലാണ് റഫറന്‍സ് ലൈബ്രറിയുടെ ഉദ്ഘാടനം നടന്നത്

പിജിയുടെ പുസ്തകശേഖരം ഇനി ഗവേഷകര്‍ക്ക് കൂടി; പിജി റഫറന്‍സ് ലൈബ്രറി കോടിയേരി ഉദ്ഘാടനം ചെയ്തു
X

തിരുവനന്തപുരം: സിപിഎം നേതാവും സൈദ്ധാന്തികനുമായ പി ഗോവിന്ദപിള്ളയുടെ പുസ്തക ശേഖരം ഇനി ഗവേഷകര്‍ക്കും ഉപയോഗിക്കാം. ഏതാണ്ട് 17,000 ത്തിലധികം പുസ്തകങ്ങളാണ് പിജിയുടെ ശേഖരത്തിലുള്ളത്. പിജി റഫറന്‍സ് ലൈബ്രറി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയൊന്നാകെ അംഗീകരിച്ച കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനാണ് പി ഗോവിന്ദപ്പിള്ളയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമായി വളര്‍ത്തിയെടുക്കുക എന്നതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇക്കാര്യത്തില്‍ പി.ജി തെളിച്ചിട്ട പാത ഗുണകരമാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പിജി സംസ്‌കൃതി കേന്ദ്രമാണ് പി.ജി റഫറന്‍സ് ലൈബ്രറി എന്ന ആശയവുമായി മുന്നോട്ട് വന്നത്. പി.ജിയുടെ അമൂല്യ ഗ്രന്ഥ ശേഖരം കുടുംബം പി.ജി സംസ്‌കൃതി കേന്ദ്രത്തിന് കൈമാറുകയായിരുന്നു. ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചെങ്കിലും സംവിധാനങ്ങള്‍ ഒരുക്കി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്ന തിയ്യതി പിന്നീട് അറിയിക്കുമെന്ന് പി.ജി സംസ്‌കൃതി കേന്ദ്രം ഭാരവാഹികള്‍ അറിയിച്ചു.

പി. ജി ഓര്‍മ ദിനത്തില്‍ പെരുന്താന്നി മുളയ്ക്കല്‍ വീട്ടില്‍ നടന്ന ചടങ്ങില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും പി.ജി സംസ്‌കൃതി കേന്ദ്രം എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ആനാവൂര്‍ നാഗപ്പന്‍ അധ്യക്ഷനായിരുന്നു. മന്ത്രി വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍, നവകേരളം മിഷന്‍ കോ ഓഡിനേറ്റര്‍ ടിഎന്‍ സീമ,പിജി സംസ്‌കൃതി കേന്ദ്രം സെക്രട്ടറി കെസി വിക്രമന്‍, പി ഗോവിന്ദപ്പിള്ളയുടെ മക്കളായ എംജി രാധാകൃഷ്ണന്‍,ആര്‍ പാര്‍വതി ദേവി എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it