Arts

'നായാട്ട്' വേട്ടയാടുന്ന ദലിത് രാഷ്ട്രീയം

നായാട്ട് വേട്ടയാടുന്ന ദലിത് രാഷ്ട്രീയം
X

പ്രമോദ് ശങ്കരന്‍

നായാട്ട് എന്ന സിനിമയുടെ പ്രമേയത്തെയല്ല സിനിമ ഉണ്ടാവുന്ന രാഷ്ട്രീയ പരിസരത്തെയാണ് പ്രധാനമായും പരിശോധിക്കുന്നത്. നായാട്ടിന്റെ രാഷ്ട്രീയം അറിയണമെങ്കില്‍ തിങ്കളാഴ്ച നല്ല ദിവസം എന്ന സിനിമയില്‍ പത്മരാജന്‍ കാണിക്കുന്ന ജാതി ബ്രില്യന്‍സ് കൂടി മനസിലാവണം.

മലയാളത്തിലെ ക്‌ളാസിക്ക് സംവിധായകനായ പത്മരാജന്‍ 1982ല്‍ ചെയ്യുന്ന സിനിമയാണ് തിങ്കളാഴ്ച നല്ല ദിവസം. ആ സിനിമ ഉണ്ടായ സാമൂഹിക രാഷ്ട്രിയ പരിസരം തിരിച്ചറിയുമ്പോള്‍ മാത്രമെ നായാട്ട് പോലെ ഒരു സിനിമയുണ്ടാക്കുന്നതിലെ രാഷ്ട്രിയലക്ഷ്യം പിടിക്കിട്ടുകയൊള്ളു.

തിങ്കളാഴ്ച നല്ല ദിവസം

പ്രമേയപരമായ് നായാട്ടും, തിങ്കളാഴ്ച നല്ല ദിവസവും തമ്മില്‍ ഒരു ബന്ധവുമില്ല. എന്നാല്‍ രണ്ട് സിനിമകളുമുണ്ടാവുന്നതിന് ഒരു പൊതുവായ രാഷ്ട്രിയ താല്പര്യമുണ്ട്. പത്മരാജന്റെ സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയം, ആധുനികമായ നാഗരിക ജീവിതമോഹങ്ങള്‍ എങ്ങനെയാണ് സവര്‍ണ തറവാടിന്റെ ജാതി ക്രമത്തേയും, കുടുംബങ്ങളുടെ ആത്മബന്ധങ്ങളെയും, തകര്‍ക്കുന്നതും വഴിയാധാരാമാക്കുന്നതെന്നുമാണ്. ഒറ്റ കാഴ്ച്ചയില്‍ ഒരു കുടുംബകഥയായ് മാത്രം പ്രേഷകന് അനുഭവപ്പെടുകയൊള്ളുവെങ്കിലും കൃത്യമായ സവര്‍ണജാതി രാഷ്ട്രിയതാല്പര്യം പ്രമേയപരമായി കൈകാര്യം ചെയ്യുന്ന സിനിമയാണിത്. (കുടുംബ കഥയെന്നത് മലായാള സിനിമക്ക് സവര്‍ണ തറവാടി ജീവിതമാത്രമാണ് അന്നും ഇന്നും)

ഗ്രാമത്തില്‍ ജീവികുന്ന അമ്മയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ദുബായിലും, ബോംബയിലും ജീവിക്കുന്ന ആണ്‍മക്കളും കുടുംബവും വരുന്നതും, ഈ വരവില്‍ താറവാട് വിറ്റ് അമ്മയെ അനാഥാലത്തിലാക്കാന്‍ തീരുമാനിക്കുന്നതിലൂടെയൊണ് സിനിമ പുരോഗമികുന്നത്. ഇതോടെ അമ്മക്കും മക്കള്‍ക്കിടയിലുമുണ്ടാകുന്ന ആത്മസംഘര്‍ഷങ്ങളിലൂടെയാണ് സിനിമ ഒരു കുടുംബകഥയാക്കി മാറ്റുന്ന പതമരാജന്റെ ജാതി ബ്രില്യന്‍സ് തെളിഞ്ഞ് നിക്കുന്നത്. ഈ കുടുംബകഥയുടെ പശ്ചാത്തലത്തില്‍ മറ്റൊരു കാര്യം സവര്‍ണ സമൂഹത്തെ ഓര്‍പ്പെടുത്താന്‍ ആണ് പത്മരാജന്‍ ശ്രമിക്കുന്നത്. വില്‍ക്കാന്‍ തീരുമാനിക്കുന്ന തറവാട് വാങ്ങാന്‍ വരുന്നത് കുഞ്ഞന്‍ എന്നൊരു കഥാപാത്രമാണ്. പത്മരാജനെ സംബന്ധിച്ച് കുഞ്ഞന്‍ ഒരു വസ്തു വാങ്ങുന്ന കച്ചവടക്കാരന്‍ മാത്രമല്ല, അയാള്‍ കീഴ്ജാതി സമൂഹത്തിന്റെ പ്രതിനിധാനമാണ്.( തറവാട്ടിലെ കന്നിനെ നോക്കി നടന്നിരുന്ന കുഞ്ഞന്‍ ഈഴവ സമൂഹത്തിന്റെയോ, ദലിത് /പരിവര്‍ത്തിത ക്രിസ്ത്യന്‍ സമൂഹത്തിന്റെയൊ പ്രതിനിധാനമായാണ്. സിനിമയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത് )

തറവാട് വില്‍ക്കുന്നതല്ല, കീഴ്ജാതിക്കരനായ കുഞ്ഞന്‍ വാങ്ങുന്നതാണ് പ്രശ്‌നമായിത്തീരുന്നത്. വില്‍ക്കാന്‍ ഉദേശിക്കുന്ന വസ്തു വാങ്ങാന്‍ വരുന്നയാള്‍ ഒട്ടും പ്രാധാന്യം ലഭിക്കേണ്ട ആവശ്യവും സിനിമക്ക് ഇല്ലാതിരുന്നിട്ടും, കുഞ്ഞന്‍ എന്ന കീഴ്ജാതിക്കരനെക്കൊണ്ട് വന്ന് സിനിമയുടെ ഗതി പത്മരാജന്‍ മാറ്റി മറിക്കുകയാണ്. സവര്‍ണതറവാട് വാങ്ങിക്കാന്‍ ഒരാള്‍ സിനിമയില്‍ വേണമെങ്കില്‍ ഏതെങ്കിലും സവര്‍ണനെ തന്നെ കണ്ടെത്താം, അല്ലങ്കില്‍ കാശുള്ള സുറിയാനി കൃസ്ത്യാനിയാവാം. എന്നാല്‍ അത് തറവാട്ടിലെ കന്നിനെ നോക്കി നടന്നിരുന്ന ഈഴവരുടെയൊ, ദലിതരുടേയൊ പ്രധിനിതിയാവണം എന്ന് തീരുമാനിക്കുന്നതോടെയാണ് സിനിമയുടെ സവര്‍ണ താല്പര്യം പിടികിട്ടുകയൊള്ളു. (പത്മരാജനില്‍ നിന്ന് രഞ്ജിത്തിലേക്ക് എത്തുമ്പോള്‍ വസ്തുവാങ്ങുന്നായാള്‍ മുസ്‌ളീം ആവുന്നുണ്ട്)

വസ്തുവാങ്ങുന്നയാള്‍ ജാതി/മതരഹിതനൊ സവര്‍ണരൊ ആയാല്‍ പോരാ ജാതിയില്‍ സാമൂഹ്യ പദവികുറഞ്ഞവര്‍ തന്നെ ആവണമെന്ന് പത്മരാജനെ കൊണ്ട് തീരുമാനിപ്പിക്കുന്ന ഒരു രാഷ്ട്രിയ /സാമൂഹിക സാഹചര്യം 80കളോടെ കേരളത്തില്‍ സംഭവിക്കുന്നുണ്ട്. ഭൂപരിഷ്‌ക്കരണത്തിലൂടെ കൃഷിഭൂമി ലഭ്യമാകുന്ന ഈഴവര്‍ക്കിടയിലും, സംവരണത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ദലിതര്‍ക്കിടയിലും സാമൂഹ്യമായ ചലനശേഷിയും സാമ്പത്തിക വികാസവവും സംഭവികുന്നുണ്ട്. കീഴ്ത്തട്ട് മനുഷ്യര്‍ കൈവരിക്കുന്ന സാമൂഹിക/സാമ്പത്തിക ചലനശേഷി സവര്‍ണ ജാതി ജീവിതക്രമത്തിന് ഭീഷിണിയായ് തീരുന്നതാണയെന്ന് ഓര്‍മ്മപ്പെടുത്തലാണ് പത്മരാജാന്‍ തിങ്കളാഴ്ച്ച നല്ല ദിവസം എന്ന സിനിമയിലൂടെ നിര്‍വഹിക്കുന്നത്.

ആധൂനികമായ നാഗരീക ജീവിതത്തില്‍ ഭ്രമിച്ച് സവര്‍ണരിലെ പുതിയ തലമുറ തറവാടും കാവും, കുളങ്ങളുമുള്ള ജാതി ജീവിതക്രമത്തെ ഉപേഷിച്ചാല്‍ സംഭവിക്കുന്നത്, ഇന്നലെവരെ ഉമ്മറത്ത് കയറാന്‍ അനുവദിക്കാതിരുന്ന ചില മനുഷ്യര്‍ പുത്തന്‍ പണക്കാരയ് വന്ന് അകത്ത് കയറിയിരികുമെന്ന് സവര്‍ണ സമൂഹത്തെ പത്മരാജന്‍ തന്റെ സിനിമയിലൂടെ ഓര്‍മ്മപ്പെടുത്തുന്നു.

80കളില്‍ ഈഴവ/പിന്നോക്ക/ദലിത് സമൂഹങ്ങളില്‍ സംഭവിക്കുന്ന സാമൂഹിക/സാമ്പത്തീക വികാസമാണ് പത്മരാജനെ പ്രകോപിക്കുന്നതെങ്കില്‍, 2021 ആവുമ്പോള്‍ ദലിത് സാമൂഹത്തില്‍ ഉണ്ടാവുന്ന രാഷ്ട്രിയ ഉണര്‍വുകളും മുന്നേറ്റങ്ങളുമാണ് നായാട്ട് പോലൊരു സിനിമയുണ്ടാക്കാന്‍ മാര്‍ട്ടിന്‍ പ്രകാട്ടും സുഹൃത്തുക്കളെയും നിര്‍ബന്ധിക്കുന്നത്. മലയാള സിനിമയില്‍ സംഭവിച്ചിരിക്കുന്ന നെരേറ്റീവിലെ മാറ്റവും തിരിച്ചറിയപ്പെടേണ്ടതാണ്. ഇന്നലെകളിലെ മലയാള സിനിമയില്‍ കീഴ്ത്തട്ട് മനുഷ്യര്‍ പ്രത്യക്ഷപ്പെട്ടിരുന്നത് സവര്‍ണ ജാതി ജീവിതങ്ങളെ താളാം തെറ്റിക്കാന്‍ വരുന്ന പത്മരാജന്‍ നിര്‍മ്മിക്കുന്ന കുഞ്ഞനെ പോലുള്ള കഥാപാത്രങ്ങളാണ്. വില്‍ക്കാന്‍ തീരുമാനിച്ച പുരയിടം കൈയ്യിലുള്ള പൈസ കൊടുത്ത് വാങ്ങാം എന്ന് തീരുമാനിക്കുന്നു എന്നതാണ് കുഞ്ഞനെ സിനിമയില്‍ പ്രതിയാക്കുന്നതും, സിനിമയില്‍ ഉടനീളം ഒരു വില്ലനാക്കി മാറ്റുന്നതും. കാട്ടുക്കുതിരയിലും നല്ലവരായ സവര്‍ണരെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ബുദ്ധിശൂന്യനും പ്രതികാര ദാഹിയുമായ ഈഴവനെ കാണം. ഈ നരേറ്റീവിന് മലയാള സിനിമയില്‍ മാറ്റം വരുന്നുണ്ട്. നല്ലവരായ മുസ്‌ളിങ്ങളും അവര്‍ക്ക് എതിരെ നില്‍ക്കുന്ന തീവ്രവാദിയായ മുസ്‌ലിമും ആയി കാര്യങ്ങള്‍ മാറുന്നു. പഴയ മലയാള സിനിമയില്‍ സവര്‍ണരേ തകര്‍ക്കാന്‍ വരുന്ന ദലിതരില്‍ നിന്നും വ്യത്യസ്തമായ് ദലിതരുടെ ശത്രുക്കളായ് ദലിതരെ തന്നേ മുഖാമുഖം നിര്‍ത്തുന്ന കൗശലവുമായാണ് മാര്‍ട്ടി പ്രകാട്ടിന്‍ നായാട്ടിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത്.

നായാട്ട് പോലൊരു സിനിമയുണ്ടാകുന്ന സാമൂഹിക രാഷ്ട്രീയ കാലവസ്ഥയെ മനസിലാക്കിയാലെ സിനിമയടെ രാഷ്ട്രിയത്തെ പിടിക്കിട്ടു. കേരളത്തിലെ ദലിത് രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് വലിയ വിസിബിലിറ്റി ഉണ്ടായികൊണ്ടിരികുന്ന കാലമാണിത്. വലിയ ഭൂസമരങ്ങള്‍ നടക്കുന്നുണ്ട്, വടയമ്പാടി ജാതിമതിലും, അവസാനമായ് ജാതിഗെയിറ്റ് പൊളിച്ച് കളയുന്നതുമുതല്‍ വലിയ സമരങ്ങള്‍ നടക്കുന്നുണ്ട്. എഴുത്തും പറച്ചിലും പാട്ടുമായ് ദലിതരാഷ്ട്രിയത്തിന്റെ പ്രതിരോധ സ്വത്വ ഉണര്‍വുകള്‍ അകാദമിക്ക് സമൂഹത്തിലും ബഹുജനങ്ങള്‍ക്ക് ഇടയിലും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.

സംവരണത്തെ സംബന്ധിച്ച ചര്‍ച്ചകള്‍, അധികാര ഉദ്യേഗങ്ങളിലെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നത് മുതല്‍ ചെറുതും വലുതുമായ രാഷ്ട്രിയ സമരങ്ങള്‍ ദലിതരുടെ മുന്‍കൈയ്യില്‍ കേരളത്തില്‍ സംഭവിക്കുന്നുണ്ട്.

ഈ രാഷ്ട്രിയ കാലവസ്ഥയിലാണ് നായാട്ട് പോലുള്ള ദലിത് രാഷ്ട്രിയ വിരുദ്ധ സിനിമ ഉണ്ടാവുന്നത്. നായാട്ട് കൃത്യമായ് ലക്ഷ്യം വെക്കുന്നത് കേരളത്തിലെ സാമൂഹ്യ /സംസ്‌ക്കാരിക /രാഷ്ട്രീയ ബോധത്തെ മാറ്റി മറിക്കുന്ന ദലിത് രാഷ്ട്രിയത്തെയാണ്.

നീതിയെ മുന്‍നിര്‍ത്തി കേരളത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന ദലിത്‌സമരങ്ങളുടെ ഇടപ്പെടലുകളെ അതിന്റെ രാഷ്ട്രിയ സന്ദര്‍ഭങ്ങളെ അടര്‍ത്തി മാറ്റുകയും, ക്രിമനല്‍ പഞ്ചാത്തലങ്ങളുടേയും വസ്തുത വിരുദ്ധതയുടേയും കാര്യകാരണങ്ങള്‍ അന്വേഷിക്കാതെ ബഹളം വെക്കുന്നവരുടെ കൂട്ടവുമായ് ദലിത് രാഷ്ട്രിയത്തിന്റെ വര്‍ത്തമാന പശ്ചാത്തലത്തെ മാറ്റി പ്രതിഷ്ഠിക്കുകയാണ് മാര്‍ട്ടിന്‍ പ്രക്കാട്ടും സുഹൃത്തുക്കളും ചെയ്തിരിക്കുന്നത്.

അഭിനേതാക്കളുടെ പെര്‍ഫോമെന്‍സിന്റെയും മേക്കിന്റെ മികവുകൊണ്ടും നായാട്ട് ആസ്വാദന നിലവാരം പുലര്‍ത്തുമ്പോള്‍ അത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ദലിത് മുന്നേറ്റങ്ങളെ മൊത്തത്തില്‍ പ്രതികൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതാണ്. രോഹിത്ത് വെമുലയുടെ സ്ഥാപനവല്‍കൃത കൊലപാതകം, മണിയനിലും സംഭവിക്കുന്നുണ്ട്. എന്നാല്‍ മണിയന്റെ മരണകാരണം അന്വേഷിച്ച് ചെന്നാല്‍ കുറ്റവാളികള്‍ ആവുന്നത് ദലിതര്‍ തന്നെ ആയിരിക്കും. സ്വന്തം ചെറിയച്ഛനെയും സുഹൃത്തക്കളേയും അപകടഘട്ടത്തില്‍ കൈയൊഴിയുന്ന അനന്തരവന്‍ ചെറുക്കന്‍ സ്വാര്‍ത്ഥ തല്പര്യങ്ങളുടെയും പരസ്പര വിശ്വാസം കാണിക്കാത്ത ഒറ്റുക്കാരനുമായാണ് സിനിമ കാണിച്ചുതരുന്നത്. ദലിതരെ തന്നെ ദലിതരുടെ ശത്രുക്കളായ് മുഖാമുഖം നിര്‍ത്തി നടത്തുന്ന നായാട്ടില്‍ കഞ്ചാവും കള്ളും, പൊതുശ്യവുമായ ദലിത് കഥാപാത്രത്തെ കൊണ്ട് കൈയ്യടി ഡയലോഗ് ഡെലിവറി നടത്തിക്കുന്നുണ്ട്, ''എന്നെ തൊട്ടാല്‍ നിയമം വേറെയാണെന്ന് '' പൊതുശ്യമായ് പോലിസ് സറ്റേഷനില്‍ വിളിപ്പിക്കപ്പെട്ട പ്രതിയെ കൊണ്ട് പറയിപ്പിക്കുന്ന സംവിധായകന്‍, എസ്‌സി/എസ്ടി അട്രോസിറ്റി കേസുകള്‍ അടിസ്ഥാനരഹിതമായാ കാര്യമാണെന്ന് പൊതുബോധ വിശ്വാസത്തെ ഉറപ്പിച്ചെടുക്കുകയാണ്.

എസ്‌സി/എസ്ടി അട്രോസിറ്റി വകുപ്പ് പുനപ്പരിശോധിക്കണമെന്ന സുപ്രിംകോടതി ഉത്തരവിന് എതിരെയാണ് കേരളത്തില്‍ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ബസ് ഓടിക്കുമെന്ന് ബസ് ഓണേഴസ് അസോസിയേഷന്‍ വെല്ലുവിളിക്കുമ്പോള്‍, ഹര്‍ത്താല്‍ കോഡിനേറ്ററായ് ഗീതാനന്ദന്‍ പത്രസമേള്ളനം നടത്തി പറയുന്നതില്‍ ഒരു വാചകം ഇങ്ങനെയാണ്. ഹര്‍ത്താല്‍ ദിനത്തില്‍ ബസുകള്‍ റോഡിലിറക്കിയാല്‍ ആ ബസുകള്‍ കത്തിച്ച് കൊണ്ടായിരിക്കും ഹര്‍ത്താല്‍ അതിനോട് പ്രതികരിക്കുകയെന്നൊണ്. അത്തരം ഒരു വാചകം പറയാന്‍ നിര്‍ബന്ധിക്കപ്പെട്ട രാഷ്ട്രീയ സാഹചര്യത്തിലാണ് ആ വാക്കുകള്‍ നീതികരിക്കപ്പെടുന്നതും, പൊതുസമൂഹം ന്യായത്തിന്റെ പക്ഷമായി ശരിവെക്കുന്നതും. സാമൂഹ്യശല്യമായ് ദലിത് കഥാപാത്രം ''കുനിഞ്ഞ് നില്‍ക്കേണ്ട കാലം കഴിഞ്ഞെന്നും എന്നെ തൊട്ടാല്‍ നിയമം വേറെയാണെന്നും പറയുന്നതിലൂടെ സാമൂഹ്യ വിരുദ്ധമായ സന്ദേശമാണ് പൊതുസമൂഹത്തില്‍ എത്തിക്കുന്നത്.

സംവരണ സാധ്യതകളിലൂടേയൊ, ഭൂ ഉടമസ്ഥതയിലൂടേയൊ സാമ്പത്തിക വികാസവും സാമൂഹ്യ ചലനാത്മകതയും കൈവരിക്കുന്ന കീഴ്ത്തട്ട് ജീവിതങ്ങളോടുള്ള സഹിക്കനാവാത്ത അസഹിഷഃണുതയാണ് പത്മരാജന് 80 കളുടെ തുടക്കത്തില്‍ തിങ്കഴാച നല്ല ദിവിസം എന്ന സിനിമയുണ്ടാക്കാന്‍ പ്രകോപികുന്നതെങ്കില്‍ വിഭവ/അധികാര പങ്കാളിത്വമെന്ന നീതിയുടെ ചോദിങ്ങളുയര്‍ത്തി കേരളത്തില്‍ ദലിതര്‍ നടത്തുന്ന ബഹുമുഖമായ രാഷ്ട്രീയ മുന്നേറ്റങ്ങളോടുള്ള കലിപ്പാണ് മാര്‍ട്ടിന്‍ പ്രകാട്ടിനേയും സുഹൃത്തുക്കളേയും പ്രകോപിപ്പിക്കുന്നതെന്ന രാഷ്ട്രീയ സാഹചര്യം തിരിച്ചറിയുമ്പോഴെ നായാട്ട് ഉന്നവെക്കുന്ന ദലിത് രാഷ്ട്രീയ വിരുദ്ധത ബോധ്യപ്പെടുകയുള്ളൂ.

Next Story

RELATED STORIES

Share it