Career

പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട് എതിര്‍ പ്രചാരണം; ആശങ്കയുണ്ടാക്കുന്ന പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി

അധ്യാപകരുടെ പ്രമോഷന്‍,സ്ഥലംമാറ്റം എന്നിവയില്‍ നിയമാനുസരണം നടപടിയുണ്ടാകുമെന്നും മന്ത്രി

പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട് എതിര്‍ പ്രചാരണം; ആശങ്കയുണ്ടാക്കുന്ന പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി
X


തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം എതിര്‍ പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെന്നും ഇത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കുന്നുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി. ഇത്തരം പ്രചാരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അധ്യാപക ദിനത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അധ്യാപക ദിനാഘോഷ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച് പതിമൂന്നാം തിയ്യതി കേസ് പരിഗണിക്കുമ്പോള്‍ വേണ്ട വിവരങ്ങള്‍ സുപ്രീം കോടതിക്ക് കൈമാറും. പരീക്ഷ നടത്തുക എന്നത് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയാണ്. കൊവിഡ് മഹാമാരിക്കാലത്ത് തന്നെയാണ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വിജയകരമായി നടത്തി ഫലം പ്രഖ്യാപിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ കോഴ്‌സുകളില്‍ ചേരാന്‍ കേരളത്തിലെ കുട്ടികള്‍ക്ക് ഗ്രേഡ് / മാര്‍ക്ക് രേഖപെടുത്തിയ സര്‍ട്ടിഫിക്കറ്റ് വേണ്ടിവരും. വരുംകാലങ്ങളിലെ മത്സര പരീക്ഷകള്‍ക്കും ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗപ്പെടും. സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ചില സംസ്ഥാനങ്ങളില്‍ മാര്‍ക്കോ,ഗ്രേഡോ ഇല്ലാതെ ഓള്‍ പ്രമോഷന്‍ നല്‍കിയത് ആ കുട്ടികള്‍ക്ക് കേരളത്തിലെ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ നടത്തുന്നതിന് തടസമായിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്ത് ചെയ്യാനാകും എന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളെ സഹായിക്കുക തന്നെയാണ് ലക്ഷ്യം.

അധ്യാപകരുടെ പ്രമോഷന്‍,സ്ഥലംമാറ്റം എന്നിവയില്‍ നിയമാനുസരണം എത്രയും പെട്ടെന്ന് നടപടി ഉണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവന്‍കുട്ടി. ഇതിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വ്യക്തമാക്കി. എല്‍പി,യുപി ഹെഡ്മാസ്റ്റര്‍മാരുടെ പ്രമോഷന്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന കേസ് എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ വേണ്ട പരിശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അധ്യക്ഷനായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു സംബന്ധിച്ചു.


Next Story

RELATED STORIES

Share it