Career

ഐസ്‌ക്രീമും നാരങ്ങാവെള്ളവും വിറ്റിരുന്ന ഈ നാട് നല്ല പരിചയമാണ്; വൈറലായി സബ് ഇന്‍സ്‌പെക്ടറായി ചാര്‍ജെടുത്ത ആനി ശിവയുടെ വാക്കുകള്‍

ദുരിതങ്ങളോടും പ്രതിസന്ധികളോടും പടവെട്ടി ജീവിച്ച ആനി ശിവ, വര്‍ക്കല സബ് ഇന്‍സ്‌പെകടറായി ചാര്‍ജ്ജെടുത്ത വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്

ഐസ്‌ക്രീമും നാരങ്ങാവെള്ളവും വിറ്റിരുന്ന ഈ നാട് നല്ല പരിചയമാണ്; വൈറലായി സബ് ഇന്‍സ്‌പെക്ടറായി ചാര്‍ജെടുത്ത ആനി ശിവയുടെ വാക്കുകള്‍
X

വര്‍ക്കല: 'ശിവഗിരി തീര്‍ഥാനം നടക്കുമ്പോള്‍ നാരങ്ങാവെള്ളവും ഐസ്‌ക്രീമും വിറ്റു നടന്നതാണ്. അതു കൊണ്ട്് ഈ നാട് എനിക്ക് നല്ല പരിചയമാണ്'-ജീവിത പ്രതിസന്ധികളെ മറികടന്ന് വര്‍ക്കല സബ് ഇന്‍സ്‌പെക്ടറായി ചാര്‍ജ്ജെടുത്ത ആനി ശിവയുടേതാണ് ഈ വാക്കുകള്‍.

ഭര്‍ത്താവും വീട്ടുകാരും അവഗണിച്ച് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പത്തൊമ്പതാമത്തെ വയസ്സില്‍ വീട് വിട്ടിറങ്ങേണ്ടി വന്ന പെണ്‍കുട്ടിയാണ് ആനി ശിവ. പത്തു വര്‍ഷം മുമ്പ് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടനത്തിന് ഐസ്‌ക്രീമും നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച അതേ സ്ഥലത്ത് ഇന്ന് സബ് ഇന്‍സ്‌പെക്ടറായി തിരിച്ചെത്തിയിരിക്കുകയാണ് ആനി.

കിടക്കാന്‍ വീടോ വിശപ്പടക്കാന്‍ ഭക്ഷണമോ ഇല്ലാതെ ആത്മഹത്യാശ്രമം സ്വപ്‌നം കണ്ട ഒരു കാലം ആനിക്കുണ്ടായിരുന്നു. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും ജീവിതവിജയത്തിന്റെയും കഥയാണ് കാഞ്ഞിരംകുളം സ്വദേശിനി ആനിക്ക് പറയാനുള്ളത്.

കാഞ്ഞിരംകുളം കെഎന്‍എം ഗവ.കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ വീട്ടുകാരുടെ ഇഷ്ടത്തെ എതിര്‍ത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി. ഒരു കുഞ്ഞ് ജനിച്ച് ആറുമാസമായതോടെ ആ കൂട്ടും നഷ്ടമായി. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ദുരഭിമാനത്തിന്റെ വേലിക്കെട്ടുകള്‍ അവിടെ തടസമായി. അമ്മൂമ്മയുടെ വീടിന്റെ ചായ്പില്‍ മകനെയുംകൊണ്ട് ജീവിതം തുടങ്ങി.

കറിപ്പൗഡറും സോപ്പും വീടുകളില്‍ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇന്‍ഷുറന്‍സ് ഏജന്റായി. വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങള്‍ ബൈക്കില്‍ വീടുകളില്‍ എത്തിച്ചുകൊടുത്തു. ഉത്സവവേദികളില്‍ ചെറിയ കച്ചവടങ്ങള്‍ക്ക് പലരുടെയും ഒപ്പംകൂടി. ഇതിനിടയില്‍ കോളജില്‍ ക്ലാസിനുംപോയി സോഷ്യോളജിയില്‍ ബിരുദം നേടി.

കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയില്‍ മാറിമാറിത്താമസിച്ചു. ആണ്‍കുട്ടികളെപ്പോലെ മുടിവെട്ടി. മകന്‍ ശിവസൂര്യയുടെ അപ്പയായി. ചേട്ടനും അനിയനുമാണെന്ന് പലരും ഒറ്റനോട്ടത്തില്‍ കരുതി.

2014ല്‍ സുഹൃത്തിന്റെ പ്രേരണയില്‍ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നു. വനിതാ പോലിസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016ല്‍ വനിതാപോലിസായി ജോലി ലഭിച്ചു. 2019ല്‍ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂണ്‍ 25ന് വര്‍ക്കലയില്‍ സബ് ഇന്‍സ്‌പെക്ടറായി ആദ്യനിയമനം.

ആനി ശിവ ഫേസ് ബുക്കില്‍ ഇങ്ങനെ കുറിച്ചു:

'എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവള്‍. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താല്‍ അവള്‍ ജീവിതം കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകള്‍ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടില്‍ ഞാനും മോനും, ചേട്ടനും അനിയനുമായി ജീവിച്ചു'.

Next Story

RELATED STORIES

Share it